മലയാള സിനിമ മേഖലയിൽ ക്യാരക്ടര്‍ റോളുകളിലൂടെ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിജയരാഘവന്‍. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള വിജയരാഘവന്‍ അവതരിപ്പിച്ചത്. സഹനടനായും വില്ലന്‍ വേഷങ്ങളിലും എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. റാംജിറാവു സ്പീക്കിംഗ് പോലുളള ചിത്രങ്ങളാണ് നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. സിനിമകള്‍ക്ക് പുറമെ മിനിസക്രീനിലും എത്തിയിരുന്നു താരം. പ്രശസ്ത നാടകനടനും സിനിമാ താരവുമായ എന്‍എന്‍ പിളളയുടെ മകനായ വിജയരാഘവന്‍ അദ്ദേഹത്തിന്‌റെ പാത പിന്തുടര്‍ന്നാണ് അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ ഇപ്പോൾ ആദ്യമായി സിനിമയില്‍ അഭിനയിച്ച അനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
അച്ഛന്‌റെ കാപാലിക എന്ന നാടകം സിനിമയാക്കിയപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാതിരുന്ന തന്നെ നിര്‍ബന്ധിച്ചാണ് ആ വേഷം ചെയ്യിപ്പിച്ചതെന്നുമാണ് ഇപ്പോൾ താരം പറയുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ല. എന്നാല്‍ അച്ഛന്‌റെ കാപാലിക നാടകം സിനിമയാക്കിയപ്പോള്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു. അന്നാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണം ആദ്യമായി കാണുന്നത്. അന്ന് എനിക്ക് ഒരു ഭാഗ്യമുണ്ടായി. ഞാന്‍ ആദ്യം അഭിനയിക്കുന്നത് ഷീല ചേച്ചിക്കൊപ്പമാണ്. എന്റെ രണ്ടാമത്തെ ചിത്രം അമ്മയ്‌ക്കൊരുമ്മ എന്ന ശ്രീകുമാരന്‍ തമ്പി സാറിന്‌റെ സിനിമയാണ്.
അത് കഴിഞ്ഞിട്ടാണ് സുറുമയിട്ട കണ്ണുകള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. എനിക്ക് സിനിമയില്‍ തിരക്കേറുന്നത് ജോഷിയുടെ ന്യൂഡല്‍ഹി തൊട്ടാണ്. ആ സിനിമയാണ് നടനെന്ന നിലയില്‍ എനിക്ക് ബ്രേക്ക് കിട്ടിയത്, അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞു. അതേസമയം 1987ലാണ് ന്യൂഡല്‍ഹി പുറത്തിറങ്ങുന്നത്. മമ്മൂട്ടിയെ സൂപ്പര്‍താര പദവിയില്‍ എത്തിയ ചിത്രം കൂടിയാണ് ന്യൂഡല്‍ഹി.