Latest News

ഗോള്‍ഡന്‍ ഗ്ലോബിന് പിന്നാലെ ഓസ്‌കാറും ഇന്ത്യയിലെത്തിച്ച് അഭിമാനമായി കീരവാണി; നാട്ടു നാട്ടുവിനെ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച് ഓസ്‌കാര്‍ വേദി; പുരസ്‌ക്കാരത്തില്‍ മൂന്നാംവട്ടം മുത്തമിട്ട് ഇന്ത്യന്‍ സിനിമാ ലോകം

Malayalilife
 ഗോള്‍ഡന്‍ ഗ്ലോബിന് പിന്നാലെ ഓസ്‌കാറും ഇന്ത്യയിലെത്തിച്ച് അഭിമാനമായി കീരവാണി; നാട്ടു നാട്ടുവിനെ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച് ഓസ്‌കാര്‍ വേദി; പുരസ്‌ക്കാരത്തില്‍ മൂന്നാംവട്ടം മുത്തമിട്ട് ഇന്ത്യന്‍ സിനിമാ ലോകം

സ്‌ക്കാര്‍ പുരസ്‌ക്കാരത്തില്‍ മുത്തമിട്ട് കീരവാണിയുടെ 'നാട്ടു നാട്ടു'. ഒര്‍ജിനല്‍ സോങ് വിഭാഗത്തിലാണ് കീരവാണിയുടെ നാട്ടു നാട്ടു എന്ന പാട്ട് ഓസ്‌കാര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയത്. രാജമൗലി ചിത്രത്തില്‍ എം എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം.

കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്ക് ഓസ്‌കാര്‍ പുരസ്‌കാരം. 20 ട്യൂണുകളില്‍ നിന്നും ആര്‍ആര്‍ആര്‍ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന നാട്ടുവിലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍. രാഹുല്‍ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയില്‍ കീരവാണിയുടെ മകന്‍ കാലഭൈരവനും.

ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങള്‍ ഒരുക്കിയ, തല മുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്എസ് രാജമൗലിയും അമ്മാവന്‍ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ബാഹുബലിയിലും കീരവാണിയുടെ മാന്ത്രികസംഗീതം ചര്‍ച്ചയായി. മഹിഷ്മതി സാമ്രാജ്യത്തില്‍ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീര്‍ത്തപ്പോള്‍ ഹൈലൈറ്റ് ആയി ഹൈ പവര്‍ നാട്ടു നാട്ടു പാട്ട്.

90കളില്‍ തെലുങ്ക് സംഗീതജ്ഞന്‍ കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു. ക്രിമിനല്‍, ജിസം, സായ, സുര്‍, മഗധീര, സംഗീതപ്രേമികള്‍ ആഘോഷിച്ച ഈണങ്ങള്‍. മാസ്റ്റര്‍ സംവിധായകന്‍ ഭരതന്‍ പ്രണയത്തിന്റെ ദേവരാഗം തീര്‍ക്കാന്‍ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന സൂര്യമാനസവും കോട മഞ്ഞിനൊപ്പം നീലഗിരിക്കുന്നില്‍ പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി.

61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡണ്‍ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

അതേസമയം, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ എലിഫെന്റ് വിസ്പേഴ്‌സും പുരസ്‌കാരം നേടി. കാര്‍ത്തിക് ഗോണ്‍സാല്‍വെയും ഗുണീത് മോങ്കെയുമാണ് സംവിധാനം ചെയ്തത്.തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രഘു എന്ന ആനക്കുട്ടിയെ വളര്‍ത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ഈ ഹൃസ്വചിത്രം പറയുന്നത്.

ലോസ് ആഞ്ജലസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ജാമി ലി കര്‍ട്ടിസിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കെ ഹ്വി ക്വാന്‍ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) ആണ് മികച്ച സഹനടന്‍

മികച്ച വിഷ്വല്‍ എഫക്റ്റ്സ് : അവതാര്‍ ദ വേ ഓഫ് വാട്ടര്‍
മികച്ച തിരക്കഥ (അഡാപ്റ്റഡ്): സാറാ പോളെ (വുമണ്‍ ടോക്കിംഗ്)
മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവാല്‍നി
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ആന്‍ ഐറിഷ് ഗുഡ്ബൈ
മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം: ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ
മികച്ച ഛായാഗ്രാഹകന്‍: ജയിംസ് ഫ്രണ്ട് (ഓള്‍ ക്വയിറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്)

oscars award announcement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES