നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും മേജര്‍ രവിയും. തിരുവനന്തപുരത്തെ തന്റെ കോളജ് പഠനകാലത്ത് അവര്‍ നല്‍കിയ സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ലെന്നും ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു. ലോകത്തിന് മഹാനായ ഒരു കലാകാരനെ സമ്മാനിച്ചതോടൊപ്പം, അതുല്യനായ ഒരു മനുഷ്യനെയും അവര്‍ വളര്‍ത്തിയെടുത്തുവെന്ന് ബി.ഉണ്ണികൃഷ്ണന്‍ തന്റെ കുറിപ്പില്‍ പറഞ്ഞു.
ബി.ഉണ്ണികൃഷ്ണന്റെ കുറിപ്പ്: അവര്‍ എന്റെ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ എന്റെ കോളജ് പഠനകാലത്ത് അവര്‍ എനിക്ക് ചൊരിഞ്ഞുതന്ന സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ല. ലോകത്തിന് മഹാനായ ഒരു കലാകാരനെയാണ് അവര്‍ സമ്മാനിച്ചത്. അതിലുപരി, അതുല്യനായ ഒരു മനുഷ്യനെക്കൂടി അവര്‍ വളര്‍ത്തിയെടുത്തു. ലാല്‍ സാര്‍, അമ്മയുടെ സ്‌നേഹം താങ്കളുടെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ നഷ്ടത്തില്‍, ഈ ദുഃഖത്തില്‍ താങ്കളോടൊപ്പം
നടന്റെ ഈ വേദനയില്‍ താനും പങ്കുചേരുന്നതായി പ്രശസ്ത സംവിധായകന്‍ മേജര്‍ രവി അറിയിച്ചു. ഒരു മകനെന്ന നിലയില്‍ മോഹന്‍ലാലിന്റെ ഉള്ളിലെ തീവ്രമായ ദുഃഖം തനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുവെന്നും, ശാന്തകുമാരിയെ താന്‍ സ്വന്തം അമ്മയെപ്പോലെയാണ് കണ്ടിരുന്നതെന്നും മേജര്‍ രവി പറഞ്ഞു.
ശാന്തകുമാരിയുടെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞെന്ന് മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു. ലാലിന്റെ അരികിലെത്തിയപ്പോള്‍ കണ്ട ആഴമേറിയ ദുഃഖം മറച്ചുവെച്ച് എല്ലാവരെയും അഭിമുഖീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും, 'ആ മനസ്സിലെ നീറ്റല്‍ തനിക്ക് നന്നായി മനസ്സിലാകും,' എന്ന് മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു മാസമായി അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നുവെന്നും, അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലാല്‍ തന്നോട് പലപ്പോഴും സൂചിപ്പിച്ചിരുന്നതായും അദ്ദേഹം ഓര്‍ത്തു.
കഴിഞ്ഞ ഒരു മാസമായി അമ്മക്ക് തീരെ സുഖമില്ലായിരുന്നു. ഇടക്കൊക്കെ വിളിക്കുമ്പോള്‍ ലാല്‍ പറയും 'അണ്ണാ, അമ്മ ഇങ്ങനെ കിടക്കുകയല്ലേ അത് കേള്‍ക്കുമ്പോള്‍ എനിക്കറിയാം ലാലിന്റെ നെഞ്ചിലെ നീറ്റല്‍. 1994-ല്‍ മോഹന്‍ലാലിനെ പരിചയപ്പെട്ടതു മുതല്‍ സിനിമാബന്ധങ്ങള്‍ക്കപ്പുറം ഒരു കുടുംബാംഗത്തെപ്പോലെയാണ് താന്‍ അവരുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ പരിചയപ്പെട്ട തന്നെ മുടവന്‍മുകളിലെ വീട്ടില്‍ ലാലിന്റെ അമ്മ സ്‌നേഹത്തോടെ സ്വീകരിക്കുകയും, ഒരു മകനോടെന്നപോലെ വാത്സല്യം പകരുകയും ചെയ്തിരുന്നു. ലാഭേച്ഛയില്ലാത്ത ആ ബന്ധം ഇന്നും ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നുവെന്നും മേജര്‍ രവി പറഞ്ഞു. എത്ര ആളുകളുണ്ടെങ്കിലും അമ്മയുടെ വേര്‍പാട് ഒരു വ്യക്തിക്ക് നല്‍കുന്ന അരക്ഷിതാവസ്ഥയും ശൂന്യതയും ആര്‍ക്കും നികത്താന്‍ കഴിയില്ലെന്ന് മേജര്‍ രവി ചൂണ്ടിക്കാട്ടി. അമ്മ എന്നത് ഒരു ജന്മത്തില്‍ ലഭിക്കുന്ന സുകൃതമാണെന്നും, അദ്ദേഹം പറഞ്ഞു. തന്റെ അമ്മ മരിച്ചിട്ട് 18 വര്‍ഷം കഴിഞ്ഞുവെന്നും ലാലിന്റെയും അമ്മയുടെയും സ്‌നേഹം കാണുമ്പോള്‍ പലപ്പോഴും കൊതി തോന്നിയിട്ടുണ്ടെന്നും മേജര്‍ രവി പറഞ്ഞു.
എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഞാന്‍ പലപ്പോഴും അമ്മയെ വന്നു കാണും, ചിലപ്പോഴൊക്കെ എവിടെയായിരുന്നു എന്ന ചോദ്യഭാവത്തില്‍ നോക്കും. പിന്നെ കാര്യങ്ങള്‍ പറഞ്ഞ് കളിയും തമാശയും ഒക്കെ ആകും. എപ്പോള്‍ കണ്ടാലും വലിയ സ്‌നേഹവാത്സല്യമാണ് തരുന്നത്. ഞാനിപ്പോള്‍ ലാലിന്റെ വീട്ടില്‍ തന്നെ ഉണ്ട്. നാളെ വെളുപ്പിന് തന്നെ തിരുവനന്തപുരത്ത് എത്തും. സുരേഷ് ബാലാജിയും അപ്പുവും ഒക്കെ എത്തുന്നുണ്ട്, അവരെ വീട്ടില്‍ കൊണ്ടെ എത്തിക്കണം. നാളെ ഉച്ചയ്ക്ക് ശേഷമാണ് ചടങ്ങുകലെന്നും മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞേ ഞാന്‍ മടങ്ങുകയുള്ളൂവെന്നും മേജര്‍ രവി പറഞ്ഞു.
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും. എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്.
89ാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.