നടി ആക്രമിക്കപ്പെട്ട കേസ് പുരോഗമിച്ചു വരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. തന്റെ കുറിപ്പിലൂടെ അദ്ദേഹം സെലിബ്രിറ്റിയായ ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ എന്നാണ് ഉന്നയിക്കുന്ന ചോദ്യം. ഇപ്പോള്‍ പലരും വേറെ എത്രയോ കേസുണ്ട് സെലിബ്രിറ്റി ആയതുകൊണ്ടല്ലേ ചാനലുകള്‍ ഭാവനയുടെ കേസിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ചോദിക്കുന്നത്.
സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്,
വേറെ എത്രയോ കേസുണ്ട് സെലിബ്രിറ്റി ആയതുകൊണ്ടല്ലേ ചാനലുകള്‍ ഭാവനയുടെ കേസിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. ശരിയാണ് സെലിബ്രിറ്റിയായിട്ടും ചാനലുകള്‍ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ് എന്ന് കൂടി ചോദിക്കണം എന്നാലെ ചോദ്യം പൂര്‍ത്തിയാവൂ. ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് നീതികിട്ടുമോ എന്ന് ചോദിക്കണം. നീതികിട്ടില്ല എന്നുറപ്പായാല്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടി അനീതിക്കെതിരെ ശബ്ദമുയര്‍ത്തുമോ എന്നും ചോദിക്കണം.
തീര്‍ന്നില്ല, ശബ്ദമുയര്‍ത്താന്‍ ഇരയായവര്‍ മുന്നോട്ട് വരാതിരുന്നാല്‍ ചാനലുകള്‍ ശബ്ദമുയര്‍ത്തിയിട്ട് എന്തുകാര്യം? എന്നുകൂടി ചോദിക്കണം. ഭാവനയുടെ കേസ് ഒരു സെലിബ്രിറ്റിയുടെ കേസ് എന്നല്ല കണക്കിലെടുക്കേണ്ടത് തനിക്കേറ്റ അനീതിക്കെതിരെ പോരാടാന്‍ തുനിഞ്ഞിറങ്ങിയ ഒരു സ്ത്രീയുടെ നിയമ പോരാട്ടം എന്ന് ശരിയായി വായിക്കണം. അവര്‍ക്ക് സമൂഹത്തില്‍ അല്പമൊക്കെ സ്വാധീനമുണ്ടായതുകൊണ്ട് അവളുടെ പോരാട്ടം എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കുറ്റവാളികള്‍ക്ക് കഴിഞ്ഞില്ല എന്ന് തിരിച്ചറിയണം. ഈ കേസ് അട്ടിമറിക്കപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ സമൂഹത്തിനു വേണ്ടി ശബ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്കും സമൂഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നു എന്ന് സ്വയം കരുതുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്തമുണ്ട്. #JusticeForBhavana #EndYourSilence