സിബി മലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത ഒട്ടേറെ ചിത്രങ്ങൾ മലയാളികളുടെ മനസ്സിനെ ഇന്നും സ്പർശിച്ചു കൊണ്ടേയിരിക്കുന്നവയാണ്. സിബി മലയിൽ സംവിധാനം ചെയ്ത 'ഭരതം', 'കിരീടം' എന്നീ രണ്ടു ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി നടനാണ് മോഹൻലാൽ.ജൂലൈ 7 ,1989 ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 30 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രം പിറക്കാനിടയായ സംഭവം വിവരിക്കുകയാണ് സിബി മലയിൽ.
കിരീടത്തെ കുറിച്ചു പറയുമ്പോൾ മോഹൻലാലിനോട് ദേഷ്യപ്പെടേണ്ടി വന്നതിന്റെ ഓർമ്മയാണ് സംവിധായകൻ പങ്ക് വച്ചത്.കിരീടത്തിന്റെ കഥപറഞ്ഞു കേൾപ്പിക്കുന്നതിന് ലാലിനെ കാണാൻ ഞങ്ങൾ (നിർമ്മാതാക്കാളായ ഉണ്ണിയും ദിനേശ് പണിക്കരും ഒപ്പമുണ്ട്) പലതവണ പിറകെ നടന്നു. ലാലുമായി സൗഹൃദമുണ്ട്. പക്ഷേ പലസ്ഥലങ്ങളിലായി ചെന്നപ്പോഴും കഥ പറയാൻ കഴിയാത്ത സാഹചര്യം. ഒരിക്കൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന മുതുമലയിലും ഞങ്ങൾ ചെന്നു. രാത്രിയായപ്പോൾ ലാൽ ഞങ്ങളുടെ മുറിയിൽ വന്നു. സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് ലാൽ കുറേ പടങ്ങളുടെ ലിസ്റ്റ് പറഞ്ഞു. പതിനഞ്ചോളം സിനിമകളുണ്ട്. അതൊക്കെ കഴിഞ്ഞേ ഡേറ്റുള്ളൂ. ഞാൻ ചോദിച്ചു- ലാലേ ഇത്രയും പടങ്ങൾ പറഞ്ഞതിൽ എന്റെ പേരു പറഞ്ഞു കേട്ടില്ലല്ലോ. അതിപ്പോൾ ഞാൻ കമ്മിറ്റഡാണ് ലാൽ പറഞ്ഞു.
ഇതുകേട്ട ഞാൻ വല്ലാതെ അസ്വസ്ഥനായി. ലാൽ സിനിമയിൽ വന്നകാലം മുതൽ സൗഹൃദമുണ്ട്. എന്നിട്ടും പരിഗണന ലഭിക്കാത്തതു പോലെ. ഞാൻ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാൻ അങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളെല്ലാം ലാലിനെയാണ് സപ്പോർട്ട് ചെയ്തത്. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാനാണ് പ്രശ്നമെങ്കിൽ മാറി നിൽക്കാമെന്ന് ഞാൻ പറഞ്ഞു. അവർ അതിനും സമ്മതിച്ചില്ല.
ഒടുവിൽ മറ്റൊരിക്കൽ ലാലിന്റെ വീട്ടിൽ ചെന്ന് കഥപറയുകയായിരുന്നു. ഒറ്റയിരിപ്പിൽ കഥമുഴുവനും കേട്ട ലാൽ നമുക്കിത് ഉടനെ ചെയ്യാമെന്ന് പറയുകയായിരുന്നു. അഞ്ചെട്ട് മാസം ഞങ്ങൾ നടന്നതിന്റെ റിസൽട്ട് അപ്പോഴാണ് ഉണ്ടാകുന്നത്'- സിബി പറയുന്നു