മലയാളി പ്രേക്ഷകർക്ക് നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണനായി എത്തി പ്രിയങ്കരനായ താരമാണ് അരവിന്ദ് ആകാശ്. ചിത്രത്തിലെ അരവിന്ദിന്‌റെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. അരവിന്ദ് വീണ്ടും ഗുരുവായൂർ അമ്പലത്തിൽ അടുത്തിടെയാണ് എത്തിയതും. എന്നാൽ ഇപ്പോൾ നന്ദനത്തിന് പിന്നാലെ മലയാള സിനിമയിൽ അധികം കാണാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്.
തന്‌റെ ജന്മദിനത്തിന്‌റെ അന്നാണ് അടുത്തിടെ ഗുരുവായൂര്‍ പോയതെന്ന് നടന്‍ പറയുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു അമ്പലത്തില്‍ പോകുന്നത് തന്നെ. എല്ലാം ശരിയായ സമയത്ത് നടക്കുമെന്ന് ഞാന്‍ പറഞ്ഞില്ലെ. അതിന് മറ്റൊരുദ്ദാഹരണം കൂടിയാണിത്. കോവിഡ് കാലത്ത് ആര്‍ക്കും തന്നെ അമ്പലത്തിന്‌റെ അകത്തേക്ക് പ്രവേശിക്കാനാകില്ല.
പക്ഷേ എനിക്ക് അകത്ത് കടക്കാന്‍ പറ്റി. ഗുരൂവായൂരപ്പനെ കണ്ണ് നിറയെ കണ്ട് തൊഴാന്‍ പറ്റി. രസകരമായ മറ്റൊരു യാദൃശ്ചികതയും ഉണ്ട്. നടന്‍ പറയുന്നു. നന്ദനത്തിന്‌റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ നടയ്ക്കല്‍ നിന്ന് ആളുകളെ മുഴുവന്‍ മാറ്റിയിരുന്നു. അവിടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നടയില്‍ ഞാന്‍ വീണ്ടും ഒറ്റയ്ക്ക്. അതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല.
പുറത്തിറങ്ങിയപ്പോള്‍ ഒരു കുടുംബം എന്നെ കണ്ട് തിരിച്ചറിഞ്ഞു. കണ്ണടച്ച് ഗുരുവായൂരപ്പനെ വിളിക്കുമ്പോള്‍ എന്റെ മുഖമാണ് മനസ്സില്‍ വരുന്നതെന്ന് പറഞ്ഞു. കല്യാണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു അവിടെ. അവരും എന്നെ കണ്ട് തിരിച്ചറിഞ്ഞ് സ്‌നേഹം പ്രകടിപ്പിച്ചു. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതെല്ലാം ലഭിക്കുന്നുവെങ്കില്‍ അതിനെ അനുഗ്രഹം എന്നല്ലാതെ എന്താണ് പറയുക.
നമ്മള്‍ എത്ര സിനിമകള്‍ ചെയ്തു എന്നതിലല്ല കാര്യം. ഇതുപോലെ ഒരു ചിത്രം കൃത്യമായി കിട്ടിയാല്‍ മതി. രേവതി മാം വഴിയാണ് നന്ദനത്തിലേക്ക് എത്തുന്നതെന്നും അരവിന്ദ് പറഞ്ഞു. മലയാള സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെയാണ് മലയാളത്തില്‍ എനിക്ക് ഒരു അവസരം ലഭിച്ചത്. ഇന്നും നന്ദനത്തിലെ എന്റെ കഥാപാത്രം ജനഹൃദയങ്ങളില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ടെന്നും നടന്‍ പറഞ്ഞു. രഞ്ജിത്ത് സര്‍, സിദ്ധിഖ് സര്‍, ഛായാഗ്രാഹകന്‍ അഴകപ്പന്‍ സാര്‍, എന്റെ സഹതാരങ്ങളായ പൃഥ്വിരാജ്, നവ്യ, ഉണ്ണികൃഷ്ണന് ശബ്ദം നല്‍കിയ സുധീഷ്, സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകരോടും നന്ദിയും കടപ്പാടുമുണ്ട്.
ഇരുപത് ഇരുപത്തിരണ്ട് വർഷമായി സിനിമയിൽ എത്തിയിട്ട്. യാതൊരു സിനിമാ പശ്ചാത്തലവും കൂടാതെയാണ് ഇവിടെ വന്നത്. ഞാനൊരു വലിയ താരത്തിന്റെയോ നിർമാതാവിന്റെയോ സംവിധായകന്റെയോ മകനോ ഒന്നുമല്ല. ഒരു ചിത്രം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടണം. അല്ലെങ്കിൽ അത് വേണ്ടെന്ന് വയ്ക്കണം. നന്ദനത്തിന് ശേഷം അത്രയ്ക്കും നല്ല കഥാപാത്രങ്ങൾ എനിക്ക് മലയാളത്തിൽ പിന്നീട് ചെയ്യാനായിട്ടില്ല. ചിലപ്പോൾ സൂപ്പർതാര ചിത്രങ്ങൾ ചെയ്യാത്തത് കൊണ്ടായിരിക്കും. ഞാൻ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ കേരളത്തിൽ അങ്ങനെ വലിയ ബന്ധങ്ങൾ ഒന്നും തന്നെയില്ല. നല്ലൊരു കഥാപാത്രം ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട്.
എനിക്ക് അമ്മയിൽ അംഗത്വമുണ്ട്. പക്ഷേ ഞാൻ ആരോടും അങ്ങോട്ട് പോയി ചാൻസ് ചോദിക്കാറില്ല. അതിനുള്ള എക്‌സ്പീരിയൻസ് എനിക്കില്ല. ഇപ്പോൾ ഉള്ളവരെല്ലാം പുതിയ ആൾക്കാരാണ്. അവരുടെ അടുത്ത ചാൻസിനായി ചെല്ലുമ്പോൾ ഞാൻ ഇന്നതാണെന്ന് തെളിയിക്കാനുള്ള ഒരു സിനിമാ അനുഭവം എനിക്ക് വേണമല്ലോ. അതുപോലെ തന്നെ നമ്മൾ ജീവിതത്തിൽ എന്തൊക്കെ തന്നെ ചെയ്താലും ശരി ആത്മാഭിമാനം എന്നൊന്ന് ഉണ്ടല്ലോ. അത് വിട്ടു കൊടുത്തുകൂടാ. ജീവിതത്തിൽ എന്നും പോസറ്റീവ് ആയി ഇരിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.