ഇന്നസെന്റ് ചേട്ടന് അവസാനമായി യാത്രയ്ക്കൊരുങ്ങിയപ്പോള്‍ കയ്യില്‍ കുരിശ് പിടിപ്പിച്ചുകൊടുക്കാന്‍ ദൈവം കൃപചൊരിഞ്ഞുവെന്ന് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍. ഇന്നസെന്റുമായി അടുത്തബന്ധമായിരുന്നു ഔസേപ്പച്ചന്. റാംജി റാവു സ്പീക്കിങ് എന്ന ചിത്രം നിര്‍മ്മിച്ചത് ഔസേപ്പച്ചനും കൂടിചേര്‍ന്നായിരുന്നു. ഇന്നസെന്റ് ചേട്ടന് ഗുരുതരമാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മരണം സംഭവിച്ചതിനു ശേഷം രാത്രി ഏറെ വൈകി ആണ് വീട്ടില്‍ പോയത്. ഇന്ന് അതിരാവിലെ വീണ്ടും ഞാന്‍ ആശുപത്രിയില്‍ എത്തിയെന്നും ഔസേപ്പച്ചന്‍ പറയുന്നു.
ഔസേപ്പച്ചന്‍ എഴുതിയ 'ഞാനും നിങ്ങളറിഞ്ഞവരും' എന്ന പുസ്തകത്തിന് അവതാരിക എഴുതിയതും ഇന്നസന്റ് ആയിരുന്നു. അത്ര അടുത്ത ബന്ധമായിരുന്നു അദ്ദേഹവുമായി. ഒരു നിയോഗം പോലെയാണ് അദേഹത്തിന് കുരിശ് നല്‍കി യാത്രയാക്കാനുള്ള അവസരമുണ്ടായതെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ''ഞാനും ഫാസിലുമൊക്കെ ചേര്‍ന്ന് എടുത്ത റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തില്‍ മാന്നാര്‍ മത്തായി ആയി ഇന്നസന്റ് ചേട്ടന്‍ അവിസ്മരണീയമായ അഭിനയമാണ് കാഴ്ചവച്ചത്. അന്നുമുതല്‍ തുടങ്ങിയ ആത്മബന്ധമാണ് അദേഹവുമായിട്ടുള്ളത്. 'ഞാനും നിങ്ങളറിഞ്ഞവരും' എന്ന ഞാന്‍ എഴുതിയ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് ഇന്നസന്റ് ചേട്ടനാണ്. ഞാന്‍ ആവശ്യപ്പെട്ട കാര്യം വളരെ സ്നേഹത്തോടെ അദ്ദേഹം ഏറ്റെടുത്തു. മൂന്നു പേജുള്ള അതിമനോഹരമായ ഒരു ഓര്‍മക്കുറിപ്പ് ആയിരുന്നു അത്. അതില്‍ അദ്ദേഹം അഭിനയിക്കുമ്പോഴുള്ള ചില കാര്യങ്ങളൊക്കെ ഓര്‍ത്ത് എഴുതിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് പതിനയ്യായിരം രൂപയാണ് പ്രതിഫലം.
എന്റെ പ്രൊഡക്ഷന്‍ എക്സികുട്ടീവ് ആയിരുന്ന സൗബിന്റെ ബാപ്പ ബാബു ഷാഹിര്‍ ആണ് ആ തുക അദ്ദേഹത്തിന് നല്‍കിയത്. അന്ന് പതിനയ്യായിരം പറഞ്ഞുറപ്പിച്ചിട്ട് 20000 രൂപ ഞങ്ങള്‍ കൊടുത്തു എന്നും ജീവിതത്തില്‍ ഇന്നുവരെ അങ്ങനെ ഒരു സംഭവം ആരും ചെയ്തിട്ടില്ലെന്നും അദ്ദേഹം എഴുതി. ഇക്കാര്യം വളരെ വ്യക്തമായി ഓര്‍ത്തുവച്ച് അദ്ദേഹം അവതാരികയില്‍ എഴുതിയത് എനിക്ക് ഭയങ്കര അതിശയമായി. ഒരു വര്‍ഷം മുന്‍പ് ഞാന്‍ എഴുതിയ പുസ്തകമാണ് അത് അന്ന് അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെല്ലുമ്പോഴേ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു.
അദ്ദേഹത്തിന് ഗുരുതരമാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ ആശുപത്രിയില്‍ ഞാന്‍ ഉണ്ടായിരുന്നു. മരണം സംഭവിച്ചതിനു ശേഷം രാത്രി ഏറെ വൈകി ആണ് വീട്ടില്‍ പോയത്. ഇന്ന് അതിരാവിലെ വീണ്ടും ഞാന്‍ ആശുപത്രിയില്‍ എത്തി. അപ്പോള്‍ അദ്ദേഹത്തിന് അവസാനമായി മേക്കപ്പ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ പിടിപ്പിച്ചു കൊടുക്കാനുള്ള കുരിശ് ആരോ അവിടെ എത്തിച്ചിരുന്നു അത് ചെയ്തുകൊടുക്കാനുള്ള ഭാഗ്യം ദൈവം എനിക്കാണ് തന്നത്. നടന്മാരായ ബാബുരാജ്, സിദ്ദീഖ്, ബാദുഷ തുടങ്ങിയവരും അവിടെ ഉണ്ടായിരുന്നു. മേക്കപ്പ് പൂര്‍ത്തിയാക്കി സുന്ദരനായി ചമയങ്ങളും നാട്യങ്ങളുമില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായി''.ഔസേപ്പച്ചന്‍ പറഞ്ഞു.