Latest News

ബിഗ് ബോസിലേക്ക് പോവാനുണ്ടായ പ്രധാന കാരണം ഭാര്യ; പുറത്ത് നിന്ന് കാണുന്നതല്ല ആ വീടിനകം; നമ്മള്‍ പ്രതീക്ഷിക്കുന്ന ഇമോഷന്‍സോ, കണ്‍ട്രോളോ ഒന്നും അതിനകത്ത് ഉണ്ടാവില്ല;  ടെലിവിഷന്‍ താരം ഷിജു മനസ് തുറക്കുമ്പോള്‍

Malayalilife
 ബിഗ് ബോസിലേക്ക് പോവാനുണ്ടായ പ്രധാന കാരണം ഭാര്യ; പുറത്ത് നിന്ന് കാണുന്നതല്ല ആ വീടിനകം; നമ്മള്‍ പ്രതീക്ഷിക്കുന്ന ഇമോഷന്‍സോ, കണ്‍ട്രോളോ ഒന്നും അതിനകത്ത് ഉണ്ടാവില്ല;  ടെലിവിഷന്‍ താരം ഷിജു മനസ് തുറക്കുമ്പോള്‍

പ്രശസ്ത ടെലിവിഷന്‍-സീരിയല്‍ താരമാണ് ഷിജു അബ്ദുള്‍ റഷീദ്. 1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെയാണ് ഷിജു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. 1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് ഷിജു ശ്രദ്ധിക്കപ്പെടുന്നത്. ചെറുതും വലുതുമായി അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.  സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും സജീവമാണ് അദ്ദേഹം. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരത്തിന് കൂടുതല്‍ ശ്രദ്ധ നേടാനായി. ഇപ്പോള്‍ ബിഗ് ബോസ് ജീവിതത്തെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും ഷിജു മനസ് തുറക്കുകയാണ്.

ബിഗ് ബോസിലേക്ക് പോവാനുണ്ടായ പ്രധാന കാരണം ഭാര്യയാണെന്നാണ് ഷിജു പറയുന്നത്. കാരണം അവള്‍ ബിഗ് ബോസ് ഫാനാണ്. ഹിന്ദി ബിഗ് ബോസ് അവള്‍ കാണാറുണ്ട്. എന്റെ കരിയര്‍ നോക്കുകയാണെങ്കില്‍ ഇതുവരെയും എന്റെ പേര് എവിടെയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് പലരും എന്നെ അറിയുന്നത്. അല്ലാതെ ഷിജു എന്ന പേര് അധികമാരും ശ്രദ്ധിക്കുന്നില്ലായിരുന്നു. ബിഗ് ബോസില്‍ പോയാല്‍ അത് കിട്ടുമെന്നും ആ ഫെയിം വളരെ വേഗത്തില്‍ ലഭിക്കുമെന്നുമൊക്കെ ഭാര്യയാണ് പറഞ്ഞത്.  ബിഗ് ബോസില്‍ നൂറ് ദിവസം നില്‍ക്കുകയാണെങ്കില്‍ ഈ ദിവസങ്ങളിലെല്ലാം എന്റെ പേരിങ്ങനെ ചര്‍ച്ചയായി കൊണ്ടേയിരിക്കും. അങ്ങനെയാണ് ബിഗ് ബോസിലേക്ക് പോകുന്നത്.

അതിലേറ്റവും എന്നെ സഹായിച്ചത് നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. ബാക്കപ്പ് തന്നതും അവിടെ കാര്യങ്ങള്‍ സംസാരിച്ചതുമൊക്കെ സുരാജാണ്. ബിഗ് ബോസിന്റെ തുടക്കത്തില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നമ്മളെ സഹായിക്കാന്‍ പറ്റുകയുള്ളു. പതിനാലോ പതിനേഴോ പേര്‍ ചേര്‍ന്ന് ഓരോരുത്തരും അവരുടേതായ കാഴ്ചപ്പാടിലൂടെയാണ് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഏഷ്യാനെറ്റും എന്‍ഡമോള്‍ഷൈനും അങ്ങനെ രണ്ട് കമ്പനിയും ഇതിലുണ്ട്. അവര്‍ക്കും കൂടി ചേരുന്നവരായിരിക്കണം.

പുറത്ത് നിന്ന് കാണുന്നതല്ല ആ വീടിനകം. നമ്മള്‍ പ്രതീക്ഷിക്കുന്ന ഇമോഷന്‍സോ, കണ്‍ട്രോളോ ഒന്നും അതിനകത്ത് ഉണ്ടാവില്ല. മൊത്തത്തില്‍ വേറൊരു ലോകമാണ്. ആദ്യ സ്റ്റെപ്പ് ബിഗ് ബോസിനകത്തേക്ക് എടുത്ത് വെച്ചത് മുതല്‍ നമ്മള്‍ കാണുന്നതല്ലെന്ന് പറയാന്‍ പറ്റും. അതിലേക്ക് എന്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം കിട്ടുന്നൊരു ഫീലാണത്. ടിവിയില്‍ കാണിക്കുന്ന ബിഗ് ബോസ് അല്ല അതിനകത്ത്. മനുഷ്യ മനസിനെ എങ്ങനെ റോസ്റ്റ് ചെയ്യാന്‍ പറ്റുമെന്ന് അതിലൂടെ അറിയാന്‍ പറ്റി ഷിജു വ്യക്തമാക്കി.

അഖില്‍ മാരാര്‍ ഇപ്പോഴും നല്ല സുഹത്താണ്. ആരുടെയും പ്രവൈറ്റ് സ്‌പെസിലേക്ക് താന്‍ ഇടിച്ച് കേറാറില്ല. തിരക്കുകള്‍ മനസിലാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസില്‍ ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തത് സിനിമ മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തൊണ്ണൂറ്റി രണ്ടിലാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. പക്ഷേ ആദ്യ സിനിമ റിലീസ് ചെയ്യുന്നത് തൊണ്ണൂറ്റിയാറിലാണെന്നും അദ്ദേഹം പങ്ക് വച്ചു അതേ സമയത്ത് തന്നെ തെലുങ്കിലും അഭിനയിച്ചിരുന്നു. . തെലുങ്കില്‍ ദേവി ഷിജു എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. അവിടുത്തെ എന്റെ ആദ്യ പടം വലിയ ഹിറ്റായിരുന്നു. നാനൂറ്റി പതിനേഴ് ദിവസത്തോളം ആ പടം തിയേറ്ററില്‍ ഓടിയിരുന്നു. ആ സിനിമയുടെ പേര് ദേവി എന്നാണ്. അങ്ങനെ എന്റെ പേരിനൊപ്പവും മ്യൂസിക് ഡയറക്ടറായിരുന്നു ശിവപ്രസാദിന്റെ പേരിനൊപ്പവും ദേവി എന്ന് കൂടി ചേര്‍ക്കപ്പെടുകയായിരുന്നു എന്നും ഷിജു പറയുന്നു.

അന്നത്തെ കാലത്ത് നമ്മളെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലമാണെന്ന് മാത്രമല്ല പത്രമാധ്യമങ്ങളും അത്രത്തോളം സജീവമായിരുന്നില്ല. പലരും സിനിമ കണ്ട് ഇഷ്ടപ്പെട്ടതാണ്. ദേവി എന്ന സിനിമ റിലീസ് ചെയ്ത് അത് തെലുങ്കില്‍ ഹിറ്റായ കാര്യം പോലും അറിയാതെയാണ് ഞാനന്ന് തമിഴ്നാട്ടിലൂടെ നടന്നിരുന്നത്. അന്ന് ഇക്കാര്യങ്ങളൊന്നും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അറിയാന്‍ പോലും മാര്‍ഗങ്ങളില്ലായിരുന്നു. അവിടെ എന്ത് നടക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാനും പോയില്ലെന്നതാണ് സത്യം എന്നും താരം പറഞ്ഞു.

മൂന്ന് വര്‍ഷം കൊണ്ടാണ് ആ പടം അഭിനയിച്ചത്. അതിനുശേഷം അത് കണ്ടപ്പോള്‍ എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല. കാരണം ദൈവീകവും കുറേ ഗ്രാഫിക്സുമൊക്കെ ചേര്‍ത്തൊരു പടമാണത്. ഇന്ന് ചിലപ്പോള്‍ അങ്ങനത്തെ പടങ്ങള്‍ക്ക് കൂറച്ച് കൂടി സ്വീകരണം കിട്ടിയേക്കും. മലയാളത്തില്‍ അന്നങ്ങനെ അല്ലെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ അതെന്റെ തെറ്റിദ്ധാരണയായിരുന്നു എന്നും താരം പറഞ്ഞു.

അങ്ങനെ ആളുകള്‍ ആ സിനിമ സ്വീകരിക്കില്ലെന്ന് കരുതി ഞാന്‍ മദ്രാസിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു. ആ സിനിമ ഹിറ്റായി നൂറ് ദിവസം കഴിഞ്ഞിട്ട് പോലും ഇക്കാര്യങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല. പിന്നീട് ഒരു സംവിധായകന്‍ ഞാന്‍ തന്നെ അദ്ദേഹത്തിന്റെ നായകനായി വേണമെന്ന് പറഞ്ഞ് തപ്പി കണ്ട് പിടിച്ച് കൊണ്ട് ഹൈദരബാദിലേക്ക് പോയപ്പോഴാണ് സിനിമയുടെ വിജയത്തെ പറ്റി അറിയുന്നത്.

അതിന് ശേഷം അവിടെ കുറച്ച് ഹിറ്റ് പടങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റി. സിനിമ ചോദിച്ച് പോയിട്ട് എനിക്ക് അവസരങ്ങള്‍ കിട്ടിയിട്ടില്ല. പക്ഷേ എനിക്ക് ഇങ്ങോട്ട് വന്ന അവസരങ്ങളാണ് ഞാന്‍ അഭിനയിച്ച 180 പടങ്ങള്‍. സിനിമ എന്ന് പറയുന്നത് ഞാന്‍ അതിലേക്ക് വന്നതിന് ശേഷം പഠിച്ചതാണ്. ഞാന്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ അറിവ് വേണമെന്ന് കരുതിയാണ് പഠിച്ചത്. എല്ലാ മേഖലയിലും പോയിരുന്ന് ഞാന്‍ ഓരോന്നും പഠിച്ചിരുന്നു എന്നും ഷിജു പറഞ്ഞു.

വാരിസു സിനിമയിലും ഞാന്‍ അഭിനയിച്ചിരുന്നു. ഖുശ്ബുവിന്റെ പെയര്‍ ആയിട്ടുള്ള കഥാപാത്രമാണ്. ചെറിയ റോളായിരുന്നു. പിന്നീട് ഖുശ്ബുവന്റെ കഥാപാത്രം തന്നെ ആ സിനിമയില്‍ ഒഴിവാക്കപ്പെട്ടിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാവാം. ഇതൊക്കെ സിനിമയില്‍ സ്ഥിരം സംഭവിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

2021-ല്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വണ്‍ എന്ന ചിത്രത്തിലാണ് ഷിജു അവസാനമായി അഭിനയിച്ചത്.ഇപ്പോള്‍ ഷോര്‍ട്ട്ഫിലിമിന്റെ ജോലികളിലാണ് താരം. ആദ്യം ചെയ്ത ഷോര്‍ട്ഫിലിമിന് അവാര്‍ഡ് ലഭിച്ചതോടെ രണ്ടാമത്തെ വര്‍ക്കിലാണ് ഇപ്പോള്‍.

biggboss fame Shiju Exclusive Interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES