ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ബൈജു സന്തോഷ് കുമാർ. 300 -ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരത്തെ തേടി നിറയെ അവസരങ്ങളും എത്തിയിരുന്നു. നായകനായും വില്ലനായും കോമേഡിയനായിട്ടുമെല്ലാം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആരാവുമെന്ന ചോദ്യത്തിന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാനൊരു പോലീസ് ഓഫീസര്‍ ആയേനെ എന്നാണ് ബൈജു പറയുന്നത്. പണ്ട് ആനിയുമായിട്ടുള്ള ഇന്റര്‍വ്യൂവില്‍ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. അത് കണ്ടായിരുന്നോ. അവസാനം അതൊരു തഗ് ആയെന്നും ബൈജു പറയുന്നു. അന്ന് ആനിയും ഇതുപോലെയാണ് ചോദിച്ചത്. ശരിക്കും എന്നെ കൊണ്ടത് പറയിപ്പിച്ചതാണ്. ഞാന്‍ പറഞ്ഞു എനിക്കൊരു എസ്‌ഐ ആവണമെന്നായിരുന്നു ആഗ്രഹം.
അതാവുമ്പോള്‍ കുറേയൊക്കെ എന്റെ സ്വഭാവുമായിട്ട് ചേരും. പക്ഷേ അന്ന് ഞാന്‍ എസ്‌ഐ ഒക്കെയായി കേറിയിരുന്നെങ്കില്‍ ഞാനിപ്പോ ഒരു എസ്പി ആവുമായിരുന്നു. അപ്പോള്‍ ആനി സീരിയസായി ചോദിക്കുകയാണ്, പിന്നെ എന്താ അതിന് വേണ്ടി ശ്രമിക്കാത്തതെന്ന്. ഞാന്‍ പറഞ്ഞു അതിന് ഡിഗ്രി വേണ്ടെന്ന്. ശരിക്കും ആനി ഞെട്ടി പോയി. അങ്ങനൊരു ഉത്തരമല്ല ആനി പ്രതീക്ഷിച്ചത്.
ചില ഇന്റര്‍വ്യൂകളിലും മുന വെച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കും. അതിന് ഞാന്‍ നല്ല മറുപടി കൊടുക്കും. ചോദ്യം കേള്‍ക്കുമ്പോഴെ എനിക്കറിയാം. അത് കുഴപ്പിക്കാന്‍ വേണ്ടി ഉള്ളതാണെന്ന്. സിനിമയെ സംബന്ധിച്ചിടത്തോളം ഈ തുറന്ന് പറയുന്നത് പലര്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലാണെങ്കില്‍ എന്റെ തമാശകള്‍ ആ സെന്‍സില്‍ എടുക്കുന്നവരുണ്ട്. ഭൂരിഭാഗം ആളുകളും അതങ്ങനെ എടുക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരത്തില്ല. അതെന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. അല്ലാതെ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ലെന്നും ബൈജു പറയുന്നു.