മലയാള സിനിമ പ്രേമികളുടെ ഹാസ്യ സാമ്രാട്ടാണ് നടൻ ജഗതി ശ്രീകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം വീണ്ടും അഭിനയ മേഖലയിലേക്ക് തിരികെ എത്തുകയാണ്. അടുത്ത ദിവസങ്ങളായിരുന്നു താരം കഥാപാത്രത്തിന് വേണ്ടി നടത്തിയ മേക്കോവർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. സി ബി ഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചു വരുകയാണ്. എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടി ജഗതിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജഗതി എന്ന കലാകാരനെ എത്ര മാത്രം മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നു പറയുന്നില്ല. അത് ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമ കാണുമ്പോള്‍ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അതിന്റെ മധുരം പോകും. അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ്' അദ്ദേഹമെന്നും മമ്മൂട്ടി പറയുന്നു.
ഫെബ്രുവരി 27 മുതലാണ് ജഗതി ശ്രീകുമാര്‍ സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. ഈ സീസണിലും ശക്തമായ കഥാപാത്രത്തെ തന്നെയായിരിക്കും ജഗതി അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. ജഗതിയുടെ കൂടെ മകന്‍ കൂടി സിനിമയില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. താരപുത്രന്‍ രാജ്കുമാറിന്റെ സിനിമയിലേക്കുള്ള എന്‍ട്രി പിതാവിനൊപ്പം ആവുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.
2012 മാര്‍ച്ചിലാണ് കോഴിക്കോട് നിന്നും വരുന്ന വഴി തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്ക് ഉണ്ടാവുന്നത്. മാസങ്ങളോളം നീണ്ട ആശുപത്രി വാസത്തില്‍ നിന്നും വീട്ടിലെത്തി വിശ്രമിച്ചു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വന്നെങ്കിലും എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അന്ന് മുതലിങ്ങോട്ട് ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.