മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഷമ്മി തിലകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ സത്യന്റെ ഓർമ്മ ദിവസത്തിൽ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാളസിനിമയിലെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നുവെന്ന് അദ്ദേഹം പങ്കുവച്ച കുറിപ്പിലൂടെ തുറന്ന് പറയുന്നു. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ അതുല്യ കലാകാരനെ ചില മിമിക്രി കലാകാരന്‍മാര്‍ വികൃതമായി അനുകരിച്ച് കോമാളിയാക്കുകയാണെന്നും ആ പ്രവണത നിര്‍ത്തണമെന്നും ഷമ്മി തിലകന്‍ വെളിപ്പെടുത്തി.
ഷമ്മി തിലകന്റെ വാക്കുകള്‍ ഇങ്ങനെ,
സത്യന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 50 വര്‍ഷങ്ങള്‍..!
പൊലീസ് യൂണിഫോം ഊരിവച്ച് 41ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയില്‍ ജ്വലിച്ചു നിന്ന സത്യന്‍ മാസ്റ്റര്‍. രോഗബാധിതനാണ് താന്‍ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.
അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ മരിച്ചു വീഴണമെന്ന് കൊതിച്ച അദ്ദേഹം 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു.
ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ വികൃതമായി അനുകരിച്ച്, പുതു തലമുറയുടെ മുമ്ബില്‍ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം.