Latest News

ബന്ധുക്കളുടെയും മധ്യപ്രദേശ് പോലീസിന്റെയും നീക്കം സ്വകാര്യ ജീവിതത്തിന് ഭീഷണി; നിയമപരമായി വിവാഹിതരായ തങ്ങളെ വേട്ടയാടുന്നത് നിര്‍ത്തണം; മധ്യപ്രദേശ് പൊലീസിനെ തടയാന്‍ കുംഭമേള താരം വീണ്ടും കോടതിയിലേക്ക്; കൊച്ചിയില്‍ നാടകീയ നീക്കങ്ങള്‍ 

Malayalilife
ബന്ധുക്കളുടെയും മധ്യപ്രദേശ് പോലീസിന്റെയും നീക്കം സ്വകാര്യ ജീവിതത്തിന് ഭീഷണി; നിയമപരമായി വിവാഹിതരായ തങ്ങളെ വേട്ടയാടുന്നത് നിര്‍ത്തണം; മധ്യപ്രദേശ് പൊലീസിനെ തടയാന്‍ കുംഭമേള താരം വീണ്ടും കോടതിയിലേക്ക്; കൊച്ചിയില്‍ നാടകീയ നീക്കങ്ങള്‍ 

കുംഭമേളയിലെ വൈറല്‍ ചിത്രത്തിലൂടെ ലോകമറിഞ്ഞ പെണ്‍കുട്ടിയുടെ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊച്ചിയില്‍ നാടകീയമായ വഴിത്തിരിവുകളിലേക്ക്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തമ്പടിച്ചിരിക്കെ, യുവതിയുടെ മൊഴി ഫോണ്‍ വഴി പോലീസ് രേഖപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. 

ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം ഇരുവരെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനാണ് പോലീസിന്റെ നീക്കമെങ്കിലും, നിയമപോരാട്ടത്തിലൂടെ ഇതിനെ നേരിടാനാണ് ദമ്പതികളുടെ തീരുമാനം. മധ്യപ്രദേശ് പോലീസ് തന്നെ ബലമായി പിടിച്ചു കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന വിവരം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞതായി പെണ്‍കുട്ടി നല്‍കിയ കേരളാ പോലീസിന് നല്‍കിയ പുതിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 

താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും യുവതി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, മധ്യപ്രദേശ് പോലീസ് ഈ വാദങ്ങള്‍ തള്ളുകയാണ്. യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റം ചുമത്തിയാണ് ഫര്‍മാന്‍ ഖാനെതിരെ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. കുംഭമേളയിലെ വൈറല്‍ ചിത്രത്തിന് പിന്നാലെ ഉണ്ടായ ഈ പ്രണയ വിവാഹം ഇപ്പോള്‍ വലിയൊരു ക്രിമിനല്‍ കേസായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. 

ഭര്‍ത്താവിന്റെ മൊഴി കൂടി രേഖപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ദമ്പതികള്‍ നിലവില്‍ ഒളിവില്‍ തുടരുകയാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ ഇമെയില്‍ പരാതിക്കൊപ്പം തന്റെ പ്രായം തെളിയിക്കുന്ന രേഖകളും പെണ്‍കുട്ടി സമര്‍പ്പിച്ചിട്ടുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും പകര്‍പ്പുകളാണ് ഇവര്‍ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമായി ചമച്ചതാണോ എന്ന് മധ്യപ്രദേശ് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. 

ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതായാണ് മധ്യപ്രദേശ് പോലീസിന്റെ വാദം. 2009 ഡിസംബറിലാണ് പെണ്‍കുട്ടി ജനിച്ചതെന്ന രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നു. ഇത് ശരിയാണെങ്കില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്സോ വകുപ്പുകള്‍ കൂടി ചുമത്താനാണ് അധികൃതരുടെ നീക്കം. 

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിനാണ് നേതാക്കള്‍ സാക്ഷ്യം വഹിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം ചില സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പ്രാദേശിക രേഖകള്‍ പരിശോധിച്ചാണ് ചടങ്ങുകള്‍ നടന്നതെന്നാണ് വിവാഹത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. 

മധ്യപ്രദേശില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചിയിലെ വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കുന്ന തദ്ദേശീയരായ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് നേരത്തെ ലഭിച്ച ഇടക്കാല സംരക്ഷണത്തിന്റെ ബലത്തിലാണ് ദമ്പതികള്‍ നിയമപോരാട്ടം തുടരുന്നത്. തന്റെ ബന്ധുക്കളുടെയും മധ്യപ്രദേശ് പോലീസിന്റെയും നീക്കം തന്റെ സ്വകാര്യ ജീവിതത്തിന് ഭീഷണിയാണെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. നിയമപരമായി വിവാഹിതരായ തങ്ങളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇമെയില്‍ വഴി അയച്ച പരാതിയില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും യുവതി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയുള്ള മൊഴി രേഖപ്പെടുത്തല്‍ നിയമപരമായി എത്രത്തോളം നിലനില്‍ക്കുമെന്നതും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. 

പെണ്‍കുട്ടിയെ നേരിട്ട് ഹാജരാക്കാന്‍ മധ്യപ്രദേശ് പോലീസ് കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. അതേസമയം, ഹൈക്കോടതിയുടെ മുന്‍പിലുള്ള കേസില്‍ മധ്യപ്രദേശ് പോലീസിനെ കൂടി കക്ഷി ചേര്‍ത്ത് വാദം കേള്‍ക്കാനുള്ള സാധ്യതയുമുണ്ട്. കുംഭമേളയുടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വൈറലായ ആ പെണ്‍കുട്ടി ഇപ്പോള്‍ ഒരു നിയമ യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. പ്രണയവും വിവാഹവും പ്രായത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍, കേരളത്തിലെ കോടതികള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ വൈറല്‍ പ്രണയത്തിന്റെ ഭാവി.

Read more topics: # മൊണാലിസ
monalisa farman wedding case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES