ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് പാഷാണം ഷാജി എന്ന സാജു നവോദയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ സിനിമ കഴിഞ്ഞാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ജീവിതത്തില്‍ ചെറിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാത്രമാണ് ഉള്ളത് എന്നും ഷാജി കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
സത്യം പറയാലോ, പാഷാണം എന്ന് വിളിച്ചാലേ ഞാനിപ്പോള്‍ തിരിഞ്ഞു നോക്കുകയുള്ളൂ. സാജു എന്ന പേര് മറന്നേ പോയി. 'സാജൂ"... എന്നാരെങ്കിലും വിളിച്ചാല്‍ മനസിലാകില്ല. പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്ബോഴാണ് കാര്യം പിടികിട്ടുക. പക്ഷേ, 'എടേ പാഷാണം" എന്ന് വിളിച്ചാല്‍ അപ്പോത്തന്നെ തിരിഞ്ഞുനോക്കും. സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്പോര്ട്ടില് വരെ പാഷണം എന്നാക്കാന്‍ പറ്റുമോയെന്ന ആലോചനയിലാണ്. അമ്മയുടെ മെമ്ബര്‍ഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണ്. ചില ആളുകള്‍ക്ക് എന്തോ ഒരു ഷാജിയാണന്നേ അറിയൂ. 'ഹലോ ഭാസ്കരന് ഷാജി" എന്ന് വിളിക്കുന്നവരുണ്ട്. ഒരിക്കല്‍ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലില്‍ പോയി. തീരെസുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടന് തിരിച്ചുവന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്. ഏത് പേര് വിളിച്ചാലെന്താ ആളുകള്‍ തിരിച്ചറിയുന്നുണ്ടല്ലോ. എന്റെ ജീവിതത്തില്‍ നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ പേരുകാരണം സംഭവിച്ചതാണ്.
ഇടയ്ക്ക് ചാനലുകളില്‍ ഷോ ചെയ്തില്ലെങ്കില്‍ വിദേശത്ത് ചെന്നാല്‍ തിരിച്ചറിയില്ല. സിനിമയില്‍ അഭിനയിക്കുന്നവരെക്കാള് വിദേശ മലയാളികള്‍ക്ക് പരിചയം മിമിക്രി ചെയ്യുന്നവരെയാണ്. അവര്‍ ഏത് സമയവും യൂട്യൂബില്‍ തമാശ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കും. അടുത്ത മാസം ഒാണം ആണ്. വിദേശത്തെ ഓണം പ്രോഗാമുകള് ക്രിസ്മസ് വരെ നീണ്ടുപോകും. അപ്പോഴേക്കും നമ്മുടെ ഓണമൊക്കെ വളിച്ചിട്ടുണ്ടാകും.
ചെറുപ്പത്തില്‍ സദ്യ കഴിഞ്ഞാലുടന്‍ സൈക്കിളുമെടുത്തിറങ്ങും. ക്ളബുകള്‍ തോറും മത്സരത്തില്‍ പങ്കെടുക്കുകയാണ് പരിപാടി. ആ സുഖമൊന്നും ഇപ്പോഴില്ല. റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷമൊന്നും ക്ളബുകളുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല.
കല്യാണമൊക്കെ കഴിഞ്ഞപ്പോള്‍ തിരുവോണത്തിന് രാവിലെ തറവാട്ടിലെത്തി അമ്മയെ കണ്ട് ഭാര്യയെ അവിടെയാക്കി പരിപാടിക്ക് പോകും. ഓണ സദ്യ കഴിക്കുന്നത് രാത്രി പന്ത്രണ്ട് മണിക്കായിരിക്കും. ക്ളബുകളുടെ പരിപാടിയാണെങ്കില്‍ പല സ്ഥലത്ത് നിന്നായിരിക്കും കറികള്‍ വരുന്നത്. സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് അവിയല്‍ , ഖജാന്ജിയുടെ വീട്ടില്‍ നിന്ന് ഉപ്പേരി അങ്ങനെ . ഞങ്ങള്‍ കഴിക്കുമ്ബോഴേക്കും എല്ലാം അവിയല്‍ പരുവത്തിലായിട്ടുണ്ടാകും. തമിഴ്നാട്ടിലാണ് ശരിക്കുമുള്ള ഓണം.
അരിയും പൂവുമെല്ലാം അവിടെ നിന്നല്ലേ വരുന്നത്. നമുക്ക് സദ്യ കഴിക്കുക, ടി വി കാണുക അത്രയല്ലേയുള്ളൂ. ഞങ്ങള്‍ പത്തുമക്കളാണ്. ഓണത്തിന് എല്ലാവരും തറവാട്ടില്‍ വരും. അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് ഭാര്യമാരുടെ വീട്ടിലേക്ക് പോകുന്നത്. കുറച്ചുനാളായി മിക്ക വിശേഷ ദിവസങ്ങളിലും വേണ്ടപ്പെട്ട മറ്റു ചിലര്‍ കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടാകും. കാരണം ചാരിറ്റി പ്രവര്‍ത്തനത്തിനായാണ് ഞാനും ഭാര്യ രശ്മിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്. ചാരിറ്റി സംഘടനയൊന്നുമല്ല. പറഞ്ഞും കേട്ടുമറിഞ്ഞ് ഓരോരുത്തരെ സഹായിക്കും. അഗതിമന്ദിരങ്ങളില്‍ സ്ഥിരമായി പോകും. ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇപ്പോഴല്ലേ എന്തും കഴിക്കാമെന്ന അവസ്ഥയിലെത്തിയത്.അതുകൊണ്ട് ഇല്ലാത്തവന്റെ വേദന മനസിലാകും. വിവാഹവാര്‍ഷികം പോലുള്ള ആഘോഷങ്ങളെല്ലാം അനാഥാലയങ്ങളിലെ കുട്ടികള്‍ക്കൊപ്പമാണ്.
വീടിനടുത്തൊരു അഗതി മന്ദിരമുണ്ട്. അവിടെ ആഴ്ചയില്‍ രണ്ട് ദിവസം ഭക്ഷണം കൊടുക്കും. ഗവണ്മെന്റ് ആശുപത്രിയിലും രണ്ട് ദിവസം ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മാത്രമായി ഒരു വീട് എടുത്തു. ഭക്ഷണമുണ്ടാക്കാന്‍ ഒരു ചേച്ചിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മക്കള്‍ കളയുന്ന ഭക്ഷണം കഴിച്ചാല്‍ വിശപ്പുമാറുന്ന നിരവധി കുട്ടികള്‍ ചുറ്റുമുണ്ട്. ഭക്ഷണം പാഴാക്കരുതെന്ന് മനസിലാക്കാന്‍ മക്കളെ അങ്ങനെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോകണം. അല്ലാതെ ലുലുമാളില്‍ മാത്രമല്ല പോകേണ്ടത്. ആരാധനാലയങ്ങളില്‍ നേര്‍ച്ച ചെയ്യുന്നതിനെക്കാള്‍ വലിയ സന്തോഷവും സമാധാനവും ഇത്തരം പ്രവൃത്തികള്‍ തരുമെന്ന് അനുഭവത്തിലൂടെ മനസിലാക്കിയതാണ്. ജോസ് മാവേലി, പാല മരിയാ സദന് നടത്തുന്ന സന്തോഷേട്ടന് തുടങ്ങിയവരോടൊക്കെ നല്ല അടുപ്പമാണ്. മരിയാ സദനില്‍ 150-ല്‍ അധികം അന്തേവാസികളുണ്ട്.
അവിടെയൊക്കെ ചെന്നാല്‍ നമ്മളൊന്നുമല്ലെന്ന സത്യം മനസിലാകും. ഇതൊക്കെ അറിഞ്ഞ് ഒരുപാട് ആളുകള്‍ വീട് വച്ച് കൊടുക്കുമോ, കല്യാണം നടത്തികൊടുക്കുമോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്. അത്രയ്ക്കൊന്നുമായിട്ടില്ല. ഞാന്‍ വീട് വച്ചതു തന്നെ ലോണെടുത്തിട്ടാണ്. അതടയ്ക്കാന്പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ. സിനിമയില്‍ അഭിനയിക്കുന്നതിന് അഞ്ചും പത്തും ലക്ഷമൊക്കെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് പലരും കരുതുന്നത്. നിര്‍മ്മാതാക്കള്‍ ഒരു പ്രതിഫലം പറയുന്നു നമ്മള് പോയി അഭിനയിക്കുന്നു.അത്രയേയുള്ളു. കാരണം സിനിമയാണ് ലക്ഷ്യം. ഇനി വേറെ വഴിക്കൊന്നും സഞ്ചരിക്കാന്‍ കഴിയില്ല. ഒരാഴ്ച വീട്ടില്‍ നിന്നാല്‍ സഹായങ്ങള്‍ക്കായി മാത്രം 10000 രൂപ വേണം. പകരം ഞങ്ങളുടെ ചെലവില്‍ കുറയ്ക്കും. ഞാനും ഭാര്യയുമായിട്ടുള്ള ഒരു പ്ളാനിംഗാണത്. എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലുമുള്ളവരെല്ലാം പാവങ്ങളാണ്. അവരെയൊക്കെ സഹായിക്കണം. പണക്കാരനായിട്ടല്ല. എങ്കിലും ഞാന്‍ ജീവിക്കുന്നതുപോലെ അവരും ജീവിക്കണമെന്നുണ്ട്. ചെറിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി ഇങ്ങനെ ജീവിച്ചു പോകണമെന്നാണ് ആഗ്രഹം.