മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഗിന്നസ് പക്രു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അമ്പിളിയമ്മാവൻ എന്ന സിനിമയാണ് താരത്തിന്റെ കരിയറിലെ ആദ്യ ചിത്രം. എന്നാൽ ഇപ്പോൾ പണ്ടത്തെ തിരഞ്ഞെടുപ്പ് കാല ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടൻ.
തെരഞ്ഞെടുപ്പാണെങ്കിലും നിയമസഭയാണെങ്കിലും വോട്ട് പൗരന്റെ അവകാശമാണ്. അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇത്തവണയും വോട്ട് പാഴാക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. പാർട്ടിയല്ല, കഴിവുള്ള വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറ്. കഴിവുള്ളവർ വിജയിച്ചത് വരുമ്പോൾ നല്ലൊരു ഭരണസംവിധാനമുണ്ടാകുമെന്നാണ് വിശ്വാസം. കോളേജിൽ പഠിക്കുമ്പോൾ ആദ്യ വർഷം കെ.എസ്.യു ആയിരുന്നു. രണ്ടാം വർഷം എസ്എഫ്‌ഐയും മൂന്നാം വർഷം എബിവിപിയുമായിരുന്നു. ക്ലാസ് പ്രതിനിധി എന്ന രീതിയിൽ മത്സരിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്, പരാജയപ്പെട്ടിട്ടുമുണ്ട്.
രമേശ് ചെന്നിത്തല, സുരേഷ് കുറുപ്പ്, ഇന്നസെന്റ് തുടങ്ങിയവർക്ക് വേണ്ടി വോട്ട് പിടിക്കാൻ പോയിട്ടുണ്ട്. അതെല്ലാം സൗഹൃദങ്ങളുടെ പേരിലാണ്. രാഷ്ട്രീയമല്ല. കുട്ടിക്കാനത്ത് താമസിക്കുമ്പോൾ അച്ഛന്റെ സൗഹൃദങ്ങളിൽ വിവിധ ആളുകളുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികൾക്ക് പോയിട്ടുണ്ട്. കൊവിഡ് കാലത്തെ ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ വ്യക്തിപരമായി അഭിനന്ദിക്കുന്നുണ്ട്. പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. നിലവിൽ സർക്കാരിനെതിരെ നിരവധി ആരോപണങ്ങളുണ്ട്. അതിൽ ക്ലാരിറ്റി വരാതെ എങ്ങനെ അഭിപ്രായം പറയുമെന്നും പക്രു ചോദിച്ചു.