Latest News

മലയാള സിനിമയില്‍ പുതിയൊരു ഇന്‍ഡി മൂവ്‌മെന്റ്; പരീക്ഷണാത്മക ഡാര്‍ക്ക് കോമഡി ചിത്രം 'ട്രിപ്പിള്‍ ഡെക്കര്‍' അടുത്ത ആഴ്ച മനോരമ മാക്‌സിലേക്ക്

Malayalilife
 മലയാള സിനിമയില്‍ പുതിയൊരു ഇന്‍ഡി മൂവ്‌മെന്റ്; പരീക്ഷണാത്മക ഡാര്‍ക്ക് കോമഡി ചിത്രം 'ട്രിപ്പിള്‍ ഡെക്കര്‍' അടുത്ത ആഴ്ച മനോരമ മാക്‌സിലേക്ക്

തിരുവനന്തപുരം: പരമ്പരാഗത വാണിജ്യ സിനിമാ നിര്‍മ്മാണ രീതികളെ പൂര്‍ണ്ണമായും വെല്ലുവിളിച്ചുകൊണ്ട്, മലയാള സിനിമയിലെ സ്വതന്ത്ര ചലച്ചിത്ര പ്രസ്ഥാനത്തിന് (Independent Cinema) കരുത്തുപകരാന്‍ പുതിയൊരു പരീക്ഷണ ചിത്രം ഒരുങ്ങുന്നു.പൂര്‍ണമായും സ്വതന്ത്ര രീതിയില്‍ സൃഷ്ടിക്കപ്പെട്ട 'ട്രിപ്പിള്‍ ഡെക്കര്‍'(Triple Decker) എന്ന ഡാര്‍ക്ക് കോമഡി ചിത്രം അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

പരിമിതികളെ മറികടന്ന ഒരു കൂട്ടായ്മ

മലയാളത്തിലെ നിരവധി വാണിജ്യ വിജയങ്ങളിലൂടെ ശ്രദ്ധേയനും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ കൃഷ്ണ പൂജപ്പുരയാണ് ഈ സ്വതന്ത്ര ചിത്രം അവതരിപ്പിക്കുന്നത്. വലിയ ബജറ്റുകളില്‍ മാത്രം ഒതുങ്ങുന്ന സിനിമാ നിര്‍മ്മാണ രീതിയില്‍ നിന്ന് മാറി, യുവതലമുറയ്‌ക്കൊപ്പം ചേര്‍ന്ന് കുറഞ്ഞ  reosurces ഉപയോഗിച്ച് സിനിമ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യമാണ് ഈ ഇന്‍ഡി ചിത്രത്തിന്റെ പ്രധാന ഊര്‍ജ്ജം.

വെറും 10,000 രൂപ ബജറ്റില്‍ 'ട്രാന്‍സിഷന്‍' (Transition) എന്ന ചിത്രം നിര്‍മ്മിച്ച് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ കൃഷ്ണനുണ്ണി മംഗലത്താണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുരയും കൃഷ്ണനുണ്ണി മംഗലത്തും സംയുക്തമായാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീലത കൃഷ്ണയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സാങ്കേതിക തികവും അഭിനേതാക്കളും

അഖില്‍ ശ്രീകുമാരന്‍ നായകനാകുന്ന ചിത്രത്തില്‍ ഗൗരികുട്ടി, വൈഷ്ണവി എന്നിവര്‍ക്കൊപ്പം അന്‍പതിലധികം പുതുമുഖങ്ങളാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. വെറും അഞ്ച് പേരടങ്ങുന്ന ഒരു പ്രധാന സാങ്കേതിക സംഘത്തെ മാത്രം ഉപയോഗിച്ചാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത് എന്നത് ഇന്‍ഡി സിനിമാ ലോകത്ത് ഒരു വലിയ നേട്ടമാണ്. മിഥുന്‍ മോഹന്‍, ആധിന്‍, പ്രസിദ്ധ് പ്രമേഷ്, ബ്രഹ്മദത്തന്‍, കൃഷ്ണനുണ്ണി മംഗലത്ത് എന്നീ 5 ക്യാമറാമാന്‍മാരാണ് ചിത്രത്തിന്റെ വ്യത്യസ്ത ദൃശ്യഭാഷയൊരുക്കിയിരിക്കുന്നത്. ജെ.എസ്. ഗോകുല്‍ (JS Gokul) ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

DSLR ക്യാമറകള്‍, ഫോട്ടോഗ്രഫി ക്യാമറകള്‍, ഐഫോണ്‍ (iPhone) തുടങ്ങിയ ലളിതമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് കന്യാകുമാരി, തിരുവനന്തപുരം, ഫോര്‍ട്ട് കൊച്ചി, സിംഗപ്പൂര്‍ തുടങ്ങി അന്‍പതിലധികം ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിംഗപ്പൂരിലെ ഭാഗങ്ങള്‍ സംവിധായകന്‍ പ്രസിദ്ധ് പ്രമേഷിന്റെ ടീമാണ് ക്യാമറയിലാക്കിയത്.

ഇന്‍ഡി സിനിമാ വിപ്ലവം; 'El Mariachi' നല്‍കിയ പ്രചോദനം

ലോക സ്വതന്ത്ര സിനിമാ പ്രസ്ഥാനത്തിന് പുതിയൊരു വഴിതുറന്ന ലെജന്‍ഡറി സംവിധായകന്‍ റോബര്‍ട്ട് റോഡ്രിഗസിന്റെ വിഖ്യാത ചിത്രം 'El Mariachi' നല്‍കിയ ആവേശത്തില്‍ നിന്നാണ് ട്രിപ്പിള്‍ ഡെക്കറിന്റെ ജനനം. റോഡ്രിഗസ് തന്റെ ചിത്രം വളരെ കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച് ലോക സിനിമയെ അത്ഭുതപ്പെടുത്തിയത് പോലെ, അതേ ഇന്‍ഡി സ്പിരിറ്റിലാണ് ഈ ചിത്രവും അണിയിച്ചൊരുക്കിയിരിക്കുന്നത്.
'സിനിമ നിര്‍മ്മിക്കാന്‍ വലിയ പണമല്ല, മറിച്ച് ശക്തമായൊരു കാഴ്ചപ്പാടും ആത്മാര്‍ത്ഥതയുമാണ് വേണ്ടത്' എന്ന സന്ദേശമാണ് ട്രിപ്പിള്‍ ഡെക്കര്‍ മുന്നോട്ടുവെക്കുന്നത്.വലിയ സ്റ്റുഡിയോ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും മികച്ച കഥകളും പരീക്ഷണങ്ങളും ഉയര്‍ന്നു വരാമെന്ന് തെളിയിക്കുക കൂടിയാണ് ഈ ഡാര്‍ക്ക് കോമഡി എക്‌സ്‌പെരിമെന്റ്. സ്വതന്ത്ര സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു സിനിമാപ്രേമിക്കും പുതിയൊരു തുടക്കത്തിന് പ്രചോദനം നല്‍കാനും, മലയാളത്തില്‍ പുതിയൊരു ഇന്‍ഡി മൂവ്‌മെന്റിന് വഴിതെളിക്കാനുമാണ് 'ട്രിപ്പിള്‍ ഡെക്കര്‍' ലക്ഷ്യമിടുന്നത്.

triple Decker movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES