മോദി സർക്കാർ രണ്ടാമതും ഭരണത്തിലെത്തി ദിവസങ്ങൾക്കുള്ളിലാണ് ത്രിഭാഷാ പഠന സമ്പ്രദായത്തെ ചൊല്ലി വിവാദവും ഉടലെടുത്തിരിക്കുന്നത്. സ്‌കൂളുകളിൽ മൂന്ന് ഭാഷകൾ പഠിക്കുന്നതാണ് ത്രിഭാഷാ സമ്പ്രദായം. പ്രൈമറി ക്ലാസുകൾ മുതൽ ഇത് ആരംഭിക്കുമെന്നതും ഹിന്ദി പ്രചാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും പഠിക്കണമെന്നതുമാണ് ഇതിന്റെ പ്രത്യേകത. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ, ഏതെങ്കിലും അംഗീകൃത പ്രാദേശിക ഭാഷയും പഠിക്കണം. എന്നാൽ മിഡിൽ സ്‌കൂളിലെത്തുമ്പോൾ പഠിക്കുന്ന ഭാഷ മാറ്റാൻ അവസരമുണ്ട്. എന്നാൽ മോദി സർക്കാരിന്റെ പുത്തൻ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധം ഉയരുകയാണ്.
തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാവുകയും ഹിന്ദി നിർബദ്ധിത ഭാഷയാക്കാനുള്ള ശ്രമം മാറ്റുകയും ചെയ്തിരുന്നു. ഈ വേളയിലാണ് തമിഴ് സംസാരിക്കുന്നവരെ അനുകൂലിക്കുന്ന വണ്ണമുള്ള ട്വീറ്റുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ രംഗത്തെത്തിയത്. 'ഓട്ടോണോമസ്' എന്ന വാക്ക് പറഞ്ഞ് അതിന്റെ കേംബ്രിഡ്ജ് അർത്ഥമാണ് താൻ ഉദ്ദേശിച്ചതെന്നും റഹ്മാൻ വ്യക്തമാക്കി. സംഗീത ചക്രവർത്തിയുടെ ട്വീറ്റിന് പിന്നാലെ സമൂഹ മാധ്യമത്തിൽ 'ഓട്ടോണോമസ് തമിഴ്്നാട്' ട്രെൻഡിങ്ങാവുകയാണ്. തമിഴ്‌നാടിന്റെ സ്വയംഭരണാവകാശമായാണ് ട്വിറ്ററിലെ വ്യാഖ്യാനം.
ഞങ്ങൾക്ക് സ്വയം ഭരണമുള്ള തമിഴ്‌നാട് വേണമെന്നും ഹാഷ്ടാഗ് ആവശ്യം ഉയരുന്നു. ന്യായീകരിച്ചു ട്വീറ്റുകൾ വന്നുകൊണ്ടിരിക്കുമ്പോൾ വിമർശനവും ഉയരുകയാണ്. പ്രാദേശികവാദമാണ് ചിലർ ചോദ്യം ചെയ്യുന്നത്. ഏത് ഭാഷ പഠിക്കണമെന്ന് ഒരാൾ സ്വയം ചിന്തിച്ച് തീരുമാനിക്കേണ്ടതാണെന്നും അത് അടിച്ചേൽപ്പിക്കേണ്ടത് അല്ലെന്നുമാണ് റഹ്മാന്റെ പക്ഷം. ഹിന്ദി നിർബന്ധിത ഭാഷയാക്കണമെന്ന കരട് നയ ശുപാർശ സംബന്ധിച്ച് തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു തമിഴനായ എആർ റഹ്മാൻ.
ഹിന്ദി നിർബന്ധിതമാക്കുന്ന മോദി സർക്കാർ നയത്തിൽ ആഗോള ഭാഷയെന്ന നിലയിൽ ഇംഗ്ലീഷും പിന്നെ ഹിന്ദിയും മൂന്ന് ഭാഷകളിൽ രണ്ടെണ്ണമായി കുട്ടികൾ പഠിക്കണമെന്നായിരുന്നു നിർദ്ദേശം. തമിഴ്‌നാട്ടിലടക്കം നടന്ന പ്രതിഷേധത്തെ തുടർന്ന് കരട് നയത്തിൽ മാറ്റം കൊണ്ടുവന്നു, ഹിന്ദി ഭാഷ സംബന്ധിച്ച് വിവാദമായ ആ നിബന്ധന കരട് നയത്തിൽ നിന്ന് നീക്കി. ആറ്, ഏഴ് ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അവർ പഠിക്കുന്ന ഒന്നോ രണ്ടോ ഭാഷ മാറ്റിയെടുക്കാമെന്നാണ് മാറ്റിയ പുതിയ ശുപാർശ. പാഠ്യപദ്ധതിയിലുള്ള മൂന്ന് ഭാഷകളിൽ കുട്ടികൾ പ്രാവീണ്യം നേടിയിരിക്കണമെന്നേ ഉള്ളുവെന്നും കരട് നയം തിരുത്തൽ വരുത്തി.
ഇതിനെ തമിഴിൽ ട്വീറ്റിട്ടാണ് റഹ്മാൻ സ്വീകരിച്ചത്. മികച്ച തീരുമാനം, ഹിന്ദി തമിഴ്‌നാട്ടിൽ നിർബന്ധിതമല്ലെന്നും കരട് നയം പുനപരിശോധിച്ചെന്നും റഹ്മാൻ പ്രതികരിച്ചു. ഉടൻ തന്നെ തമിഴ് പഞ്ചാബിലും വ്യാപിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് ഒരു വീഡിയോയും റഹ്മാൻ ഷെയർ ചെയ്തിരുന്നു. ഇതിനും ഒടുവിലാണ് ഓട്ടോണമസ് ട്വീറ്റ്. ഇന്ത്യയിലെ സ്‌കൂളുകളിലെ ത്രിഭാഷാ പഠന സമ്പ്രദായത്തിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ തമിഴ്‌നാട്ടിലെ രാഷ്ട്രീയപാർട്ടികൾ. ഭരണകക്ഷിയും എൻ.ഡി.എ. സഖ്യകക്ഷിയുമായ എ.ഐ.എ.ഡി.എം.കെ. നേതാക്കളുൾപ്പെടെയുള്ളവർ തീരുമാനം നടപ്പാക്കാനില്ലെന്ന് വ്യക്തമാക്കി.
കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധത്തിന് തുടക്കം. ഹിന്ദി പ്രചാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ പ്രാദേശികഭാഷ, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം ഹിന്ദി ഏർപ്പെടുത്തണമെന്ന നിർദ്ദേശമാണ് എതിർപ്പിനിടയാക്കിയത്. വിവാദമായതോടെ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും നിലവിലെ ദ്വിഭാഷാരീതി തുടരുമെന്നും സ്‌കൂൾവിദ്യാഭ്യാസ മന്ത്രി കെ.എ. ചെങ്കോട്ടയ്യൻ അറിയിച്ചു.
വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തീരുമാനം നടപ്പാക്കില്ലെന്ന് മന്ത്രിമാരായ ഡി. ജയകുമാറും സെല്ലൂർ രാജുവും അറിയിച്ചു. മുഖ്യമന്ത്രി ഇടപെട്ട് വിഷയത്തിൽ തീരുമാനമെടുക്കുമെന്നും സെല്ലൂർ രാജു അറിയിച്ചു.