കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി ഇളകിവീണ സംഭവത്തിൽ കാറുടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് കെ.എം.ആർ.എൽ. നടി അർച്ചന കവി സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പാളി ഇളകിവീണത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകാനായിരുന്നു കൊച്ചി മെട്രോ ഉദ്യോഗസ്ഥർ ഡ്രൈവറോട് ആദ്യം നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് അർച്ചനാ കവിയും അച്ഛൻ ജോസ് കവിയും വിഷയം സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. പ്രളയത്തിൽ എല്ലാം നഷ്ടമായ വ്യക്തിയായിരുന്നു ഇവരുടെ കാർ ഓടിച്ചിരുന്ന ഓല ഡ്രൈവർ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആശ്രയമായ കാറിന് ഉണ്ടായ ചെറിയ തകരാറ് പോലും കൊച്ചി മെട്രോ തന്നെ പരിഹരിക്കണമെന്ന വിഷയവും മുതിർന്ന മാധ്യമ പ്രവർത്തകനായ ജോസ് കവി ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെട്രോ റെയിൽ എം.ഡി. മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിർദ്ദേശിച്ചു. കൊച്ചി മെട്രോയുടെ ആലുവ മുതൽ മഹാരാജാസ് വരേയുള്ള ഭാഗത്ത് വിശദമായ പഠനം നടത്തി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കൂടാതെ ഡൽഹി മെട്രോ റെയിലിനേ സംഭവത്തെപ്പറ്റി ധരിപ്പിച്ചിട്ടുമുണ്ട്. കോൺക്രീറ്റ് പാളി ഇളകി വീണതും ഗൗരവത്തോടെ കൊച്ചി മെട്രോ എടുക്കും. മുമ്പും സമാന സംഭവം ഉണ്ടായെന്ന് അർച്ചനാ കവിയുടെ കാർ ഓടിച്ചിരുന്ന ഡ്രൈവർ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന. പരാതി ശരിയാണെന്ന് മെട്രോ അധികൃതർ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെട്രോ നിർമ്മാണം നടത്തിയ ഡിഎംആർസിയോട് ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ ഇതുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും.
അർച്ചന കവി സഞ്ചരിച്ച കാറിലേക്ക് കൊച്ചി മുട്ടത്തുവച്ച് വ്യാഴാഴ്ചയാണ് മെട്രോയുടെ കോൺക്രീറ്റ്പാളി ഇളകി വീണത്. തുടർന്ന് നടി സംഭവം ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനൊപ്പമാണ് അച്ഛൻ ജോസ് കവിയും സംഭവത്തിലെ വിശദാംശങ്ങൾ ഫെയ്‌സ് ബുക്കിൽ ഇട്ടത്. ഇതോടെയാണ് സോഷ്യൽ മീഡിയ പ്രശ്‌നത്തിൽ ചർച്ച തുടങ്ങിയത്. കൊച്ചി മെട്രോയുടെ സുരക്ഷയും സാമൂഹിക പ്രതിബന്ധതയുമായിരുന്നു ചർച്ച ചെയ്തത്. സാമൂഹിക നവോത്ഥാനമാണ് കൊച്ചി മെട്രോയുടേയും ലക്ഷ്യം. എല്ലാവരേയും കൈപിടിച്ച് ഉയർത്തിക്കൽ. അതിന് വേണ്ടി ഏതറ്റം വരേയും പോകുമെന്നാണ് പ്രഖ്യാപനം. എന്നാൽ ഇതെല്ലാം വാക്കുകളിലേ ഉള്ളൂ. യഥാർത്ഥ പ്രശ്നം വന്നാൽ 3000 രൂപയ്ക്ക് വേണ്ടി പോലും മുതലാളിമാരെ പോലെ കൊച്ചി മെട്രോയും കണക്ക് പറയും. ഇത്തരത്തിലായിരുന്നു വിമർശനം ഉയർന്നത്.
തുടർന്നാണ് കൊച്ചി മെട്രോയുടെ ഇടപെടൽ. സംഭവത്തെ തുടർന്ന് കെ.എം.ആർ.എൽ.അധികൃതർ വ്യാഴാഴ്ച തന്നെ പരിശോധന നടത്തുകയും മെട്രോയുടെ വലിയ പാലത്തിൽ നിന്നും പാളികൾ അടർന്നുവീണതായി കണ്ടെത്തുകയും ചെയ്തിരുന്നു. ജോസ് കവിയും മകളും കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കാറിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ഭയാനക ശബ്ദത്തോടെ കോൺക്രീറ്റ് പാളി അടർന്ന് വീണത്. കൊച്ചി മെട്രോ റയിലിന്റെ പാളത്തിൽ നിന്നായിരുന്നു ഇതുണ്ടായത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പിന്നെ കണ്ടത് ഓല ഡ്രൈവറോട് കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥർ കാട്ടിയ ക്രൂരതയുമെന്നായിരുന്നു വിശദീകരണം. കാർ ഓടുന്നതിനിടെയിൽ ഉണ്ടായ അപാകത്തിൽ വിൻഡ് സ്‌ക്രീൻ തകർന്ന് കോൺക്രീറ്റ് പാളികൾ പാസഞ്ചർ സീറ്റിലേക്ക് പതിക്കുകയും ചെയ്തു. മുമ്പിലെ പാസഞ്ചർ സീറ്റിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആർക്കും അപകടമുണ്ടാകാത്തത്. ഇതിനെ കുറിച്ച് പരാതിപ്പെടാൻ ചെന്ന ഡ്രൈവറെ തിരിഞ്ഞു നോക്കാതെ ആട്ടിയോടിക്കുകയാണ് മെട്രോ ഉദ്യോഗസ്ഥർ ചെയ്തത്-ഇതായിരുന്നു അവരുടെ പോസ്റ്റ്.
സാമൂഹിക പ്രതിബന്ധതയുള്ള സ്ഥാപനമെങ്കിൽ കൊച്ചി മെട്രോ ഉടൻ ഡ്രൈവർക്ക് നഷ്ടപരിഹാരം കൊടുക്കണമായിരുന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യക്തിയാണ് ഡ്രൈവർ. അതുകൊണ്ട് തന്നെ വിൻഡ് സ്‌ക്രീനിന്റെ കാശും ഈ ഡ്രൈവർക്ക് ഏറെ വിലപിടിച്ചതാണ്. ഇതെല്ലാം പറഞ്ഞിട്ടും പൊലീസിൽ പരാതി കൊടുത്ത് കാത്തിരിക്കാനായിരുന്നു കൊച്ചി മെട്രോക്കാരുടെ ഉപദേശം. ഇതിനൊപ്പം എത്രമാത്രം ഭീതിയാണ് കൊച്ചി മെട്രോയ്ക്ക് താഴെ കൂടെയുള്ള യാത്രകളെന്നും ഈ സംഭവം വിശദീകരിക്കുന്നു. മുകളിൽ നിന്നും എന്തും ഏത് നിമിഷവും താഴേയക്ക് നിലം പതിക്കാവുന്ന അവസ്ഥ. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ഡ്രൈവറുടെ ആകെയുള്ള ആശ്രയമായ കാറിന്റെ ഗതികേടിൽ സഹതപിക്കുന്ന സോഷ്യൽ മീഡിയ ഞെട്ടലോടെയാണ് കൊച്ചി യാത്രയുടെ സുരക്ഷിതത്വവും ചർച്ചയാക്കുന്നത്. ഇനിയും കോൺക്രീറ്റ് പാളികൾ അടരുന്നില്ലെന്ന് കൊച്ചി മെട്രോ ഉറപ്പ് വരുത്തണമെന്നാണ് ആവശ്യം.
ദൈവാധീനം കൊണ്ടുള്ള ഈ രക്ഷപ്പെടൽ കഥയാണ് കൊച്ചി മെട്രോ ഉദ്യോഗസ്ഥരുടെ സമീപനം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമുള്ള സാമൂഹിക പ്രതിബന്ധതയേ അവർക്കൂള്ളൂവെന്ന് ഇത് തെളിയിച്ചെന്നായിരുന്നു ഉയർന്ന വിമർശനം. ദൈവാധീനവും ഭാഗ്യവും കൊണ്ടാണ് കൊച്ചി എയർപോർട്ടിലെ യാത്രയ്ക്കിടെ രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിലേക്ക് കൊച്ചി മെട്രോ റെയിലിൽ നിന്ന് കോൺക്രീറ്റ് സ്ലാബ് അടർന്ന് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മുമ്പിലെ യാത്രക്കാരുടെ സീറ്റിൽ ഈളുണ്ടായിരുന്നില്ല. അതിന് മുമ്പിലാണ് സ്ലാബ് വീണത്-ഫെയ്സ് ബുക്കിൽ വിഷയത്തെ ജോസ് കവി അവതരിപ്പിച്ചത് ഇങ്ങനെയാണ്.
ദൈവത്തോട് നന്ദി പറയുമ്പോൾ തന്നെ ഞാനും അർച്ചനയും ടാക്സി ഡ്രൈവർ അനുരാജും ഇത്തരം പ്രശ്നങ്ങളെ കൊച്ചി മെട്രോ ഗൗരവത്തോടെ എടുക്കണമൈന്ന നിലയിൽ പ്രാർത്ഥിക്കുകയാണെന്നാണ് ജോസ് കവി പറഞ്ഞു്. കാറുടമസ്ഥന് നഷ്ടം നൽകണമെന്നും ആവശ്യപ്പെട്ടു.. ഇത്തരമൊരു പോസ്റ്റ് ഇടാനും ജോസ് കവി ആഗ്രഹിച്ചിരുന്നില്ലെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊച്ചി മെട്രോ അധികൃതരുടെ സമീപനം ഞെട്ടിച്ചെന്നാണ് അദ്ദേഹം കുറിക്കുന്നത്. കാർ ഡ്രൈവർ പരാതി പറയനായി അധികൃതരുടെ അടുത്ത് എത്തിയപ്പോൾ നഷ്ടപരിഹാരം നൽകാമെന്ന് ആദ്യം സമ്മതിച്ചു. എന്നാൽ പിന്നീട് സ്വഭാവം മാറി. പരാതിയുണ്ടെങ്കിൽ പൊലീസിൽ കൊടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങൾ മാറിയെന്ന് ജോസ് കവി വിശദീകരിച്ചു. ഇതിനൊപ്പം ഡ്രൈവറുടെ പശ്ചാത്തലവും കുറിച്ചത്.
2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടയാളാണ് ഡ്രൈവർ. കാറു മാത്രമാണ് മിച്ചമായി ഉണ്ടായിരുന്നത്. കാറിന്റെ ഗ്ലാസ് മാറ്റുന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്നം. സാമൂഹ്യ നീതിയും പ്രതിബന്ധതയുമാണ് പ്രശ്നം. ഇത് വാർത്തകളിൽ ഇടം പിടിക്കാനുള്ള നീക്കമായി കണ്ടാൽ വേദനയുണ്ട്. ഞങ്ങളെ എയർപോർട്ടിലേക്ക് കൊണ്ടു പോയ ഓല ഡ്രൈവർ പറഞ്ഞത് കുറച്ചു കാലം മുമ്പും ഇതേ സംഭവം ഉണ്ടായി എന്നാണ്. ഞാൻ ഡൽഹിയിലാണ് കഴിഞ്ഞിരുന്നത്. മെട്രോയുടെ സിറ്റിയാണ് അത്. അവിടെ ഡൽഹി മെട്രോ റെയിലിന്റെ മുകളിൽ നിന്ന് വസ്തുകൾ താഴേക്ക് പതിക്കുന്നുവെന്നത് ഒരിക്കലും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്-ജോസ് കവി കുറിക്കുന്നു. അങ്ങനെ മെട്രോയുടെ സുരക്ഷിതത്വവും ചോദ്യത്തിൽ നിർത്തി മാധ്യമ പ്രവർത്തകൻ. ഇതോടെയാണ് കൊച്ചി മെട്രോ തെറ്റ് തിരുത്താൻ തയ്യാറായത്.