മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് റഹ്മാന്‍. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മന്‍ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഏറ്റവും അവസാനം റഹ്മാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ പൊന്നിയന്‍ സെല്‍വനാണ്
നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതും. റഹ്മാന്റെ ബന്ധുവാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. ഭാര്യയുടെ സഹോദരിയെയാണ് എ.ആര്‍ റഹ്മാന്‍ വിവാഹം ചെയ്തിരിക്കുന്നത്. റഹ്മാന്റെ മകളുടെ വിവാഹത്തിന് എആര്‍ റഹ്മാന്‍ എത്തിയിരുന്നു.ഇരുവരും തമ്മില്‍ പേരില്‍ മാത്രമല്ല ബന്ധമുള്ളത്. അടുത്ത ബന്ധുക്കള്‍കൂടിയാണ് രണ്ടുപേരും. എന്നാല്‍ എ ആര്‍ റഹ്മാന്‍ ബന്ധുവായതിന് ശേഷം ജീവിതത്തില്‍ കൂടുതലും നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് പറയുകയാണ് റഹ്മാന്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആദ്യകാലത്തെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
നടന്‍ റഹ്മാന്റെ വാക്കുകള്‍
''ഒരുപാട് കാര്യത്തില്‍ വളരെ സന്തോഷമാണ്. അദ്ദേഹത്തെ പോലൊരു വലിയ വ്യക്തി നമ്മുടെ കുടുംബത്തില്‍ ഉണ്ട് എന്ന് ഓര്‍ക്കുമ്പോള്‍. അതേസമയം എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുമുണ്ട്. എന്ന് അദ്ദേഹമെന്റെ അളിയനായിട്ട് മാറിയോ, അന്നുമുതല്‍ എനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നിലൂടെ റഹ്മാനിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
അദ്ദേഹത്തിന് തന്റേതായ സ്ട്രാറ്റജിയുണ്ട്. ആരെ കൂടെ വര്‍ക്ക് ചെയ്യണം എന്നൊക്കെ അദ്ദേഹത്തിന് അറിയാം. കണ്ട എല്ലാ ഡയറക്ടേര്‍സിന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ പറ്റില്ലല്ലോ.
ഒരു പാട്ടിന് ചിലപ്പോള്‍ രണ്ട് വര്‍ഷമൊക്കെ എടുക്കുന്നയാളാണ് റഹ്മാന്‍. റഹ്മാന്‍ എപ്പോള്‍ ഡേറ്റ് തരുന്നോ അപ്പോള്‍ സിനിമയെകുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞാകും പല സംവിധായകരും മടങ്ങുക. ഇത് വലിയ പ്രശ്നമായിരുന്നു. എന്റെ സ്വഭാവം വെച്ച് ഞാന്‍ ആരെ അടുത്തും ഒന്നും ചോദിക്കാന്‍ പോവാറില്ല. ഒരു ഫേവറിനും ആരെയും സമീപിക്കില്ല. എന്നെ സംബന്ധിച്ച് എനിക്ക് അത് കുറവാണ്. ഒരു പ്രാവശ്യം എല്ലാരും പറഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇങ്ങനെ ഒരു ഓഫറുണ്ട് പക്ഷെ അവര്‍ക്ക് നിങ്ങളും ആ സിനിമയില്‍ വേണമെന്ന് പറയുന്നുണ്ടെന്ന്. അങ്ങനെ ഒരിക്കല്‍ നിര്‍ബന്ധത്തിന്റെ പുറത്ത് റഹ്മാനോട് പറഞ്ഞപ്പോള്‍ സംഭവിച്ച ചിത്രമാണ് സംഗമം.
എല്ലാവരുടെയും പോലെയായിരുന്നില്ല റഹ്മാന്റെ സ്വഭാവം. ഞങ്ങള്‍ സ്വഭാവത്തില്‍ രണ്ട് ധ്രുവക്കാരാണെന്ന് പറയാം. അന്നൊക്കെ മതം മാറിയ സമയമായിരുന്നതിനാല്‍ സംഗീതവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു റഹ്മാന് ജീവിതം. മ്യൂസിക് ചെയ്യാത്ത സമയത്ത് റഹ്മാന്‍ നിസ്‌കരിച്ചുകൊണ്ടേയിരിക്കും. തമാശയ്ക്കൊന്നും അന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമില്ല. ഇപ്പോള്‍ അതൊക്കെ മാറി''