ചൊവ്വാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെടുര്‍ന്ന് മരിച്ചപ്പോള്‍ ജീവിതപാതയില്‍ ഒറ്റയ്ക്കാകുന്നത് ഭാര്യ ലക്ഷ്മിയാണ്. ഏകമകള്‍ക്ക് പിന്നാലെ തന്റെ പ്രിയപ്പെട്ട ബാലുവും യാത്ര പറയുമ്പോള്‍ ലക്ഷ്മിക്ക് അത് താങ്ങാനാകുമോ എന്ന് വിട്ടുകാര്‍ക്ക് അറിയില്ല. തേജസ്വിനിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇനിയും കരകയറാനാകാത്ത വീട്ടുകാര്‍ക്ക് ബാലുവിന്റെ മരണവിവരം ലക്ഷ്മിയെ അറിയിക്കാനുള്ള ധൈര്യവും ഇല്ല.
ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായത്. 2000ല്‍ 22മത്തെ വയസിലാണ് ഇരുവരും ഒന്നിച്ചത്. എം.എ. സംസകൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസകര്‍ അതേ കോളേജില്‍ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ഥിനിയായിരുന്ന ലക്ഷ്മിയെ താലിചാര്‍ത്തിയത്. വിവാഹശേഷം 17 വര്‍ഷം മക്കളില്ലാതിരുന്ന ഇവര്‍ക്ക് നേര്‍ച്ചകാഴ്ച്ചകള്‍ക്കുമൊടുവിലാണ് പെണ്‍കുഞ്ഞ് പിറന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയാണ് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കാര്‍ യാത്രയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച മരണത്തെ പുല്‍കിയത്.
തേജസ്വി ബാലയെന്ന പേരിട്ട കുഞ്ഞുമായി വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് തിരുവനന്തപുരത്ത് വച്ച് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലരയ്ക്ക് നടന്ന അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. കാര്‍ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും കുഞ്ഞ് മരിച്ചിരുന്നു.
വെന്റിലേറ്ററില്‍ ചികിസ്തയിലിരിക്കവെ ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാത്തതെതുടര്‍ന്ന് ബാലഭാക്സര്‍ മരിച്ചത്. ഏകമകള്‍ക്ക് പിന്നാലെ പ്രിയപ്പെട്ട ഭര്‍ത്താവും വിടവാങ്ങിയതോടെ ജീവിതപാതയില്‍ ലക്ഷ്മി ഇനി ഒറ്റയ്ക്കാനെന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ആകുന്നില്ല. അത്രമേല്‍ സന്തുഷ്ടമായി കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ബാലുവിന്റെത്. മകള്‍ കൂടി എത്തിയപ്പോള്‍ ഇവരുടെ വീട് ഒരു സ്വര്‍ഗമായി തീര്‍ന്നിരുന്നു. ഓമന മകള്‍ക്ക് കൂട്ടായി അച്ഛനും പോയപ്പോള്‍ ഭാര്യ ലക്ഷ്മിയെ ഇനി എങ്ങനെ ആശ്വസിപ്പിക്കുമെന്ന് വീട്ടുകാര്‍ക്ക് അറിയില്ല.