താരസംഘടനയിലെ വിവാദങ്ങളുടെ തുടക്കമായ വെണ്ണല തെക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് വിവാദത്തില്‍ പ്രതികരിച്ചു നടി അന്‍സിബ ഹസന്‍. 'അമ്മ' കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് കരാറിലാണ് ശ്വേതക്കെതിരെ അന്‍സിബ ആരോപണം ഉയര്‍ത്തിയത്. വെണ്ണല തെക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത് ശ്വേതയായിരുന്നുവെന്ന് അന്‍സിബ പറഞ്ഞു.
ഒരുകോടി എന്നായിരുന്നു പറഞ്ഞത്. കരാറില്‍ അത് 75 ലക്ഷമായി. 25 ലക്ഷം എവിടെ പോയെന്നും അന്‍സിബ ചോദിച്ചു. മതസ്ഥാപനം സ്‌പോണ്‍സര്‍ഷിപ്പിലേക്ക് വരുന്നതിനെ എതിര്‍ത്തതുമുതല്‍ തന്നോട് വൈരാഗ്യം കാണിക്കാന്‍ തുടങ്ങിയെന്നും അന്‍സിബ ആരോപിച്ചു. ശ്വേത ചേച്ചിയാണ് കമ്മിറ്റിയില്‍ കൊണ്ടുവന്നത്. അന്ന് പറഞ്ഞത് ഒരുകോടി എന്നായിരുന്നു. എഗ്രിമെന്റ് ആയപ്പോള്‍ 75 ലക്ഷമായി മാറി. 25 ലക്ഷം എവിടെ പോയി എന്നറിയില്ല. ഇക്കാര്യം കൊണ്ടുവന്നപ്പോള്‍ ഞാന്‍ എതിര്‍ത്തു. നമ്മുടെ ധാര്‍മികതയ്ക്ക് ചേരുന്നതല്ല. അമ്മയില്‍ 32 വര്‍ഷമായി ഒരു മതസ്ഥാപനവും മതചിഹ്നവും കടന്നുകൂടിയിട്ടില്ല. ഇന്നൊരു ക്ഷേത്രം വരികയാണെങ്കില്‍ നാളെ ഒരു മുസ്ലിം പള്ളിയും പിന്നീട് ക്രിസ്ത്യന്‍ പള്ളിയും രാഷ്ട്രീയ പാര്‍ട്ടികളും വരും. അതുപാടില്ല. എന്നത് പറഞ്ഞോ, അന്നുമുതല്‍ വൈരാഗ്യം കാണിക്കാന്‍ തുടങ്ങി', അന്‍സിബ പറഞ്ഞു.
പോലീസിനെതിരെയും അന്‍സിബ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. 'ലക്ഷ്മിപ്രിയയ്‌ക്കെതിരായി നല്‍കിയ പരാതിയില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. ലക്ഷ്മിപ്രിയ എന്ന വ്യക്തിക്ക് ഇത്രയും സ്വാധീനമുണ്ടോയെന്ന് ഞാന്‍ ആലോചിക്കുകയാണ്. പരാതി കിട്ടിയിട്ടില്ലെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ഞാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു. എഫ്‌ഐആര്‍ ഇട്ടിട്ടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍, വിളിച്ച് സംസാരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണ്‍ കട്ട് ചെയ്ത് അഞ്ചുമിനിറ്റിന് ശേഷം പോലീസ് സ്റ്റേഷനില്‍നിന്ന് എന്നെ വിളിച്ചു.
പരാതിയുടെ രസീത് അയച്ചിട്ടുണ്ടെന്ന് സിഐ എന്നോട് പറഞ്ഞു. എഫ്‌ഐആര്‍ ഇടുന്നില്ലേ സര്‍, എന്ന് ചോദിച്ചപ്പോള്‍ പതിനാലുദിവസംകൊണ്ട് പ്രാഥമിക അന്വേഷണം നടത്തട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി വിളിച്ചുപറഞ്ഞാല്‍ പോലും എഫ്‌ഐആര്‍ ഇടാന്‍ പറ്റാത്ത പോലീസ് സ്റ്റേഷനാണോ കേരളത്തില്‍ ഉള്ളത്? തൃക്കാക്കര എംഎല്‍എ ഉമാ തോമസുമായും മന്ത്രി ബിന്ദു കൃഷ്ണയുമായും സംസാരിച്ചു. എനിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ല. എനിക്ക് നീതി കിട്ടുന്നത് കോടതിയില്‍ പോവുമ്പോള്‍ മാത്രമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. '17-പേരടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ടിനി ടോം എനിക്ക് ഡബിള്‍ ഡാഡി സിന്‍ഡ്രോം ആണെന്ന് മെസേജ് അയച്ചു. അത് സ്ത്രീവിരുദ്ധതയാണെന്ന് പറയാന്‍ അന്നൊരു പ്രസിഡന്റുമുണ്ടായിരുന്നില്ല, എക്‌സിക്യൂട്ടീവ് അംഗങ്ങളുമുണ്ടായിരുന്നില്ല. പ്രിവിലേജുള്ളവരല്ല വുമണ്‍ കാര്‍ഡ് പറയേണ്ടത്. അര്‍ഹിക്കുന്ന പരിഗണന കിട്ടാത്ത സ്ത്രീകള്‍ക്കുവേണ്ടിയാണ് അത് പറയേണ്ടത്. പ്രിവിലേജുള്ളവര്‍ രക്ഷപ്പെടാന്‍ വേണ്ടിയല്ല അത് പറയേണ്ടത്. ടിനി ടോം പറഞ്ഞത് മോശമാണെന്ന് മറ്റൊരാളും പറഞ്ഞില്ല. ആരോപണവിധേയനായ പുരുഷനെ മാറ്റി നിര്‍ത്താന്‍ പോലും പ്രസിഡന്റ് തയ്യാറായിട്ടില്ല. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാവരുത്', അന്‍സിബ വ്യക്തമാക്കി.
'കമ്മിഷണരുടെ പ്രതികരണം കണ്ട് വേദന തോന്നി. ജിഹാദി എന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പരയുന്നു. ജിഹാദിയെന്നും ഡബിള്‍ ഡാഡി സിന്‍ഡ്രോം ആണെന്നും ഒരു വ്യക്തിക്ക് പല ആളുകളുമായി ബന്ധമുണ്ടെന്ന് പറയുന്നത് തമാശയാണെന്ന് പോലീസിന് എങ്ങനെയാണ് പറയാന്‍ കഴിയുന്നത്. വര്‍ഗീയവത്കരണം പോലീസ് സ്റ്റേഷനിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു.