മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മൂർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ മൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അര്‍ഹിക്കാത്തവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് കണ്ട് പുച്ഛം തോന്നിയിട്ടുണ്ടെന്ന് എന്നും സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാമെന്ന് കരുതിയിരുന്നതായും എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് ആ ഗതിയിലേക്ക് പോയിട്ടുള്ളതായി വിചാരിക്കുന്നില്ലെന്നും താരം വെളിപ്പെടുത്തി.
പലപ്പോഴും നമ്മള്‍ കാണുന്നുണ്ട്, നമ്മളുടെ അപ്പന്‍ എന്തോ വലിയ ആളായത് കൊണ്ട് നമ്മുക്ക് അവാര്‍ഡ് തരുന്നത്. വളരെ മോശം കാര്യമാണ്. നമ്മള്‍ ചെയ്തതില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അവാര്‍ഡ് തരാം. സ്റ്റേറ്റ് അവാര്‍ഡില്‍ ഒക്കെ. മറ്റുള്ള അവാര്‍ഡ് പോലെയല്ലല്ലോ സംസ്ഥാന അവാര്‍ഡ്. അത്തരം മോശം അനുഭവങ്ങള്‍ ഒരുപാട് കാണുന്നുണ്ടല്ലോ.
മെഗാസ്റ്റാര്‍ ആകുന്നതും മെഗാസ്റ്റാറിന് അവാര്‍ഡ് കിട്ടുന്നതും തെറ്റല്ല. മമ്മൂക്കയാണിവിടെ മെഗാസ്റ്റാര്‍ ആയിട്ടുള്ളത്. ഭീഷ്മപര്‍വ്വമൊക്കെ രോമാഞ്ചം വരുന്ന സിനിമയാണ്. അവാര്‍ഡിന് പരിഗണിക്കുമോയെന്ന് അറിയില്ല. മമ്മൂക്ക അടിപൊളിയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ആള്‍ അതിനുള്ള പണി എടുക്കുന്നുമുണ്ട്.
ചില ആള്‍ക്കാര്‍ക്ക് അവാര്‍ഡ് കിട്ടുമ്‌ബോള്‍ ഇത് എന്തിനാണെന്ന് തോന്നും. എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട് അവാര്‍ഡിനോട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാം എന്ന വിചാരിച്ച ആളാണ്. ആ ഗതികേടിലേക്ക് ഇത്തവണത്തെ അവാര്‍ഡ് പോയിട്ടില്ലെന്ന് വിചാരിക്കുന്നു.
സ്ഥിരമായി മലയാള സിനിമയില്‍ കണ്ടുവരുന്നത് കറുത്ത മനുഷ്യര്‍ എപ്പോഴും നായകന്റെ അടിതാങ്ങികള്‍ ആയിരിക്കും. ഒരു സമയംവരെ എനിക്ക് ധനുഷിനേയും രജനികാന്തിനേയും ഇഷ്ടമായിരുന്നില്ല. എനിക്ക് കറുത്ത ആള്‍ക്കാരെ തന്നെ ഇഷ്ടമല്ലായിരുന്നു. ഞാന്‍ കറുത്തതായിരുന്നാല്‍ പോലും. അത് ചിലപ്പോള്‍ എന്റെ മാത്രം പ്രശ്നമായിരിക്കാം. ഞാന്‍ കണ്ട സിനിമകളുടെ സ്വാധീനം അതിഭയങ്കരമായുണ്ട് അതില്‍. കറുത്ത ആള്‍ക്കാരെ കാണുമ്‌ബോള്‍ എന്തോ പെശകുള്ളവരാണെന്ന് എനിക്ക് വരെ തോന്നുന്നുണ്ടായിരുന്നു. പിന്നീടാണ് അത് സിനിമയുടെ സ്വാധീനമാണെന്ന് ഞാന്‍മനസ്സിലാക്കുന്നത്. അത്കൊണ്ടാണ് ഞാന്‍ അങ്ങനെയൊരു പരിപാടി ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിക്കുന്നത്.