താരസംഘടനയായ അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്ക് പിന്നാലെ ഔദ്യോഗിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കുറിപ്പ് പങ്കുവെച്ചായിരുന്നു രാജി പ്രഖ്യാപനം. തനിക്ക് അമ്മയുടെ പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. തന്റെ രാജി മുതിര്‍ന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.
'ഞാന്‍ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട........ എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി'', രാജിക്കത്തില്‍ ലക്ഷ്മിപ്രിയ പറയഞ്ഞു.
ലക്ഷ്മി പ്രിയ അടക്കമുള്ളവരുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങളാണ് താരസംഘടനയുടെ ഭരണസമതിയുടെ രാജിയില്‍ കലാശിച്ചത്. മുന്‍ ഭരണസമിതിക്കെതിരെയും 'അമ്മ'യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഒരു വിഭാഗം ആളുകള്‍ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയില്‍ തങ്ങള്‍ വേട്ടയാടപ്പെടുകയായിരുന്നു എന്നും അവര്‍ ആരോപിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തങ്ങളുടെ ഭരണസമിതി സമര്‍പ്പിച്ച കണക്കുകളെ ചൊല്ലി മുന്‍ ഭാരവാഹികളായ ബാബുരാജ്, സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ലക്ഷ്മിപ്രിയയുടെ ഈ വൈകാരികവും എന്നാല്‍ തീക്ഷ്ണവുമായ പ്രതികരണം. ''ഞാന്‍ എന്റെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണ്. ഇവിടെ ഒരു ഭാഗം പറയുന്ന നറേഷന്‍ മാത്രമാണ് എല്ലാവരും വിശ്വസിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയതി അധികാരത്തിലേറിയ ഈ കമ്മിറ്റിയുടെ ഇന്നലെ വരെയുള്ള എല്ലാ ബില്ലുകളും കൃത്യമായി കയ്യിലുണ്ട് എന്ന് ഞങ്ങള്‍ക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ പറ്റും. അതില്‍ യാതൊരു കള്ളത്തരവുമില്ല. ഞങ്ങള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരേ കാര്യമാണ്.
ഞങ്ങള്‍ക്ക് ഇത്തവണത്തെ റിപ്പോര്‍ട്ട് ബുക്ക് സമയത്തിന് പുറത്തേക്ക് വിടാന്‍ പറ്റാതിരുന്നത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമാക്കാന്‍ പറ്റാത്തതുകൊണ്ടാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കഴിഞ്ഞ ഭരണസമിതിക്കാണ്, അല്ലാതെ ഞങ്ങള്‍ക്കല്ല.'' ലക്ഷ്മി പ്രിയ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരമേറ്റ വനിതാ നേതൃത്വത്തിന് കീഴിലുള്ള സമിതി വലിയ അഴിമതിയും സുതാര്യതക്കുറവും കാണിച്ചു എന്ന രീതിയിലാണ് എതിര്‍വിഭാഗം ജനറല്‍ ബോഡിയില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തിയത്. എന്നാല്‍, ഈ ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുകയാണ് ലക്ഷ്മിപ്രിയ ചെയ്തത്. കഴിഞ്ഞ കമ്മിറ്റിയുടെ കാലത്തെ അക്കൗണ്ടുകളിലും റിപ്പോര്‍ട്ടുകളിലും വലിയ അപാകതകള്‍ ഉണ്ടായിരുന്നുവെന്നും, അത് തിരുത്തി പൂര്‍ത്തിയാക്കാന്‍ നിലവിലെ കമ്മിറ്റിക്ക് സമയം ലഭിച്ചില്ലെന്നുമാണ് ലക്ഷ്മിപ്രിയയുടെ വാദം.