സുമതി വളവ്' എന്ന സിനിമ കനത്ത സാമ്പത്തിക ബാധ്യത വരുത്തി എന്ന നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിന് പിന്നാലെ, വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, സംവിധായകന്‍ വിജേഷ് പനത്തൂര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിലാഷ് പിള്ള വാര്‍ത്താസമ്മേളനം നടത്തിയത്. തങ്ങളുടെ കുടുംബത്തെയും വിഷയം ബാധിക്കുന്നുണ്ടെന്ന് അഭിലാഷ് പിള്ള.
വീഡിയോ വന്ന ശേഷം മുരളി കുന്നുംപുറത്തെ വിളിച്ചിരുന്നു. അബദ്ധം പറ്റിയെന്നാണ് തന്നോട് പറഞ്ഞത്. അടുത്ത സിനിമ ചെയ്താലോ എന്ന് മുരളി കുന്നുംപുറം ആവശ്യപ്പെട്ടതാണ്. ജിംഗിള്‍ ബെല്‍സ് എന്ന 6 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥയാണ് ആദ്യം പറഞ്ഞത്. സുസുമതി വളവ് 10 കോടി രൂപ ബഡ്ജറ്റ് വരും എന്ന് മുരളിയോട് പറഞ്ഞിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പ് 25 ലക്ഷം രൂപ മാത്രമേ അക്കൗണ്ടില്‍ ഉള്ളൂ എന്ന് പറഞ്ഞു. അദ്ദേഹവുമായി സിനിമ ചെയ്യരുത് എന്ന് തന്നോട് പലരും പറഞ്ഞിരുന്നു
പിന്നീട് കോപ്രൊഡ്യൂസറെ കണ്ടെത്തി. ഒരു കോടി രൂപ ഷൂട്ടിംഗ് തുടങ്ങും മുന്‍പ് അവര്‍ മുരളിയുടെ അക്കൗണ്ടില്‍ ഇട്ടു. 15-20 കോടിക്ക് ഉള്ളില്‍ ബഡ്ജറ്റ് ആകും എന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. ആറു കോടി രൂപ ചെന്നൈയിലെ കമ്പനി നല്‍കി. അഭിനയിച്ച പലര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ല. മ്യൂസിക് ഡയറക്ടര്‍, ക്യാമറമാന്‍ എന്നിവര്‍ പരാതി നല്‍കിയിരുന്നു. പടം ഇറങ്ങില്ല എന്ന് അറിഞ്ഞത് കൊണ്ടാണ് താന്‍ ഗോകുലം ഗ്രൂപ്പിനെ കണ്ടത്. പിന്നീട് എല്ലാം സെറ്റില്‍ ചെയ്തത് ഗോകുലം ആണ്. തനിക്ക് തന്നത് 17 ലക്ഷം രൂപ മാത്രം. താന്‍ മുരളിക്ക് 3 ലക്ഷം രൂപ നല്‍കിയെങ്കിലും, അത് തിരികെ നല്‍കിയില്ല. തനിക്ക് തന്റെ കാര്യങ്ങള്‍ നോക്കണ്ടേ? ഇതുപോലെ ഒരുപാട് വീഡിയോ അദ്ദേഹം ചെയ്തിട്ടുണ്ട്. ആത്മഹത്യ ഭീഷണി ആദ്യം അല്ല.
വെള്ളം സിനിമയുടെ തമിഴ് പതിപ്പ് ചെയ്യാന്‍ നായകന് കഴിഞ്ഞ ദിവസമാണ് മുരളി അഡ്വാന്‍സ് കൊടുത്തത്. നഷ്ടം വന്നുവെന്നത് മുരളി തെളിയിക്കണം. തനിക്ക് നേരെ വലിയ സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ മുരളിയോട് സംസാരിക്കാന്‍ കഴിയില്ല എന്നും അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് സംവിധാനം ചെയ്യാന്‍ അറിയില്ല എങ്കില്‍ പിന്നെ എന്തിനാണ് സുമതി വളവ് 2 ചെയ്യാന്‍ ക്ഷണിച്ചതെന്ന് വിഷ്ണു ശശി ശങ്കര്‍ ചോദിച്ചു.
മാളികപ്പുറം താന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഉണ്ണി മുകുന്ദന്‍ പലയിടത്തും പരോക്ഷമായി പറഞ്ഞിരുന്നുവെന്നും അഭിലാഷ് പറയുന്നു. വിഷ്ണു ശശി ശങ്കറിന് സംവിധാനം അറിയില്ലെന്ന് പറയുന്നതിനേയും അഭിലാഷ് തള്ളിക്കളഞ്ഞു. വിഷ്ണുവിന് പണി അറിയാം എന്നുള്ളതു കൊണ്ടാണ് സുമതി വളവ് ചെയ്തതെന്നാണ് അഭിലാഷ് പറയുന്നത്
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്നും അഭിലാഷ് പിള്ള പറഞ്ഞു. ഉണ്ണി മുകുന്ദന്‍ മുരളി കുന്നുംപുറത്തെ വിളിക്കുകയും സിനിമ ചെയ്യാമെന്ന് പറഞ്ഞതും നല്ലതാണെന്നും ആ സിനിമ സംഭവിക്കണമെന്നും അഭിലാഷ് പറഞ്ഞു. സത്യം ഒരുനാള്‍ പുറത്ത് വരുമെന്ന ഉണ്ണി മുകുന്ദന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടു. ഇന്നലെ മുതല്‍ വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകന്ദനാണ് സംവിധാനം ചെയ്തതെന്നും പറഞ്ഞുള്ള പിആര്‍ വര്‍ക്കുകള്‍ കാണുന്നു. ഉണ്ണി മുകുന്ദനെ പുകഴ്ത്തുന്ന പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്നും അഭിലാഷ് പറയുന്നു.
അതേസമയം വിഷയത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇടപെടുകയും ചെയ്തു. തതവസരത്തില്‍ സുമതി വളവിന്റെ പിആര്‍ഒയും രംഗത്തുവന്നിുന്നു. ഈ പടത്തിന്റെ ബഡ്ജറ്റ് എത്രയാണെന്നുള്ളതും എങ്ങനെയാണ് നഷ്ടം വന്നതെന്നും അദ്ദേഹം പറയുന്ന പേരുകളില്‍ ആരെങ്കിലും ആ പൈസ അടിച്ചോണ്ട് പോയതാണോ എന്നുള്ളതും മുരളിച്ചേട്ടന്‍ വെളിപ്പെടുത്തണമെന്നാണ് പി ആര്‍ഒ പ്രതീഷ് ശേഖര്‍ ആവശ്യപ്പെട്ടത്.
ഒപ്പം ഒരു അപേക്ഷ കൂടിയുണ്ട്. സുമതി വളവില്‍ ജോലി ചെയ്തിട്ടുള്ള ഡിജിറ്റല്‍ ടീമുകളുണ്ട്. അവര്‍ക്കൊന്നും പൈസ കൊടുത്തിട്ടില്ല. അവര്‍ക്ക് പൈസ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ഞാന്‍ ഫെഫ്ക പിആര്‍ഒ യൂണിയന് വരെ പരാതി കൊടുത്തു. എന്നിട്ട് ഒരു തുച്ഛമായ തുക മാത്രമാണ് മറ്റൊരു വ്യക്തി എനിക്ക് തന്നത്. കൂടാതെ ആര്‍ട്ടിസ്റ്റുകള്‍, ടെക്നീഷ്യന്‍സ് ഉള്‍പ്പടെയുള്ള പലര്‍ക്കും ഇനിയും പൈസ കിട്ടാനുണ്ട്. ഒരു രൂപ പോലും കിട്ടാത്തവരുമുണ്ട്. നമ്മുടെ സുഹൃത്തുക്കളും അഭിനേതാക്കളുമാണ്. അവര്‍ക്കും എന്തെങ്കിലുമൊക്കെ കൊടുക്കണം. വ്യക്തിപരമായി ആരെയെങ്കിലും ആക്രമിക്കുന്ന സംഭവം പറയുമ്പോള്‍, അവരെന്ത് തെറ്റാണ് ചെയ്തത്, അവരാണ് പൈസ അടിച്ചോണ്ട് പോയതെങ്കില്‍ അക്കാര്യം വ്യക്തമാക്കുക. അല്ലാത്ത രീതിയല്‍ ഒരാളെയോ, വ്യക്തിപരമായി ആക്രമിക്കുകയോ ചെയ്യരുത്. ആദ്യം അയാള്‍ തെറ്റുകാരനാണോ അല്ലയോ എന്നത് തീരുമാനിക്കുക.
മുരളിച്ചേട്ടനോട് ഞാന്‍ സംസാരിച്ചിരുന്നു. മാനസികവും ശാരീരികവുമായി തളര്‍ന്നിരിക്കുന്ന മനുഷ്യനാണ്. എവിടെയാണ് ആരുടെ ഭാഗത്താണ് തെറ്റ് എന്നുള്ള സത്യം പുറത്തുവരട്ടെ. മുരളിച്ചേട്ടന് പൈസ കിട്ടാനുണ്ടെങ്കില്‍ കിട്ടട്ടെ. പൈസ കിട്ടാത്തവര്‍ക്കും കിട്ടട്ടെയെന്നും പ്രതീഷ് പറഞ്ഞിരുന്നു.