കഴിഞ്ഞ ദിവസമായിരുന്നു നടി ശാരദയുടെ അപ്രധീക്ഷിത വിയോഗ വാർത്ത ഏവരും ഞെട്ടലോടെ കേട്ടിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അന്ത്യം. നിരവധി പേര്‍ ശാരദയെ അനുസ്മരിച്ച് രംഗത്തെത്തി. എന്നാൽ ഇപ്പോൾ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടൻ ദാവീദ് ജോണ്‍ അന്തരിച്ച കോഴിക്കോട് ശാരദയെ കുറിച്ച് ദാവീദ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
കോഴിക്കോട് ശാരദമ്മ വിടവാങ്ങി. ഒന്നിച്ചു അഭിനയിക്കാനുള്ള ഭാഗ്യം തന്ന കര്‍ത്താവിനു സ്‌തോത്രം. രണ്ടുമാസം മുന്‍പാണ് ഞങ്ങള്‍ പ്രിയങ്കരിയില്‍ അഭിനയിച്ചത്, (സുന്ദരിയമ്മയും, റോയിയും ആയി), അല്പം കേള്‍വിക്കുറവ് മാത്രമേ തോന്നിയിരുന്നുള്ളു, അല്ലാതെ നോക്കിയാല്‍ എന്നെക്കാള്‍ ആക്ടീവ് ആയിരുന്നു അമ്മ. ഇത്ര പെട്ടെന്നൊരു മടങ്ങിപോക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല.
സല്ലാപം പോലെയുള്ള അനേകം മൂവിയില്‍ എന്നെ വിസ്മയിപ്പിച്ച, ചിരിപ്പിച്ച, കണ്ണ് നനയിച്ച ആ അമ്മയോടൊപ്പം ഒന്നിച്ചു അഭിനയിച്ച നിമിഷങ്ങള്‍ മനസ്സ് സന്തോഷത്താല്‍ നിറക്കുന്നതായിരുന്നു, അഭിനയിക്കുമ്പോഴുള്ള എന്റെ കള്ളത്തരങ്ങള്‍ കണ്ടിട്ട് ഇവന്‍ തട്ടിപ്പുകാരനായി അഭിനയിക്കുവല്ല ജീവിക്കുവാണെന്ന് പറഞ്ഞു ഉച്ചത്തില്‍ ചിരിച്ചത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
ഒരു വലിയ അഭിനേത്രി ആയിരുന്നിട്ടും സീനുകളില്‍ എന്റെ സജഷന്‍സ് സ്വീകരിക്കുകയും, ഇമ്പ്രെവിസേഷന് മാക്‌സിമം സഹകരിക്കുകയും ചെയ്തു, അമ്മേ ഞാന്‍ ഇങ്ങനൊരു ഡയലോഗ് കൂടി പറഞ്ഞോട്ടെ , എന്നിട്ട് ഞാന്‍ ഇങ്ങിനെ ഒരു മൂവ്‌മെന്റ് ചെയ്‌തോട്ടെ അമ്മയ്ക്ക് കുഴപ്പമുണ്ടോ എന്ന് ചോദിക്കുമ്പോ നീ ചെയ്‌തോട മോനെ ഞാന്‍ കൂടെയുണ്ടെന്നു പറഞ്ഞ ആ വലിയ മനസ്സ്. ഇനി ദൈവത്തിന്റെ കൊട്ടാരത്തില്‍ ഒരുപാട് വേഷങ്ങള്‍ നിറഞ്ഞാടാന്‍ അമ്മ യാത്രയായി എന്ന് കരുതാം. പ്രാര്‍ത്ഥനകളോടെ. സുന്ദരിയമ്മയുടെ റോയ്, ദാവീദ് ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.