കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പെണ്‍കുട്ടിയുടെ വിവാഹത്തെച്ചൊല്ലിയുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും അതിനാല്‍ മധ്യപ്രദേശ് പൊലീസിന് മുന്നില്‍ ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ അധികൃതരെ അറിയിച്ചു. മധ്യപ്രദേശ് മണ്ഡലേശ്വര്‍ ഡിഎസ്പി മുമ്പാകെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഭാര്യ ഗര്‍ഭിണിയാണെന്നും അതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ അസാധ്യമാണെന്നും ചൂണ്ടിക്കാട്ടി ഖര്‍ഗോണ്‍ വനിതാ എസ്.ഐക്ക് അദ്ദേഹം മറുപടി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്തു എന്ന ഗുരുതരമായ ആരോപണമാണ് മാതാപിതാക്കള്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍.
കഴിഞ്ഞ മാര്‍ച്ച് 11-നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ തുടങ്ങുന്നത്. വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടിയും കാമുകന്‍ ഫര്‍മാനും തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടി ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം ജനനതീയതി 2008 ജനുവരി 1 ആണ്. വിവാഹ ദിവസം പെണ്‍കുട്ടിക്ക് 18 വയസ്സും രണ്ട് മാസവും പൂര്‍ത്തിയായിരുന്നു. ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവയിലെല്ലാം ഇതേ പ്രായമാണ് രേഖപ്പെടുത്തിയിരുന്നത്.
ഇതനുസരിച്ച്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കേരള പൊലീസ് അനുമതി നല്‍കുകയും തിരുവനന്തപുരം പൂവാര്‍ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഇടപെടല്‍ കേരളത്തില്‍ വിവാഹം നിയമപരമായി നടന്നതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതാണ് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
2025 ജൂണ്‍ 6-ന് മധ്യപ്രദേശ് പഞ്ചായത്ത് വകുപ്പ് തന്നെ നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് വിവാദങ്ങള്‍ക്ക് പിന്നാലെ റദ്ദാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. ഇരുവരെയും മെയ് 20 വരെ അറസ്റ്റ് ചെയ്യുന്നത് കേരള ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
പെണ്‍കുട്ടിയെ മധ്യപ്രദേശ് സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ആരോപണവുമായി സാമൂഹിക പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. നിയമപരമായ എല്ലാ പിന്തുണയും ദമ്പതികള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'അവള്‍ക്ക് 18 വയസ്സായി. ഇനി നമ്മള്‍ വിചാരിച്ചാല്‍ അത് 16 ആക്കാന്‍ പറ്റുമോ? 10 വര്‍ഷം മുമ്പ് എടുത്ത രേഖകള്‍ ഫര്‍മാന്‍ ടൈം മെഷീനില്‍ പോയി ഉണ്ടാക്കിയതാണോ? കള്ളം പറയുന്നതിന് ഒരു പരിധിയില്ലേ?' - രാഹുല്‍ ഈശ്വര്‍