സുശാന്തിന്റെ മരണത്തിന്റെ നടുക്കം മായുംമുമ്പ് ബോളിവുഡിനെ സങ്കടത്തിലാഴ്ത്തിയിരിക്കയാണ് പ്രമുഖ സിനിമാ – സീരിയൽ താരവും ഗായികയുമായ ദിവ്യ ദിവ്യ ചൗസ്കിയുടെ മരണം. സുശാന്ത് സ്വയം ജീവനൊടുക്കിയതാണെങ്കിൽ ദിവ്യയെ തേടി 29ാം വയസിൽ മരണം എത്തിയത് അർബുദത്തിന്റെ രൂപത്തിലാണ്.
അർബുദം ബാധിച്ച് ഒന്നര വർഷത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്ന ദിവ്യ. ഞായറാഴ്ചയായിരുന്നു അന്ത്യം. ദിവ്യയുടെ ബന്ധു സൗമ്യ അമീഷ് വർമയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം പുറത്തുവിട്ടത്. മരിക്കുന്നതിന് ഒരു ദിവസം മുൻപ് താൻ മരണക്കിടക്കയിലാണെന്ന് അറിയിച്ചുകൊണ്ട് ദിവ്യ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ‘മരണക്കിടയിലാണ് ഞാൻ, എനിക്ക് പറയാനുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ വാക്കുകൾ മതിയാകില്ലെന്നു ഞാൻ മനസിലാക്കുന്നു. ഞാൻ കരുത്തയാണ്.
കുറച്ചു കാലമായി ഞാൻ ഒളിവിലായിരുന്നു. ധാരാളം സന്ദേശങ്ങളാണു ദിവസവും എന്നെ തേടിയെത്തുന്നത്. ഇപ്പോൾ നിങ്ങളോട് എല്ലാം പറയാൻ സമയമായിരിക്കുന്നു. കഷ്ടതകളില്ലാത്ത മറ്റൊരു ലോകമുണ്ട്. ദയവായി എന്നോടു ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾ ഓരോരുത്തരും എനിക്ക് എത്ര പ്രിയപ്പെട്ടവരാണെന്നു ദൈവത്തിന് അറിയാം. വിട’– ഇൻസ്റ്റഗ്രാമിൽ ദിവ്യ കുറിച്ചു. ഇതൊടപ്പം കാൻസർ തന്നെ കൊന്നുകൊണ്ടിരിക്കയാണെന്നും എളുപ്പം കടന്നുപോകാനായി പ്രാർഥിക്കണമെന്നും താരം അഭ്യർഥിച്ചിരുന്നു. ദിവ്യയുടെ മരണവിവരം പുറത്തുവന്നതോടെ സഹപ്രവർത്തകരും ദുഖത്തിലായി
2016 ൽ 'ഹേ അപ്നാ ദിൽ തോ ആവാര' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് മോഡലും ഗായികയുമായ ദിവ്യ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ടെലിവിഷൻ ഷോകളിലും സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു ദിവ്യ. ഭോപാലിലാണ് ദിവ്യ ജനിച്ചതും വളർന്നതും. വക്കീലൻമാരുടെ കുടുംബത്തിൽ നിന്നുമാണ് ദിവ്യ സിനിമയിലേക്ക് എത്തിയത്. ഡൽഹിയിൽ ഗ്രാജുവേഷൻ ചെയ്ത ദിവ്യ യുകെയിലാണ് ഉപരിപഠനം നടത്തിയത്. മിസ് ഇന്ത്യ യുകെ സെക്കന്റ് റണ്ണർ അപ്പായിരുന്നു ദിവ്യ