Latest News

ആദ്യ സ്‌പോട്ട് എവിക്ഷനിലൂടെ ഗായിത്രി സുരേഷ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്;ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ച ഞെട്ടലില്‍ പ്രേക്ഷകര്‍; ക്യാപ്റ്റന്‍ ജസീലാ പര്‍വീണ്‍ നടത്തിയ നിര്‍ണായക തീരുമാനത്തില്‍  ബിഗ് ബോസിന്റെ എടുത്തടിച്ചുള്ള മറുപടി കേട്ട് വിതുമ്പി നടി പുറത്തേക്ക്

Malayalilife
ആദ്യ സ്‌പോട്ട് എവിക്ഷനിലൂടെ ഗായിത്രി സുരേഷ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്;ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ച ഞെട്ടലില്‍ പ്രേക്ഷകര്‍; ക്യാപ്റ്റന്‍ ജസീലാ പര്‍വീണ്‍ നടത്തിയ നിര്‍ണായക തീരുമാനത്തില്‍  ബിഗ് ബോസിന്റെ എടുത്തടിച്ചുള്ള മറുപടി കേട്ട് വിതുമ്പി നടി പുറത്തേക്ക്

തുടക്കം മുതല്‍ അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 8. കടുത്ത 'അഗ്‌നിപരീക്ഷ'യിലൂടെ തുടങ്ങിയ ഷോയില്‍, കളി തുടങ്ങി വെറും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തന്നെ അത്യന്തം നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് അരങ്ങൊരുങ്ങിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി പ്രേക്ഷക വോട്ടിംഗിനപ്പുറം സഹമത്സരാര്‍ത്ഥികളുടെ മാത്രം തീരുമാനപ്രകാരം ആദ്യ 'സ്‌പോട്ട് എവിക്ഷന്‍' അരങ്ങേറി. നടി ഗായത്രി സുരേഷാണ് ഷോ തുടങ്ങി രണ്ടാം ദിനം തന്നെ ഹൗസിന്റെ പടിയിറങ്ങിയത്.

ഈ സീസണിലെ 'ഡെമോക്രസി' (ജനാധിപത്യം) എന്ന പ്രധാന പ്രമേയത്തിന്റെ ഭാഗമായി ബിഗ് ബോസ് മുന്നോട്ടുവെച്ച ടാസ്‌കാണ് ഈ പുറത്താക്കലിന് വഴിവെച്ചത്. 'ഈ സീസണില്‍ 100 ദിവസവും കഞ്ഞിയും പയറും മാത്രം കഴിച്ച് മുന്നോട്ടു പോവുക, അല്ലെങ്കില്‍ കൂട്ടത്തില്‍ ഒരാളെ നോമിനേറ്റ് ചെയ്ത് പുറത്താക്കുക,' എന്നതായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച അന്ത്യശാസനം. പട്ടിണി കിടന്നും ആദ്യത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ചിലര്‍ സന്നദ്ധത അറിയിച്ചെങ്കിലും, വൈകാരികതയേക്കാള്‍ ഗെയിം സ്പിരിറ്റാണ് ഇവിടെ ആവശ്യമെന്ന ഉറച്ച നിലപാടിലേക്ക് ക്യാപ്റ്റന്‍ ജസീലാ പര്‍വീണ്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് നടന്ന തുറന്ന നോമിനേഷന്‍ പ്രക്രിയയില്‍ റിനി ആന്‍ ജോര്‍ജ്, ഗായത്രി സുരേഷ്, ആര്‍ജെ അഞ്ജലി എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. എന്നാല്‍ ജനാധിപത്യപരമായ അധികാരമുപയോഗിച്ച് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ക്യാപ്റ്റന്‍ ജസീലയുടെ ചുമതലയായിരുന്നു. സഹായികളായ മൃദുല വിജയ്, സുമേഷ് ചന്ദ്രന്‍ എന്നിവരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷം, ക്യാപ്റ്റന്‍ ഗായത്രി സുരേഷിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. 

'ഞാന്‍ ഇത് ഒരിക്കലും പ്രതീക്ഷിച്ചതേയില്ലായിരുന്നു,' എന്നായിരുന്നു ഗായത്രിയുടെ ആദ്യ പ്രതികരണം. മുന്‍ സീസണുകളില്‍ ഫിനാലെ വാരങ്ങളിലോ അല്ലെങ്കില്‍ പ്രാങ്കുകളുടെ ഭാഗമായോ മാത്രം കണ്ടുവന്നിരുന്ന സ്‌പോട്ട് എവിക്ഷന്‍, ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ സംഭവിച്ചത് മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരേപോലെ അമ്പരപ്പിച്ചിട്ടുണ്ട്.

21 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച സീസണ്‍ 8-ല്‍ ഗായത്രി പുറത്തായതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഇരുപതായി ചുരുങ്ങി. കൂടാതെ ആദ്യ വാരത്തിലെ ഒമ്പത് പേരുടെ നോമിനേഷന്‍ ലിസ്റ്റ് വേറെയും നിലവിലുണ്ട്.

ഒരാള്‍ക്ക് സ്വന്തം വ്യക്തിത്വമോ നിലപാടുകളോ പ്രകടിപ്പിക്കാന്‍ പോലും സമയം നല്‍കാതെയുള്ള ഈ പെട്ടെന്നുള്ള പുറത്താക്കല്‍ തികച്ചും അന്യായമാണെന്ന വിമര്‍ശനം പ്രേക്ഷകരില്‍ നിന്നും മത്സരാര്‍ത്ഥികളില്‍ നിന്നും ഉയരുന്നുണ്ട്. മാത്രമല്ല, മികച്ച ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസുമുള്ള ഒരു താരം കളിയുടെ രണ്ടാം നാളില്‍ത്തന്നെ പടിയിറങ്ങേണ്ടി വന്നു എന്നത് ബിഗ് ബോസ് ചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വ സംഭവമാണ്.

എന്നാല്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നിറഞ്ഞ ബിഗ് ബോസ് ഹൗസില്‍ ഗായത്രിക്ക് 'സീക്രട്ട് റൂം' വഴിയോ വൈല്‍ഡ് കാര്‍ഡ് വഴിയോ രണ്ടാം അവസരം ലഭിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

gayathri suresh spot eviction

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES