സ്വന്തം നേട്ടത്തിനല്ലാതെ,സിനിമ പ്രവര്‍ത്തകര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത സിനിമകള്‍ എടുക്കുന്നവരേക്കാള്‍ എനിക്കിഷ്ടം 10 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സിനിമ എടുക്കുന്ന വരെ; ചിലര്‍ക്ക് അംഗീകാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടാണ്'; അടൂരിന് മറുപടിയുമായി സിദ്ദു പനയ്ക്കല്‍

Malayalilife
 സ്വന്തം നേട്ടത്തിനല്ലാതെ,സിനിമ പ്രവര്‍ത്തകര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത സിനിമകള്‍ എടുക്കുന്നവരേക്കാള്‍ എനിക്കിഷ്ടം 10 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സിനിമ എടുക്കുന്ന വരെ; ചിലര്‍ക്ക് അംഗീകാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടാണ്'; അടൂരിന് മറുപടിയുമായി സിദ്ദു പനയ്ക്കല്‍

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ അനുമോദിച്ച ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍. ജനകീയ അംഗീകാരം ലഭിച്ച കലാകാരന്മാര്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങളെ ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് സിദ്ദു പനയ്ക്കല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 

മോഹന്‍ലാല്‍ കച്ചവട സിനിമകളില്‍ അഭിനയിച്ചിട്ടാണ് മിക്ക പുരസ്‌കാരങ്ങളും നേടിയെടുത്തതെന്നും, അവാര്‍ഡുകള്‍ നേടാനായി മനുഷ്യര്‍ക്ക് മനസ്സിലാകാത്ത സിനിമകളില്‍ അഭിനയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന തൊഴിലിടമാണ് സിനിമ. ഇത്രയധികം ആളുകള്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ എന്തുണ്ടാവണം നിരന്തരമായി സിനിമയുണ്ടാവണം. അങ്ങനെ സിനിമയെടുക്കുന്ന നിര്‍മ്മാതാക്കള്‍ ഉണ്ടാവണം സംവിധായകര്‍ ഉണ്ടാവണം. പണ്ട് കാരണവന്മാര്‍ പറയുന്നതുപോലെ ഓണത്തിനും സംക്രാന്തിക്കും അല്ലെങ്കില്‍ നാലോ അഞ്ചോ കൊല്ലം കൂടുമ്പോള്‍, അല്ലെങ്കില്‍ 10 കൊല്ലത്തില്‍ ഒരിക്കല്‍ ഒരു സിനിമ എടുത്താല്‍ സിനിമ എന്ന ഇന്‍ഡസ്ട്രി നിലനില്‍ക്കില്ല.

ഞാന്‍ പഠിക്കുന്ന കാലത്തൊക്കെ ചില സിനിമകള്‍ക്ക് ഉച്ചപ്പടം എന്നാണ് പേര്. എവിടെയെങ്കിലും ഒരു തിയേറ്ററില്‍ ഒരു ഷോ കളിക്കും ഉച്ചയ്ക്ക്. എനിക്ക് അങ്ങനെയുള്ള സിനിമകള്‍ കാണാന്‍ പേടിയാണ്. മറ്റൊന്നും കൊണ്ടല്ല തീയേറ്ററില്‍ ആളുണ്ടാവില്ല ഇരുട്ടു നിറഞ്ഞ തീയേറ്ററില്‍ കുട്ടിക്കാലത്ത് ഒറ്റയ്ക്കിരുന്ന് സിനിമ കാണുക എന്ന് പറഞ്ഞാല്‍ ഭയാനകം തന്നെയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ പത്തായത്തില്‍ പെട്ട എലിയെ പോലെ.

മാത്രമല്ല എനിക്ക് മനുഷ്യനു മനസ്സിലാകാത്ത സിനിമകള്‍ കാണാന്‍ ഇഷ്ടവുമല്ലായിരുന്നു. എനിക്ക് മനസ്സിലാകാത്തത് എന്റെ വിവരമില്ലായ്മ കൊണ്ടായിരിക്കാം. ഞാന്‍ എന്നും കൊമെഷ്‌സ്യല്‍ സിനിമകളുടെ ആരാധകനാണ്. കാരണം സിനിമ പ്രവര്‍ത്തകര്‍ക്ക് ജീവിക്കണമെങ്കില്‍ കാശ് വേണം. കാശുണ്ടാവണമെങ്കില്‍ തീയേറ്ററുകള്‍ നിറഞ്ഞൊഴുകുന്ന സിനിമകള്‍ വേണം. സ്ഥിരതയുള്ള നിര്‍മാതാക്കള്‍ വേണം. തിയേറ്ററിന് മുന്നില്‍ ആളും ആരവവും വേണം.

വ്യക്തിപരമായി പറയുകയാണെങ്കില്‍ എനിക്കിഷ്ടം തന്റേടമുള്ള ക്യാരക്ടറുകളെ അവതരിപ്പിക്കുന്ന താരങ്ങളെയാണ്. അതായത് അല്പസ്വല്പം റൗഡിസം ഒക്കെയുള്ള ക്യാരക്ടറുകള്‍ അവതരിപ്പിക്കുന്നവരെ. റൗഡിസത്തില്‍ നിന്ന് നേരെ കഥകളിയിലേക്ക്, കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ലാഭേഛ കൂടാതെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ നവരസങ്ങളുടെ ഈ രാജാവ് തന്നെ അവതരിക്കേണ്ടിവന്നു.

അവാര്‍ഡുകള്‍ അംഗീകാരങ്ങളാണ്. ലഭിക്കുന്നവര്‍ക്ക് അഭിമാനവുമാണ്. അവാര്‍ഡുകള്‍ വാങ്ങണമെങ്കില്‍ മനുഷ്യന്‍ കാണാത്ത സിനിമയില്‍ അഭിനയിക്കണമെന്നില്ല. കൊമെഷ്‌സ്യല്‍ വാല്യൂ ഉള്ള സിനിമയില്‍ അഭിനയിച്ചിട്ടാണ് ലാലേട്ടന് മിക്കവാറും പുരസ്‌കാരങ്ങളെല്ലാം ലഭിച്ചിട്ടുള്ളത്.

സ്വന്തം നേട്ടത്തിനല്ലാതെ, സിനിമ പ്രവര്‍ത്തകര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത സിനിമകള്‍ എടുക്കുന്നവരേക്കാള്‍ എനിക്കിഷ്ടം 10 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സിനിമ എടുക്കുന്ന വരെയാണ് പറഞ്ഞുവന്നത് ലാലേട്ടന് ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗവണ്‍മെന്റ് ലാലേട്ടനെ ആദരിക്കുന്ന ചടങ്ങുകള്‍ ടിവിയില്‍ ലൈവ് കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ്.

ഓരോ മേഖലയിലെയും പ്രശസ്തര്‍ക്ക്, അവരുടെ തുടക്കകാലങ്ങളില്‍ പല തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട്, കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം തരണം ചെയ്ത് വിജയിച്ചവരാണ് ഓരോ മേഖലയിലെയും വമ്പന്മാര്‍.

തുടക്കകാലത്ത് പലതരം അവമതിപ്പുകള്‍ക്കും പാത്രമാകുന്നവര്‍ പ്രശസ്തരാകുമ്പോള്‍ മുന്‍പ് അവഗണിച്ചവരും അപമാനിച്ചവരും ഇവരെ പുകഴ്ത്താന്‍ തുടങ്ങും. ചില നേട്ടങ്ങള്‍ തങ്ങളുടെ ശ്രമഫലമായാണ് എന്നും അവകാശപ്പെടും.

ലാലേട്ടന്റെ കാര്യവും വ്യത്യസ്തമല്ല ആദ്യകാലങ്ങളില്‍ ഭംഗിയുടെ കാര്യത്തിലും ചരിഞ്ഞ നടത്തത്തിന്റെ പേരിലും ഒക്കെ അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് പിന്നീട് അഭിനയത്തിലും പ്രശസ്തിയിലും ലോകനിലവാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച, ഉയര്‍ച്ച നമ്മള്‍ കണ്ടതാണ്. ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത, തങ്ങളില്‍ ഒരാളായി കരുതുന്ന കലാകാരന്മാര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമേ ആളും ആരവവും അഭിനന്ദനങ്ങളും ആഘോഷങ്ങളും ആര്‍പ്പുവിളികളും ഉണ്ടാവുകയുള്ളു.

ജനങ്ങള്‍ ഒന്നാകെ അംഗീകരിക്കുമ്പോഴും ചിലര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടാണ്. മനസ്സില്‍ പതിഞ്ഞുപോയ ഇമേജുകളെ മാറ്റി ചിന്തിക്കാന്‍ പറ്റാത്തവരെ കൊണ്ടുപോലും പൊതുവേദിയില്‍ ''തന്നെ' അംഗീകരിപ്പിക്കുക എന്നുള്ളത് വലിയ കാര്യമാണ് വളരെ വലിയ കാര്യം. അതാണ് ഞങ്ങളുടെ ലാലേട്ടന്‍. താരങ്ങളുടെ താരം.

sidhu panakkal against adoor gopalakrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES