മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഒരു ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ ആദ്യഭാഗത്തെ പോലെ തന്നെ അതിന്റെ രണ്ടാം ഭാഗവും ആരാധകർ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. സിനിമ പ്രേക്ഷകർക്ക് ഇടയിലേക്ക് വൻ ഹിറ്റായി മാറിക്കഴിഞ്ഞു. എന്നാൽ ചിത്രത്തിന്റെ സംവിധായകനെ പ്രശംസിച്ച് നിരവധി പേരായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. മുഖ്യമന്ത്രിയുടെ ക്രിമിനല്‍ ഉപദേഷ്ടാവായി ജീത്തു ജോസഫിനെ നിയമിച്ച് കൂടെ എന്നാണ് ആലപ്പി അഷ്‌റഫ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പിലൂടെ ചോദ്യമുയർത്തുന്നത്.
കുറിപ്പ് വായിക്കാം:
'ദൃശ്യം'എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനല്‍ കേസില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോര്‍ജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയില്‍ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.
അതിന്റെ രണ്ടാം ഭാഗത്തില്‍നിന്നു കൂടി സംവിധായകന്റെ ബുദ്ധി ഉപയോഗിച്ചു ജോര്‍ജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങള്‍ അത് നെഞ്ചിലേറ്റി. ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവണ്‍മെന്റ് നേരിടുന്ന കേസ്സുകളായ , ലൗലിന്‍, സ്പിംഗ്ലര്‍, ലൈഫ് ,സ്വര്‍ണ്ണകടത്ത്, ഈമെബലിറ്റി , തുടങ്ങി പുതിയ കടല്‍ കച്ചവടം വരെയുള്ള കേസ്സുകളില്‍ നിന്നും എങ്ങിനെ രക്ഷപെടാമെന്നു് ആലോചിക്കുന്ന അവസരത്തില്‍ , ജിത്തു ജോസഫിന്റെ ഉപദേശം തേടിയാല്‍ തീര്‍ച്ചയായും എല്ലാ കേസുകളില്‍ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും. ചെയ്ത കുറ്റകൃത്യത്തില്‍ നിന്നും രക്ഷപെടാനായുള്ള വഴികള്‍ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം.ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാല്‍, നിരവധി ഉപദേശകരില്‍ ഗവണ്‍മെന്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനല്‍കേസ് ഉപദേശകനില്‍ നിന്നുമാകും എന്നതില്‍ സംശയമില്ല.