Latest News

40 വര്‍ഷം മുമ്പ് ജയപ്രകാശിന്‌ തോന്നിയ ഇഷ്ടം രശ്മി അറിഞ്ഞത് മൂന്ന് മാസം മുമ്പ്; ഇരുവര്‍ക്കും പങ്കാളികള്‍ നഷ്ടമായതോടെ ഒരുമിക്കാന്‍ തീരുമാനം; വിവാഹത്തിന് പ്രായം  പ്രശ്‌നമല്ല; ഒക്ടോബറിലെ ഫോണ്‍കോള്‍ മാംഗല്യത്തിലെത്തിച്ച കഥ പറഞ്ഞ് രശ്മിയും ജയപ്രകാശും

Malayalilife
 40 വര്‍ഷം മുമ്പ് ജയപ്രകാശിന്‌ തോന്നിയ ഇഷ്ടം രശ്മി അറിഞ്ഞത് മൂന്ന് മാസം മുമ്പ്; ഇരുവര്‍ക്കും പങ്കാളികള്‍ നഷ്ടമായതോടെ ഒരുമിക്കാന്‍ തീരുമാനം; വിവാഹത്തിന് പ്രായം  പ്രശ്‌നമല്ല; ഒക്ടോബറിലെ ഫോണ്‍കോള്‍ മാംഗല്യത്തിലെത്തിച്ച കഥ പറഞ്ഞ് രശ്മിയും ജയപ്രകാശും

ദിവസങ്ങള്‍ക്കു മുമ്പാണ് കൊല്ലം മുണ്ടക്കലില്‍ നിന്നും ഒരു വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അമ്പത്തിയൊന്‍പതുകാരിയായ രശ്മിയെ അറുപതുകാരന്‍ ജയപ്രകാശ് താലി ചാര്‍ത്തിയപ്പോള്‍ പൂവണിഞ്ഞത് 41 വര്‍ഷങ്ങള്‍ക്കു മുന്നേ നഷ്ടപ്പെട്ടു പോയ പ്രണയം കൂടിയായിരുന്നു. ആ വാര്‍ത്ത സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ പിന്നാലെ ഇരുവരുടേയും ആദ്യ വിവാഹങ്ങളെ കുറിച്ച് നിരവധി കഥകളും പ്രചരിച്ചു. എന്നാലിപ്പോഴിതാ, യഥാര്‍ത്ഥ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രശ്മിയും ജയപ്രകാശും തന്നെ. 

രശ്മി വിവാഹത്തെക്കുറിച്് ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ചത് ഇങ്ങനെയാണ്യ 40 വര്‍ഷം മുമ്പ് ജയപ്രകാശേട്ടന് തോന്നിയ ഇഷ്ടം എന്ന് പറയുന്നതാകും ശരി. കാരണം ഇങ്ങനെയൊരു ഇഷ്ടം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഞാന്‍ അറിയുന്നത്. കുട്ടിക്കാലത്ത് ഞങ്ങള്‍ അയല്‍വാസികളായിരുന്നു.  എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഞാന്‍ ഒരു മാസം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിന് പോയിരുന്നു. അന്ന് അദ്ദേഹം അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മനസില്‍ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ നേരിട്ട് അത് സംസാരിച്ചിട്ടില്ല. ഒരു കത്ത് തന്നിരുന്നു, അത് ഞാന്‍ കണ്ടതുമില്ല. അതുപോലും അടുത്തിടെയാണ് അറിയുന്നത്. അന്ന് എന്റെ അച്ഛന് കൊടുക്കാന്‍ ഒരു പുസ്തകം തന്നത് ഓര്‍മ്മയുണ്ട്. പക്ഷേ അതിനുള്ളില്‍ അദ്ദേഹം കത്ത് വച്ചിരുന്നു. ഞാന്‍ ബുക്ക് തുറന്നുപോലും നോക്കാതെ അച്ഛന്റെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.


പിന്നീട് ഞങ്ങള്‍ രണ്ടുപേരും അവരവരുടെ ജീവിതം തുടങ്ങി, എന്നാല്‍ ആ ജീവിതത്തില്‍ ഒരു ഘട്ടം എത്തിയപ്പോള്‍ ഞങ്ങള്‍ ഒറ്റക്കായി. പത്ത് വര്‍ഷം മുമ്പായിരുന്നു കുട്ടികളുടെ അച്ഛന്‍ മരിക്കുന്നത്. ക്യാന്‍സറായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും വൃക്ക സംബന്ധമായ അസുഖങ്ങള്‍ മൂലം അഞ്ച് വര്‍ഷം മുമ്പ് മരണപ്പെടുകയായിരുന്നു. ഞാന്‍ ഒറ്റയ്ക്ക് കൊല്ലത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. രണ്ടാം വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. മക്കള്‍ പണ്ട് മുതലേ പറയുമായിരുന്നു, അമ്മയ്ക്ക് ഇനി ഒരു കൂട്ട് വേണ്ടേ, അമ്മ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കേണ്ട എന്നൊക്കെ. എനിക്ക് താല്‍പര്യമില്ലായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് കൊച്ചിയിലേക്ക് മോളുടെ ഫ്‌ലാറ്റിനടുത്ത് മറ്റൊരു ഫ്‌ലാറ്റിലേക്ക് താമസം മാറിയത്. മോള്‍ ജോലിക്ക് പോയിട്ട് വരുന്ന വരെ സ്‌കൂളില്‍ പോയി വരുന്ന പേരക്കുട്ടിയെ ഞാനാണ് നോക്കിയിരുന്നത്. 10 വയസ്സായി മോള്‍ക്ക്. പിന്നെ ഞാന്‍ ഇടയ്ക്ക് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു. അത് കണ്ടതിന് ശേഷമാണ് ജയപ്രകാശേട്ടന്‍ എന്നെ കുറിച്ച് വീണ്ടും അന്വേഷിച്ചത്.

ജയപ്രകാശേട്ടന്‍ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യമായി ഫോണില്‍ വിളിക്കുന്നത്. അങ്ങനെ നല്ല സുഹൃത്തുക്കളായി. ആ സമയത്ത് അദ്ദേഹം ഒരു പാര്‍ട്‌നറെ നോക്കുന്നുണ്ടായിരുന്നു. ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാനും പറയാമെന്ന് പറഞ്ഞു. ഒരു ദിവസം ഞാന്‍ ചോദിച്ചു, എങ്ങനെയുള്ള ആളിനെയാണ് നോക്കുന്നത് എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു രശ്മിയെ പോലെ ഒരാളിനെയാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു അതിനെക്കാള്‍ നല്ല ഒരാളിനെ തന്നെ കിട്ടുമെന്ന്. 

മക്കളോട് ഞാന്‍ എല്ലാം പറയുമായിരുന്നു. ജയപ്രകാശേട്ടന്‍ കത്തിന്റെ കാര്യം പറഞ്ഞതുമെല്ലാം പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം മക്കളെയും കൂട്ടി എന്റെ വീട്ടിലേക്ക് വരുകയും,  കാര്യങ്ങള്‍ സംസാരിക്കുകയുമായിരുന്നു. അങ്ങനെ മക്കള്‍ മുന്‍കൈയെടുത്താണ് ഈ വിവാഹം നടന്നത്. ബന്ധുക്കളും സപ്പോര്‍ട്ട് ആയിരുന്നു. ഇത്രയും വൈകി എന്താണ് ഈ തീരുമാനം എടുത്തത് എന്നാണ് എല്ലാവരും പറഞ്ഞത്. അമ്പലത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ ഇത്ര വൈറലാകുമെന്ന് കരുതിയില്ല.


നെഗറ്റീവ് കമന്റുകള്‍ സത്യം പറഞ്ഞാല്‍ ഇവിടെ ആരും വായിക്കാറില്ല. പിന്നെ പലരും പറഞ്ഞാണ് നമ്മള്‍ അറിയുന്നത് ഇങ്ങനെ നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട് എന്ന്. 40 വര്‍ഷത്തോളം പ്രണയിച്ചു നടന്നു, പാര്‍ട്ടിനറെ ചതിച്ചു എന്നൊക്കെ. അതുപോലെ മക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു കാര്യത്തിലേക്ക് തള്ളിവിട്ടത് എന്നൊക്കെ കമന്റുകള്‍ വന്നുവെന്ന് കേട്ടു. അങ്ങനെ ഏതെങ്കിലും മക്കള്‍ ചെയ്യുമോ? എന്റെ മോള്‍ക്ക് ഏറ്റവും കൂടുതല്‍ ഞാന്‍ ഉപകരിക്കുന്ന ഒരാളാണ്. അവളുടെ മകള്‍ മൂന്നര ആകുമ്പോ സ്‌കൂളില്‍ നിന്ന് വന്നാല്‍ എന്റെ കൂടെയാണ് എട്ടര വരെ. ഞാനാണ് അവളെ നോക്കുന്നത്. അപ്പോള്‍ അങ്ങനെ ഒരു ചിന്ത മോള്‍ക്കുണ്ടായിരുന്നെങ്കില്‍ അവള്‍ ഇതിന് മുന്‍കൈ എടുക്കുമായിരുന്നോ? ആളുകള്‍ കാര്യങ്ങള്‍ അറിയാതെ സംസാരിക്കുന്നതാണ്. അതിനെ അവഗണിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

വിവാഹത്തിന് അങ്ങനെ പ്രായം ഒരു പ്രശ്‌നമൊന്നുമല്ല. തായ്‌ലന്‍ഡിലേക്ക് ഹണിമൂണ്‍ ട്രിപ്പ് പോകുന്നുവെന്ന് പറഞ്ഞതിലും ഉണ്ടായിരുന്നു ഒരുപാട് നെഗറ്റീവ് കമന്റുകള്‍. നമ്മള്‍ ഈ പ്രായത്തില്‍ മറ്റ് എന്തിനോ വേണ്ടിയാണ് വിവാഹം ചെയ്തത് എന്നാണ് പലരുടെയും ചിന്താഗതി. സെക്ഷ്വാലിറ്റി (ലൈംഗികത) ഒന്നും ഇതിലൊരു ഘടകമേ അല്ല. ആ ലൈഫ് ഒക്കെ കഴിഞ്ഞാണ് ഇവിടെയെത്തിയത്. നമുക്ക് എന്തും തുറന്നു പറയാനും നമുക്കൊരു സങ്കടം വന്നാലും സന്തോഷം വന്നാലും അത് ഷെയര്‍ ചെയ്യാനും ഒരാള്‍. അതാണ് ഈ വിവാഹം കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇടുങ്ങിയ മനസുളളവരുടെ ചിന്താഗതിക്കൊന്നും ഞങ്ങളുടെയില്‍ മറുപടിയില്ലെന്നും ഇവര്‍ പങ്ക് വച്ചു.

18ാം വയസില്‍ തന്നെ വിവാഹിതയായ രശ്മിയ്ക്ക് രണ്ടു പെണ്‍മക്കളാണ് ഉള്ളത്. അതില്‍ മൂത്ത മകള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ മുംബൈയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ്. രണ്ടാമത്തെ മകള്‍ കൊല്ലം വിമണ്‍സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറുമാണ്. ഇതില്‍ മൂത്തയാള്‍ ഇപ്പോഴും അവിവാഹിതയാണ്. രണ്ടാമത്തെ മകളുടെ ഭര്‍ത്താവിന്റെ പേര് സെന്തില്‍ എന്നുമാണ്. 

രണ്ടു ആണ്‍മക്കളാണ് ജയപ്രകാശിന്. മൂത്തമകന്‍ രോഹിത് യൂറോപ്പിലും രണ്ടാമത്തെ മകന്‍ റോഷന്‍ കാനഡയിലുമാണ്. യൂറോപ്പിലുള്ള മകന്‍ ജസ്റ്റീന എന്ന പോളിഷ് യുവതിയെയാണ് വിവാഹം കഴിച്ചത്. റോഷന്‍ തിരുവനന്തപുരം സ്വദേശിയായ സ്നേഹ എന്ന പെണ്‍കുട്ടിയെയുമാണ് വിവാഹം കഴിച്ചത്. സന്തോഷകരമായ ദാമ്പത്യമായിരുന്നു ജയപ്രകാശിന്റേയും ഭാര്യയുടേയും. എന്നാല്‍ അപ്രതീക്ഷിതമായാണ് ഭാര്യയ്ക്ക് കിഡ്നി രോഗം ബാധിക്കുന്നതും അതു മറ്റ് അവയവങ്ങളെയും കീഴടക്കുകയും ചെയ്തത്. 
തുടര്‍ന്ന് മൂന്നു ദിവസത്തോളം ഐസിയുവില്‍ കിടന്ന ശേഷമാണ് ഭാര്യ മരണത്തിനു കീഴടങ്ങിയത്. അതിനു ശേഷം മക്കള്‍ രണ്ടു പേരും വിദേശത്തായതോടെ തനിച്ചായിരുന്നു ജയപ്രകാശ് നാട്ടില്‍. ഇതോടെയാണ് മക്കളും മരുമക്കളും എല്ലാം ചേര്‍ന്ന് വിവാഹത്തിന് മുന്‍കൈ എടുത്തതും.

viral couple jayaprakash rasmy marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES