മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് റിമ കല്ലിങ്കൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരം ഇപ്പോൾ ഡബ്ല്യുസിസിയില്‍ നിന്നും രാജിവെച്ച സംവിധായിക വിധു വിന്‍സെന്റുമായി കൂടിക്കാഴ്ചയ്ക്കുളള വാതില്‍ തുറന്നുവെന്ന് പറയുകയാണ്. ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്നങ്ങളില്ലെന്ന് . ഗൃഹലക്ഷ്മി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിളുടെ റിമ തുറന്ന് പറയുകയാണ്.
റിമയുടെ വാക്കുകള്‍ ഇങ്ങനെ
ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്നങ്ങളില്ല. പരസ്പരം ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഊഷ്മളതയും അടുപ്പവുമൊന്നും ഫോണിലൂടെയോ സ്ക്രീനിലൂടെയോ കിട്ടില്ല. അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ല എന്നതാണ് ഞങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നം. വളരെ ചുരുക്കം ആളുകളോടേ നമുക്കൊരു ആത്മബന്ധം തോന്നുകയുളളൂ. അവരെയൊന്നും നമ്മള്‍ കൈവിട്ട് കളയരുത്. വിധുവുമായി കൂടിക്കാഴ്ചയ്ക്കുളള വാതില്‍ തുറന്നിരിക്കുകയാണ്.
നല്ല സുഹൃദ്ബന്ധങ്ങള്‍ ഒരിക്കലും നഷ്ടപ്പെടില്ല. ബാക്കിയുളളത് എന്തെങ്കിലും പോയിട്ടുണ്ടെങ്കില്‍ അത് പോവാനുളളത് തന്നെയായിരിക്കും. ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നുവേണം അത്തരം സന്ദര്‍ഭങ്ങളില്‍ മനസിലാക്കാന്‍. ആരൊക്കെ കൂടെയുണ്ടാവുമെന്ന് മനസിലാക്കാനുളള ടേണിങ് പോയിന്റായിട്ട് ഡബ്ല്യുസിസി വന്നുവെന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. പക്ഷേ എന്തൊക്കെ നഷ്ടപ്പെട്ടാലും അതിലും വലിയ കാര്യങ്ങള്‍ ചെയ്ത് വെച്ചിട്ടായിരിക്കും പോവുന്നതെന്ന് എനിക്കുറപ്പുണ്ട്.
ഡബ്ല്യുസിസി വെറുമൊരു കളക്ടീവ് മാത്രമാണ്. ഞങ്ങള്‍ സംഘടനാ പ്രവര്‍ത്തനം നടത്തിക്കളയും എന്ന് പറഞ്ഞ് വന്നവരല്ല. ഒരു പ്രശ്ന പരിഹാര സെല്ലുമല്ല. പ്രഷര്‍ ഗ്രൂപ്പാണ്. ഒരു സ്ത്രീക്കെതിരെ വലിയ പ്രശ്നമുണ്ടായ പശ്ചാത്തലത്തില്‍ ബാക്കിയുളള സംഘടനകള്‍ അതിനോട് പ്രതികരിച്ചത് വളരെ നിര്‍വികാരമായിട്ടാണ്. അവരെ ഒരു ഇരയായിട്ടല്ല, സര്‍വൈവര്‍ ആയിട്ടാണ് കാണേണ്ടത്. ഇതുപോലത്തെ ഒരുപാട് കേസ് ചുറ്റുമുണ്ട്. ഇനിയെങ്കിലും പ്രതികരിക്കണം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന ഗ്രൂപ്പാണ് ഡബ്ല്യുസിസി. ഞങ്ങള്‍ കളക്ടീവായി നില്‍ക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്. തൊഴിലിടങ്ങളില്‍ തുല്യമായ നീതിയും അവസരങ്ങളും വേണം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുളള അന്തരീക്ഷവും വേണം.