മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, നടന്‍ ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നീതിതേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ വ്യക്തമാക്കി. നേരത്തെ കേസില്‍ നടന്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ല കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആസൂത്രിത ഗുഢാലോചനയുടെ ഭാഗമായുള്ള വ്യാജപരാതിയാണിത്. ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് ഈ പരാതിയെന്നും ഹരജിയില്‍ പറയുന്നു.
മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസ് എടുത്തിരുന്നു. ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ കുമാര്‍ പരാതിയില്‍ പറയുന്നത്. കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റിന്റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാര്‍ക്കിങ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
മുഖത്തിരുന്ന വിലയേറിയ കൂളിങ് ഗ്ലാസ് ഊരിമാറ്റി പൊട്ടിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണട ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണെന്നുമാണ് നടന്റെ വാദം. ആളുകള്‍ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സി.സി.ടി.വി കാമറയുള്ള ഭാഗത്താണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'നരിവേട്ട' സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് മര്‍ദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്. തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവം നടക്കുമ്പോള്‍ 'മേപ്പടിയാന്‍' സംവിധായകനും സുഹൃത്തുമായ വിഷ്ണു ഉണ്ണിത്താന്‍ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
'ഇത്രയും നാള്‍ കൂടെ കൊണ്ടുനടന്നിരുന്നൊരാള്‍ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ? എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടിയാണ് വിപിനെ നേരിട്ടു കാണാന്‍ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങില്‍ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിന്‍ ഇറങ്ങി വന്നത്. കണ്ണട ഊരി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പോലും അയാള്‍ക്കായില്ല. കണ്ണട ഞാന്‍ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാല്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല.
സിസിടിവി കാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടക്കുന്നത്. വിഷ്ണുവിന്റെ മുന്നില്‍ വെച്ച് വിപിന്‍ സോറി പറഞ്ഞു. ഇതുമതി, പ്രശ്നം അവിടെ തീര്‍ന്നെന്ന് ഞാന്‍ വിപിനോടു പറഞ്ഞു' -ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 'നരിവേട്ട' സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് മര്‍ദിച്ചുവെന്ന് വിപിന്‍ പറഞ്ഞത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചിരുന്നു.