നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കൊണ്ട് ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ ജനവിധി തേടുകയാണ് അദ്ദേഹം.
മുണ്ടും ഷര്‍ട്ടുമൊക്കെ ധരിച്ചാണ് പൊതുവെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുന്നത്. എന്നാല്‍ ഇന്നലെ സുരേഷ് ഗോപി വന്നിറങ്ങിയത് ഗ്രേ നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, സ്‌പോര്‍ട്‌സ് ഷൂ, കടും നിറത്തിലുള്ള ബ്രാന്‍ഡഡ് സ്‌പോര്‍ട്‌സ് ലോഗോയുള്ള ടീ ഷര്‍ട്ട് എന്നിവ ധരിച്ചാണ് താരം എത്തിയത്. പ്രഭാത നടത്തത്തിലൂടെ പ്രചാരണ യാത്ര ആരംഭിക്കുകയും ചെയ്തു. അങ്ങനെ താരത്തിന്റെ സവാരി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ആണ് എത്തിയത്. ഈ സമയം നല്ല തിരക്കായിരുന്നു മാര്‍ക്കറ്റില്‍ നൂറ് കണക്കിന് ചുമട്ടു തൊഴിലാളികള്‍ ചാക്കുകളുമെടുത്ത് പുറത്തേക്കും അകത്തേക്കും ഓടുകയായിരുന്നു. സുരേഷ് ഗോപി മാര്‍ക്കറ്റില്‍ എത്തിയതോടെ അത് ഒരു ഓളമായി മാറുന്ന കാഴ്ചയാണ് കണ്ടത്.
മാര്‍ക്കറ്റിലെ അസൗകര്യങ്ങള്‍ കണ്ടതോടുകൂടി താരം സംസാരിക്കാനും ആരംഭിച്ചു കഴിഞ്ഞു. പതുക്കെയുള്ള സംസാരം പിന്നീട് ഉച്ചത്തിലുള്ള മാസ് ഡയലോഗുകളായി മാറുന്ന കാഴ്ചയാണ് ഏവരെയും അത്ഭുതപെടുത്തിയതും. മാര്‍ക്കറ്റ് ഇങ്ങനെ കിടന്നാല്‍ പോരാ. ഇതു നന്നാക്കിയെടുക്കാന്‍ എന്റെ കയ്യില്‍ ചില പദ്ധതികളുണ്ട്. എംപി എന്ന നിലയില്‍ ഫണ്ടുണ്ട്. എംഎല്‍എ എന്ന നിലയിലാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയും നോക്കാം. അതൊന്നുമില്ലെങ്കിലും ഞാന്‍ വീട്ടില്‍നിന്ന് ഒരു കോടി രൂപയെടുത്ത് അതു ചെയ്യും കയ്യടിയും ആരവവും. സുരേഷ് അവസാനിപ്പിച്ചിട്ടില്ല, ഇതിനിടയില്‍ ഇവിടെ ലോക്കലായി വല്ല തടസ്സവും കുതന്ത്രവും കൊണ്ടുവന്നാല്‍ അതു നിങ്ങള്‍ എല്ലാവരും ചേര്‍ന്നു നോക്കണം. ഇതിനിടെ പലരും ഏറ്റു, ഏറ്റു എന്നു പറഞ്ഞു. ഇത് കേട്ട സുരേഷ് ഗോപി തിരിച്ചുനിന്നു വിരല്‍ ചൂണ്ടി പറഞ്ഞു, ഏല്‍ക്കണം.അതേസമയം കുറച്ച് നിമിഷത്തേക്ക് താര സ്ഥാനാര്‍ത്ഥി കടന്നു പോകവെ കച്ചവടം നിലച്ചു. ഇതിനിടെ സമ്മാനമായി ലഭിച്ച പഴക്കുല ഉയര്‍ത്തിപ്പിടിച്ച് ആയിരുന്നു താരത്തിന്റെ മടങ്ങി പോക്ക്.