Latest News

ഇന്നസെന്റിന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കി; പ്രിയനടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയില്‍ അന്ത്യവിശ്രമം; വിങ്ങിപ്പൊട്ടി അന്ത്യചുംബനം നല്‍കി പ്രിയപത്നി ആലീസും കുടുംബാംഗങ്ങളും; ഇന്നസെന്റ് ഇനി ചിരിയോര്‍മ്മ

Malayalilife
 ഇന്നസെന്റിന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കി; പ്രിയനടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയില്‍ അന്ത്യവിശ്രമം; വിങ്ങിപ്പൊട്ടി അന്ത്യചുംബനം നല്‍കി പ്രിയപത്നി ആലീസും കുടുംബാംഗങ്ങളും; ഇന്നസെന്റ് ഇനി ചിരിയോര്‍മ്മ

വെള്ളിത്തിരയിയിലും പുറത്തും ഒരുപാടുപേരെ ചിരിപ്പിച്ച ഇന്നസെന്റിന് കണ്ണീരില്‍ കുരുതിര്‍ന്ന അന്ത്യാജ്ഞലി നല്‍കി കേരളം. നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്‌കരിച്ചു. ആ്ഗ്രഹപ്രകാരം കുടുംബ കല്ലറയിലാണ് അദ്ദേഹത്തിന്റെ അടക്കം നടന്നത്. കുടുംബാംഗങ്ങള്‍ അന്ത്യംചുംബനം നല്‍കി ശുശ്രൂഷകള്‍ക്ക് ശേഷമാണ് സംസ്‌ക്കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്‌കാരം.

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ ഒമ്പതുമണിവരെ ഭൗതികശരീരം വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു. ഒരു മനുഷ്യായുസ് മുഴുവന്‍ ചിരിക്കാനുള്ള തമാശകള്‍ നല്‍കിയാണ് ഇന്നച്ചന്‍ യാത്രയാകുന്നത്. അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരുടെ കണ്ണുകള്‍ അദ്ദേഹം സമ്മാനിച്ച ചിരി ഓര്‍മ്മകളാല്‍ നിറഞ്ഞിരുന്നു. ആ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്ന യാഥാര്‍ഥ്യത്തിലാണ് എല്ലാവരും മടങ്ങിയതും.

ഇന്ന് രാവിലെയും ജനസഞ്ചയം തന്നെ പ്രിയനടനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. പൊതുദര്‍ശനം ആരംഭിച്ചത് മുതലുള്ള അതേ ജനത്തിരക്ക് തന്നെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത് വരെയും ഉണ്ടായിരുന്നത്. വീട്ടില്‍ നിന്നും പ്രാര്‍ത്ഥനക്ക് ശേഷം കത്തീഡ്രലിലേക്ക് പോകുന്ന വഴിയിലും പള്ളിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാനായി തടിച്ചു കൂടിയത്. വഴിയില്‍ തടിച്ചു കൂടിയിരുന്ന പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇത്രയും കാലം പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം കണ്ണുനീര്‍ സമ്മാനിച്ചാണ് നമ്മോടു യാത്ര പറഞ്ഞത്.

പ്രിയതാരത്തെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലിയര്‍പ്പിക്കാനും തിങ്കളാഴ്ച കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും വന്നുചേര്‍ന്നത് ആയിരങ്ങളായിരുന്നു. അഞ്ചേകാലിനുശേഷം ആലീസും മക്കളുമൊന്നിച്ച് ഇന്നസെന്റ് ആഹ്ളാദത്തോടെ ജീവിച്ച 'പറുദീസ'യിലേക്ക്. അവിടെ അവസാന കാഴ്ചയില്‍ പലരും നിറകണ്ണുകള്‍ മറയ്ക്കാനാവാതെയാണ് നിന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ കണ്ണീരിനിടയിലൂടെയാണ് ഇന്നസെന്റിനെ കണ്ടത്. സത്യന്‍ അന്തിക്കാടും വിതുമ്പിപ്പോയി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും നടന്‍ മമ്മൂട്ടി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും മോഹന്‍ലാല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും എത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വീട്ടില്‍ രാത്രി ഏറെ വൈകിയും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്നസെന്റിന്റെ അന്ത്യം.

കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി. 1970കളില്‍ ഇന്നസെന്റ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും അക്കാലത്ത് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1972-ല്‍ പുറത്തിറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തുന്നത്. പ്രേം നസീര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ 'ഇളക്കങ്ങള്‍' എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇളക്കങ്ങള്‍ എന്ന സിനിമയിലൂടെ പുതിയൊരു ഹാസ്യശൈലിക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.

പിന്നീടിങ്ങോട്ട് ഹാസ്യ നടനായും സഹനടനായും വില്ലനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്ത എത്രയോ കഥാപാത്രങ്ങള്‍ ഇന്നസെന്റില്‍ നിന്നും പിറവിയെടുത്തു.. ഇന്നസെന്റ് അടയാളപ്പെടുത്തിയ ഡയലോഗുകള്‍ ആവര്‍ത്തിക്കാത്ത മലയാളി പ്രേക്ഷകര്‍ ഉണ്ടാകില്ല.

സിനിമയുടെ ആദ്യ കാലയളവില്‍ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് അദ്ദേഹം തെളിയിച്ചു. 'കാബൂളിവാല'യിലെ കന്നാസും കടലാസും ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. കടലാസായി ജഗതി നിറഞ്ഞാടിയപ്പോള്‍ കന്നാസായി ഇന്നസെന്റും ഒപ്പം കട്ടയ്ക്ക് പിടിച്ചു നിന്നു. 'മണിച്ചിത്രത്താഴ്', 'മനസിനക്കരെ', 'മാന്നാര്‍ മത്തായി സ്പീക്കിങ്', 'ഗോഡ്ഫാദര്‍', 'കല്യാണ രാമന്‍', 'ക്രോണിക് ബാച്ചിലര്‍', 'ഇഷ്ടം', 'ചന്ദ്രലേഖ' തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു. 'ദേവാസുരം', 'രാവണപ്രഭു', അനിയത്തി പ്രാവ്', 'തുറുപ്പുഗുലാന്‍', 'ഹിറ്റ്‌ലര്‍', 'വേഷം' തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വഭാവ നടനായും പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നു.

ഹാസ്യ നടനായും സഹ നടനായും അരങ്ങ് തകര്‍ത്ത അദ്ദേഹം, വില്ലന്‍ കഥാപത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു. 'മഴവില്‍ കാവടി'യിലെ ശങ്കരന്‍കുട്ടി മേനോനും 'കേളി'യിലെ ലാസറും 'പൊന്മുട്ടയിടുന്ന താറാവി'ലെ പണിക്കര് അങ്ങനെ എണ്ണപ്പെട്ട വില്ലന്‍ കഥാപാത്രങ്ങള്‍ ഏറെ. കാലങ്ങളായി മലയാള സിനിമയില്‍ നിലനിന്നുപോയ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും മാറി നടന്ന വില്ലനായിരുന്നു 'തസ്‌കരവീരനി'ലെ ഈപ്പച്ചന്‍ . പ്രേക്ഷകരെ രസിപ്പിക്കുകയും ഒപ്പം ഒരല്‍പം ദേഷ്യം തോന്നിപ്പിക്കുകയും കൂടെ ചെയ്ത 'തസ്‌കരവീരനി'ലെ ഈപ്പച്ചന്‍ എന്ന കഥാപാത്രം.

Read more topics: # ഇന്നസെന്റ്
innocent says good bye

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES