കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതിയുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമായത് പ്രളയമെന്ന വിശദീകരണവുമായി താരസംഘടനയായ അമ്മ. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്നാണ് സംഘടനയുടെ നിലപാട്. എക്സിക്യൂട്ടീവ് തീരുമാനങ്ങൾ മോഹൻലാലിന്റെ തലയിൽ മാത്രം കെട്ടിയിടരുതെന്നും അമ്മ വിശദീകരിക്കുന്നു. കോടതി വിധി വരും വരെ ആരോപണവിധേയൻ കുറ്റവാളിയല്ലെന്നും നിരപരാധിയാണെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് കൂടിയായ നടൻ ജഗദീഷ് വിശദീകരിച്ചു. അധികം വൈകാതെ ജനറൽ ബോഡി വിളിച്ചു ചേർക്കുമെന്നും ജഗദീഷ് അറിയിച്ചു. മോഹൻലാലിന്റെ തലയിൽ മാത്രം ആരോപണങ്ങൾ കെട്ടിവയ്ക്കരുത്.
വനിതാ കൂട്ടായ്മ ആരോപണം ഉന്നയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അമ്മ മറുപടിയുമായി എത്തുന്നത്. നടിമാർ ഉയർത്തിയ വിഷയങ്ങളിൽ ഒന്നും മറുപടിയില്ല. മറിച്ച് എല്ലാം വൈകാൻ കാരണം പ്രളയമാണെന്ന് വരുത്തുകയാണ് അമ്മ. മോഹൻലാലിനായി പ്രതിരോധം തീർക്കുകയാണ് സംഘടന ഇപ്പോൾ ചെയ്യുന്നത്. എല്ലാം മോഹൻലാൽ ആണ് ചെയ്തതെന്ന വാദം സജീവമാകുമ്പോഴാണ് പ്രതികരണവുമായി അമ്മ എത്തുന്നതെന്നതും ശ്രദ്ധേയമാണ്
സമവായ ചർച്ചകൾ പോലും പലപ്പോഴും പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോൾ പരിഹരിക്കാം എന്ന അന്തിമ വാക്കിലാണ് നടിമാർ വിശ്വാസം അർപ്പിച്ചത്. എന്നാൽ അതും ഉണ്ടാകാതെ വന്നപ്പോഴും പലപ്പോഴും നൽകിയ വാക്കുകൾ പാലിക്കപ്പെടാതെ വന്നപ്പോഴുമാണ് സഹികെട്ട നടിമാർ വാർത്ത സമ്മേളനത്തിൽ എല്ലാം വെട്ടിത്തുറന്ന് പ്രഖ്യാപിക്കാനെത്തിയത്. അതിനിടെയാണ് ഇന്നലെ മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ എഎംഎംഎയ്ക്ക് നടിയെ അക്രമിച്ച കേസിലെ പ്രതിയായ ദിലീപിനോടുള്ള വിധേയത്വം നടൻ മഹേഷ് തുറന്നു പറയുകയുമുണ്ടായി.
നടി അക്രമിക്കപ്പെട്ട കാര്യത്തിൽ പ്രതികരിച്ചതിനും നടിക്ക് പിന്തുണ നൽകിയതിനും പ്രതികാര നടപടി വരെ ഉണ്ടായി എന്ന വെളിപ്പെടുത്തലുകൾ നടിമാരായ രമ്യ നമ്പീശൻ ഉൾപ്പടെയുള്ളവർ നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ എഎംഎംഎയ്ക്ക് എതിരെ നിൽക്കുന്ന നടികൾ സംഘടനയിലെ ഒരു കാര്യങ്ങൾക്കും സഹകരിക്കാത്തവരാണെന്ന് നടൻ മഹേഷ് തുറന്നടിക്കുന്നു. ഇതോടെ സംഘടനയ്ക്ക് ദിലീപിനോട് പ്രത്യേക താൽപര്യം ഉണ്ടെന്ന നയം കൂടിയാണ് പുറത്ത് വരുന്നത്. മുൻപ് പല തവണ നടിമാരും അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളും എതിരായി നിന്നിട്ടും ദിലീപിനെതിരെ നടപടിയെടുക്കാനോ ഒന്നും തന്നെ സംഘടന തയ്യാറായിരുന്നില്ല.