മലയാളക്കരയുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. പിന്നണി ഗായികയായ സിത്താര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ കരിപ്പൂര്‍ വിമാനപകടത്തിലെയും മണ്ണിടിച്ചിലിലെയും ദുരന്തങ്ങള്‍ക്കിടയില്‍ നിന്ന് ഒരേ മനസ്സോടെ കൈ കോര്‍ത്ത് പിടിച്ച മനുഷ്യ മനസ്സുകള്‍ മറ്റു മനുഷ്യ ജീവനുകളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുമ്ബോള്‍ ആ വലിയ ത്യാഗങ്ങളെ ജില്ലയുടെയും മതത്തിന്റെയും ജാതിയുടെയും വിവേചനം വച്ച് നോക്കി കാണരുതെന്ന് തുറന്ന് പറയുകയാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍.
ഗായിക സിത്താരയുടെ കുറിപ്പ്
പ്രളയകാലത്ത് തെക്കന്‍ ജില്ലകളില്‍ നിന്ന് എത്തിയ മത്സ്യതൊഴിലാളികളും, വേളന്റീയര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കൊച്ചിയിലെയും, തിരുവനന്തപുരത്തെയും പിളേളരും, കഴിഞ്ഞ വര്‍ഷം മഴക്കെടുതി കാലത്ത് കൈ മെയ് മറന്ന് മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും, നിലമ്ബൂരിലെയും, ഇടുക്കിയിലെയും, ആളുകളും കൊണ്ടോട്ടിയില്‍ അവനവന്‍ എന്ന ചിന്തയുടെ ഒരു തരിമ്ബില്ലാതെ എയര്‍പോര്‍ട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും… ഇവരെല്ലാം ഒന്നാണ്. ഒരേ തരം മനുഷ്യര്‍, നന്മയുളള പ്രതീക്ഷകള്‍, പച്ചമനുഷ്യര്‍!!!! അവരെ കണ്ടു ആവേശപ്പെട്ടാല്‍ മാത്രം പോര. 'എന്റെ വീട് എന്റെ ആരോഗ്യം എന്റെ സ്വത്ത് ഈ അവനവന്‍ വിചാരങ്ങളില്‍ ചെറിയ മാറ്റം വരുത്താനും' ഈ മനുഷ്യരെ കണ്ട് ശീലിക്കണം!!അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്‌സ്‌ക്ലൂസീവ് വിഷ്വലുകളും, വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന്, ചായയുടെയും ചോറിന്റെയും ഇടവേളയില്‍ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ട്, ഉറങ്ങും മുന്നേ ഫേസ്ബുക്കില്‍ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാന്‍ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ്!!!