മലയാള സിനിമയിലെ പ്രമുഖ നടനായിരുന്ന പുന്നപ്ര അപ്പച്ചന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ വിനയന്‍. സത്യന്‍-നസീര്‍ കാലഘട്ടം മുതല്‍ ന്യൂജന്‍ സിനിമകളില്‍ വരെ സജീവമായിരുന്ന അദ്ദേഹത്തെ വിനയന്‍ അനുസ്മരിച്ചു. അഭിനയത്തോടുള്ള തീവ്രമായ ആവേശവുമായി ജീവിച്ച് കടന്നുപോയ അതുല്യ കലാകാരനായിരുന്നു പുന്നപ്ര അപ്പച്ചനെന്ന് വിനയന്‍ ഓര്‍മ്മിപ്പിച്ചു.
'സത്യന്‍ മാസ്റ്ററുടെയും നസീര്‍ സാറിന്റെയും കാലം മുതല്‍ ഇന്നത്തെ ന്യൂജന്‍ സിനിമകളില്‍ വരെ അഭിനയിച്ചിട്ടുള്ള അപ്പച്ചന്‍ ചേട്ടനെ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പു തന്നെ ഉദയാ സ്റ്റുഡിയോയില്‍ വച്ചു പരിചയപ്പെട്ടിട്ടുണ്ട്. പിന്നീട് എന്റെ മൂന്നാലു സിനിമകളില്‍ അദ്ദേഹം വേഷം ചെയ്തു. മരണം വരെ അഭിനയത്തോടുള്ള ആവേശവുമായി ജീവിച്ച് കടന്നു പോയ കലാകാരന് പ്രണാമം,' വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആലപ്പുഴ പുന്നപ്രയാണ് അപ്പച്ചന്റെ സ്വദേശം. 1965-ല്‍ ഉദയാ സ്റ്റുഡിയോ നിര്‍മ്മിച്ച് സത്യന്‍ നായകനായ 'ഒതേനന്റെ മകന്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് കമ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ഒരു തൊഴിലാളി നേതാവിന്റെ വേഷം ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലൂടെ അദ്ദേഹം ഏറെ ശ്രദ്ധ നേടി. അടൂര്‍ ഗോപാലകൃഷ്ണന്റെ 'അനന്തരം' എന്ന സിനിമയിലും പിന്നീട് അടൂരിന്റെ പല ചിത്രങ്ങളിലും പുന്നപ്ര അപ്പച്ചന്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.
മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും വില്ലന്‍ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 'കന്യാകുമാരി', 'പിച്ചിപ്പു', 'നക്ഷത്രങ്ങളേ കാവല്‍', 'അങ്കക്കുറി', 'ഇവര്‍', 'വിഷം', 'ഓപ്പോള്‍', 'കോളിളക്കം', 'ഇത്തിരി നേരം ഒത്തിരി കാര്യം', 'ആട്ടക്കലാശം', 'അസ്ത്രം', 'പാവം ക്രൂരന്‍' എന്നിവ അദ്ദേഹത്തിന്റെ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലതാണ്.