നടനും ജഗന്നാഥ വര്‍മയുടെ മകനുമായ മനു വര്‍മ മലയാളികള്‍ക്ക് ഏറെ സുപരിചനാണ്. എണ്‍പതുകളില്‍ അഭിനയ രംഗത്തെത്തിയ മനു വര്‍മ നിരവധി സിനിമകളില്‍ വില്ലനായും സഹതാരമായുമെല്ലാം എത്തിയിരുന്നു. നിലവില്‍ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടന്‍ ഇപ്പോഴിതാ തന്റെ സിനിമാ-സീരിയല്‍ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍
എണ്‍പതുകളില്‍ അഭിനയരംഗ?ത്തെത്തിയ മനു വര്‍മ സഹതാരമായും വില്ലനായുമൊക്കെ സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്നിരുന്നു.
നിലവില്‍ സിനിമകളേക്കാള്‍ സീരിയലുകളിലാണ് മനു വര്‍മ അഭിനയിക്കുന്നത്.
അഭിനയരംഗം തെരഞ്ഞെടുത്തതോര്‍ത്ത് പലപ്പോഴും അബദ്ധമായി തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് താരമിപ്പോള്‍. പോലീസിലേക്ക് സെലക്ഷന്‍ കിട്ടിയിട്ടും അതിനു പോകാതെ അഭിനയം തെരഞ്ഞെടുത്തത് അബദ്ധമായി തോന്നുമെന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ തനിക്കും അങ്ങനെ തോന്നുന്നുണ്ടെന്നാണ് താരം പറയുന്നത്.
''അഭിനയ മോഹം പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ പറഞ്ഞിരുന്നു താനായിട്ട് ആര്‍ക്കും റെക്കമന്റ് ചെയ്യില്ലെന്ന്. പോലീസ് ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റില്‍ എന്റെ പേരുണ്ടായിരുന്നു. എനിക്കൊപ്പം ടെസ്റ്റ് എഴുതിയവര്‍ എസ്പിയായി റിട്ടയര്‍ ചെയ്തു. എനിക്ക് തോന്നിയ ബുദ്ധിമോശമായിരുന്നു പോലീസില്‍ ചേര്‍ന്നില്ല എന്നത്. അഭിനയം എന്ന പ്രൊഫഷന് സ്റ്റെബിലിറ്റിയില്ല. ആദ്യം സീരിയലിലേക്ക് ചാടി എന്നതാണ് എനിക്ക് പറ്റിയ അബദ്ധം.
മുപ്പത്തിയെട്ടോളം സീരിയലുകളില്‍ നായകനായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അന്ന് അതൊരു അബദ്ധമായി തോന്നിയിരുന്നില്ല. സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ബംഗാളിയാണ്. രാവിലെ ആറ് മുതല്‍ ഒമ്പത് മണി വരെ ജോലി ചെയ്യണം. ദിവസക്കൂലിയാണ്. അതുപോലെ നമ്മുടെ ദിവസങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വെട്ടി കുറച്ചാല്‍ വരുമാനം പ്രശ്‌നമാകും. മാത്രമല്ല സീരിയലില്‍ അഭിനയിച്ച് തുടങ്ങിയാല്‍ പരിചയമുള്ളവര്‍ പോലും സിനിമയിലേക്ക് വിളിക്കാതെയാകും. വിളിച്ചാല്‍ തലവേദനയാകുമോയെന്ന ഭയം വരും അവര്‍ക്ക്. അച്ഛനും ഉപദേശിച്ചതാണ് പോലീസില്‍ ചേരാന്‍.
അബദ്ധമാണ് നീ കാണിക്കുന്നതെന്ന് അന്നേ അച്ഛന്‍ പറഞ്ഞിരുന്നു. ഇന്ന് അത് എനിക്ക് മനസിലാവുന്നു. എന്റെ ശരിക്കുള്ള പേര് പ്രദീപ് എന്നാണ്. സിനിമയിലോ സീരിയലിലോ ആയിരുന്നില്ല എന്റെ തുടക്കം. മനോരമ വീക്കിലിയില്‍ ഒരു കാലത്ത് ഫോട്ടോ വെച്ച് നോവല്‍ ചെയ്യുന്ന രീതിയുണ്ടായിരുന്നു. അങ്ങനൊരു നോവലില്‍ ഹീറോ ക്യാരക്ടറിന് ഉപയോഗിച്ചത് എന്റെ ഫോട്ടോയായിരുന്നു. ആ കഥാപാത്രത്തിന്റെ പേരായിരുന്നു മനു.
അതാണ് പിന്നീട് എന്റെ സ്‌ക്രീന്‍ നെയിമായി മാറിയത്. ആ നോവല്‍ വന്‍ ഹിറ്റായിരുന്നു. സിനിമയിലും സീരിയലിലും അഭിനയിക്കും മുമ്പ് തന്നെ നോവല്‍ കാരണം ഞാന്‍ പ്രശസ്തി നേടിയിരുന്നു. ഉദ്ഘാടനങ്ങള്‍ക്ക് വരെ പോയിട്ടുണ്ട്. അടുത്തിടെയാണ് ഗസറ്റില്‍ കൊടുത്ത് ഞാന്‍ പേര് മനു വര്‍മ എന്നാക്കി മാറ്റിയത്.
അച്ഛന്റെ മകനായി അറിയപ്പെടുന്നതില്‍ എനിക്കൊരിക്കലും കോംപ്ലക്‌സില്ല. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ബിസിനസ് എനിക്ക് പറ്റിയ മേഖലയല്ല. തര്‍ക്കിക്കാനും കാര്‍ക്കശ്യത്തോടെ സംസാരിക്കാനും എനിക്കാവില്ല. ഒരു ഹോട്ടല്‍ തുടങ്ങിയാല്‍ മൂന്നാം ദിവസം പൂട്ടും. പി ആര്‍ വര്‍ക്ക് എനിക്ക് കുറവാണ്. പിആര്‍ വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാത്തിനും ഉപരി വിധിയാണ്. നല്ല അവസരങ്ങള്‍ കിട്ടിയിട്ടും രക്ഷപ്പെടാതെ പോയവരുണ്ടല്ലോ. എന്റെ വ്യക്തിത്വം അത്തരത്തിലുള്ളതാണ്.
മദ്യപാന ശീലമല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പെരുമാറുന്ന ആളല്ല ഞാന്‍. മദ്യപിക്കും എന്നൊരു ദുശീലം മാത്രമെ എനിക്കുള്ളു. അല്ലാതെ ഞാന്‍ ഒരാളോടും വഴക്കിടാന്‍ പോകാറില്ല. ആരെങ്കിലും സാറെന്ന് എന്നെ വിളിച്ചാല്‍ പോലും ഞാന്‍ വേണ്ടാ അങ്ങനെ വിളിക്കരുത് എന്നേ പറയാറുള്ളു. എന്റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടാവില്ല. അതുകൊണ്ട് എന്നോട് ദേഷ്യമുള്ളവരോട് ചികഞ്ഞ് ചോദിച്ച് പിറകെ നടക്കേണ്ട കാര്യമില്ലല്ലോ. വിട്ടേക്കാന്‍ കരുതും. മനസിന് കട്ടി കുറവുള്ള ആളുമാണ് ഞാന്‍. ഇപ്പോഴും പല കാര്യത്തിനും കരയുന്ന മനുഷ്യനാണ് ഞാന്‍...'' മനു വര്‍മ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനു വര്‍മയിത് പറഞ്ഞത്.