മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്. എന്നാൽ ഇപ്പോൾ കളയുടെ ഷൂട്ടിങ്ങിനിടെ തനിക്ക് പരിക്കുപറ്റി ആശുപത്രിയില്‍ കിടന്ന ദിവസങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ടോവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘കളയുടെ ഷൂട്ടിംഗിനിടെ പരുക്ക് പറ്റി രണ്ട് ദിവസം ഐസിയുവില്‍ കിടന്ന സമയം. ആ സീലിംഗ് നോക്കി കിടക്കുമ്പോള്‍ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വായിക്കാന്‍ പുസ്തകം പോലുമുണ്ടായിരുന്നില്ല. തുടക്കത്തിലെ കുറച്ച് മണിക്കൂറുകള്‍ ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു. വലിയൊരു മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക്. പെയിന്‍ കില്ലര്‍ അടിച്ചതോടെ വേദന മാറിയിരുന്നു. ഇടയ്ക്ക് ഡോക്ടര്‍ വരുമ്പോള്‍ ഒരു മയക്ക് വെടി വെക്കുമോ ഞാന്‍ ഫുള്‍ എനര്‍ജിയില്‍ എവേക്കായിരിക്കുകയാണ്. കാലിനു മുകളില്‍ കാലെടുത്തുവെക്കുക പോലും ചെയ്യരുന്നതെന്നായിരുന്നു നിര്‍ദ്ദേശം.
ബൈ സ്റ്റാന്ററായി ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. കുഴപ്പമില്ലെന്ന് ചേട്ടന്‍ പറയുമായിരുന്നു. പക്ഷെ നമ്മളും ബൈ സ്റ്റാന്റര്‍ ആയി നിന്നിട്ടുള്ളതല്ലേ, ബൈ സ്റ്റാന്റര്‍ രോഗിയോട് പറയുന്നതെല്ലാം സത്യമായിരിക്കണം എന്നില്ലല്ലോ. അന്ന് എന്റെ കുഞ്ഞ് ആറ് മാസമേ പ്രായമായിരുന്നുള്ളൂ. ചാകാന്‍ പേടിയില്ല, പക്ഷെ ഇത്തിരി നേരത്തെ ആയിപ്പോയോ എന്നൊക്കെ അപ്പോള്‍ ചിന്തിച്ചിരുന്നു.
അന്ന് ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് പോരുന്ന വഴി ഒരു ടെന്റും സ്പീക്കറും വാങ്ങിയാണ് വരുന്നത്. എവിടെയെങ്കിലും മനോഹരമായൊരു സ്ഥലത്ത് പോയിരിക്കണമെന്നായിരുന്നു മനസില്‍. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു, അത് തിരിച്ചറിയാന്‍ ഓള്‍ മോസ്റ്റ് അതൊന്ന് കയ്യില്‍ നിന്ന് പോകേണ്ടി വന്നു. പിന്നെ ഞാന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ തുടങ്ങി. ഫൈറ്റ് സീനുകളൊക്കെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.