Latest News

'ലഹരി എന്റെ ജീവിതം തുലച്ചു; പ്രണയം, പഠനം എല്ലാം ഇല്ലാതാക്കി;മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; ജീവിതം തകര്‍ത്തത് സിന്തറ്റിക് ഡ്രഗ്; തുറന്നു പറച്ചിലുമായി ധ്യാന്‍ ശ്രീനിവാസന്‍

Malayalilife
'ലഹരി എന്റെ ജീവിതം തുലച്ചു; പ്രണയം, പഠനം എല്ലാം ഇല്ലാതാക്കി;മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; ജീവിതം തകര്‍ത്തത് സിന്തറ്റിക് ഡ്രഗ്; തുറന്നു പറച്ചിലുമായി ധ്യാന്‍ ശ്രീനിവാസന്‍

താന്‍ ലഹരിക്ക് അടിമയായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട് എന്നാണ് താരം തുറന്നു പറഞ്ഞത്. മദ്യപാനം നിര്‍ത്തി പിന്നീട് സിന്തറ്റിക് ലഹരിയിലേക്ക് കടന്നു. ജീവിതം കൈവിട്ട് പോകുന്നുവെന്ന് തോന്നിയപ്പോഴാണ് തിരിച്ചുവരാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു.

താന്‍ സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന സിനിമയിലെ നായകനുമായി തന്റെ ജീവിതത്തിന് സാമ്യമുണ്ടായെന്നും ധ്യാന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. ഒരു സമയത്ത് ഞാന്‍ ഭയങ്കര ആല്‍ക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്...വേറെ പണിയൊന്നുമില്ല. ലവ് ആക്ഷന്‍ ഡ്രാമയിലെ നിവിന്‍ പോളിയുടെ കഥാപാത്രം പോലെ തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. മദ്യപിച്ചിട്ടാണെങ്കിലും വീട്ടില്‍ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തില്‍ യൂസ്ലെസ് ആയിരുന്നു ഞാന്‍.- ധ്യാന്‍ പറഞ്ഞു.

തന്റെ വിവാഹത്തിനുവരെ പ്രശ്നങ്ങളുണ്ടാക്കി എന്നാണ് ധ്യാന്‍ പറയുന്നത്. വിവാഹത്തിന്റെ തലേദിവസം രാത്രി ഒന്‍പതു മണി വരെ വരെ മദ്യപിച്ചു ചീട്ടു കളിക്കുകയായിരുന്നു. ഭാര്യ അര്‍പ്പിതയും അമ്മയുമെല്ലാം വിളിക്കുന്നുണ്ട്. അടുത്ത ദിവസം കണ്ണൂരില്‍ വച്ചാണ് വിവാഹം. അവിടേക്ക് പോകാന്‍ പോലും താന്‍ തയാറായിരുന്നില്ല. അവസാനം അര്‍പ്പിത വിളിച്ച് വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് വരാം എന്നു പറയുന്നത്.

മൂന്ന് മണിക്ക് അവിടെ എത്തുന്നു, അവിടെയും മദ്യപാനം. ആറുമണിക്ക് കുളിക്കുന്നു, ഏഴ് മണിക്ക് അജു വരുന്നു, വീണ്ടും മദ്യപാനം. ഒന്‍പതരയ്ക്ക് കല്യാണത്തിന് പോകാന്‍ റെഡിയാകുമ്പോള്‍ മൊത്തത്തില്‍ പിങ്ക് കളറ് സെറ്റപ്പ്. ഒരു കളര്‍ സെന്‍സുമില്ലാത്ത ആളുകള്‍ എന്നൊക്കെ ഞാന്‍ പരാതി പറയുന്നുണ്ട്. അങ്ങനെ പന്തലില്‍ എത്തി. എന്നേക്കാള്‍ മുമ്പ് എല്ലാവരും വന്നിരിപ്പുണ്ട്. മന്ത്രിമാരോ ആരൊക്കെയോ ഉണ്ട്. കണ്ണൂരാണല്ലോ കല്യാണം. ഇത്രയും യൂസ്ലെസ് ആയ എന്റെ കല്യാണത്തിന് ഇവരൊക്കെ എന്തിന് വന്നു എന്നാണ് എന്റെ ചിന്ത. ശ്രീനിവാസന്റെ മകനാണെന്ന കാര്യം ഇടയ്ക്ക് മറന്നുപോകും.- ധ്യാന്‍ പറഞ്ഞു.

സദ്യയില്‍ നോണ്‍ വെജ് ഇല്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. ആരുടെയൊക്കെയോ നിര്‍ബന്ധത്തിനാണ് ഭക്ഷണം കഴിക്കുന്നത്. എനിക്ക് പോകാന്‍ പൂവ് ഒട്ടിച്ച കാര്‍. ഞാന്‍ വരുമ്പോള്‍ ഈ പൂവ് ഇല്ലായിരുന്നുവെന്ന് അമ്മയോട് പറഞ്ഞു. അതാണ് അതിന്റെ രീതിയെന്ന് അമ്മ പറഞ്ഞു. പൂവ് പറിച്ചു കളയാന്‍ ഞാന്‍ നിര്‍ബന്ധം പിടിച്ചു. അങ്ങനെ ആ കാറില്‍ എറണാകുളത്തെത്തി. അന്ന് രാത്രിയും ചീട്ടുകളി. അതായിരുന്നു എന്റെ കല്യാണം.

ഞാന്‍ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛന്‍ വീട്ടില്‍ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. തന്റേത് സിനിമാറ്റിക് ജീവിതമായിരുന്നു എന്നാണ് ധ്യാന്‍ പറയുന്നത്. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. വീട്ടില്‍ നിന്നും പുറത്തായെന്ന് അറിയുന്നത് തന്നെ ബോധം വന്ന ശേഷമാണ്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. പല സ്‌കൂളുകള്‍ നിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്നങ്ങള്‍. ഇതൊരു സിനിമയാക്കണമെന്ന് വിചാരിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

2018 ല്‍ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തില്‍ നിര്‍ത്തിയതായിരുന്നു സിന്തറ്റിക്. മദ്യവും സിന്തറ്റിക്കും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങള്‍ വരുന്നത്. എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാന്‍ കണക്കാക്കുന്നത്. അവസാനം ഞാന്‍ കരഞ്ഞത് വരെ ആ സമയത്താണ്. നമ്മുടെ ശരീരവും ഇല്ലാതാക്കി കളയും. 2019 തൊട്ട് 21 വരെ ഞാന്‍ ഉപയോഗിച്ചു. എല്ലാ ദിവസവും ഞാന്‍ ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവര്‍ക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. അന്ന് ഉണ്ടായിരുന്നവര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നു പോലും അറിയില്ല.

കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീ ഹാബ് ആണ് ഈ സിനിമകള്‍. ഒരു ദിവസംപോലും സിനിമ ചെയ്യാതെ ഇരിക്കുന്നില്ല. ആ റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് ഞാന്‍. ചിലപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന ചവറ് സിനിമകള്‍ നിര്‍ത്തുമായിരിക്കും, നല്ല സിനിമകള്‍ ചെയ്യുമായിരിക്കും. ചിലപ്പോള്‍ ഈ ഇന്‍ഡസ്ട്രി തന്നെ വിട്ട് വേറെ ജോലിക്കു പോകുമായിരിക്കും.- ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

 

dhyan sreenivasan about His life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES