അന്തരിച്ച നടന്‍ പ്രദീപ് റാവത്തിന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മകന്‍ വിക്രം ആദിത്യ.തുടക്കത്തില്‍ പ്രദീപ് റാവത്തിന് സാധാരണ വയറിലെ അണുബാധയാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകള്‍ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. പിന്നീട് നടത്തിയ പരിശോധനകളിലാണ് രക്തത്തിലെ വെളുത്ത രക്താണുക്കളുടെ (WBC) എണ്ണം അസാധാരണമായി ഉയര്‍ന്നതായി കണ്ടെത്തിയത്.
ഉടന്‍ തന്നെ അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനകളില്‍ രക്താര്‍ബുദമാകാന്‍ 99 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അപൂര്‍വവും അതിവേഗം വ്യാപിക്കുന്നതുമായ രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതായും വിക്രം ആദിത്യ പറഞ്ഞു.
'ആ വാര്‍ത്ത ഞങ്ങളെ പൂര്‍ണമായും തകര്‍ത്തു. രണ്ട് മാസം മുമ്പ് നടത്തിയ ആരോഗ്യപരിശോധനകളില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഒന്നര മാസത്തിനുള്ളിലാണ് എല്ലാം സംഭവിച്ചത്. രോഗം അതിവേഗത്തിലാണ് ശരീരത്തെ ബാധിച്ചത്,' അദ്ദേഹം പറഞ്ഞു.
പിതാവിന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തപ്പോള്‍ വിക്രം ആദിത്യ വികാരാധീനനായി. 'ഞങ്ങള്‍ ഐ.സി.യുവിന് പുറത്തായിരുന്നു. പെട്ടെന്ന് ഡോക്ടര്‍മാര്‍ എല്ലാവരും അകത്തേക്ക് ഓടി. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അച്ഛന് സി.പി.ആര്‍. നല്‍കുന്നത് കണ്ടു. ആ നിമിഷം തന്നെ കാര്യത്തിന്റെ ഗൗരവം മനസിലായി. അമ്മ കരയാന്‍ തുടങ്ങി,' വിക്രം ആദിത്യ കണ്ണീരോടെ പറഞ്ഞു.
രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന പ്രദീപ് റാവത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലായി ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളായിരുന്നു.