പ്രളയ ബാധിതർക്ക് സ്വന്തം കടയിൽ നിന്ന് ചാക്ക് കണക്കിന് വസ്ത്രങ്ങൾ എടുത്തു നൽകിയ കൊച്ചിയിലെ കച്ചവടക്കാരനായ നൗഷാദാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.ഈ ദുരിതപ്പെയ്ത്തിൽ രക്ഷാപ്രവർത്തനത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് മാലിപ്പുറം സ്വദേശി നൗഷാദ്. നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറിയ നൗഷാദിന് അഭിനന്ദനം അറിയിച്ച് താരങ്ങളും രംഗത്തെത്തി. എന്നാൽ മമ്മൂട്ടിയും ജയസൂര്യയും നേരിട്ട് വിളിച്ചാണ് നൗഷാദിന് ആശംസ അറിയിച്ചത്.
പെരുന്നാൾ ദിനത്തിൽ നൗഷാദിന്റെ കനിവിന് ആശംസ നേർന്ന് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകായിയിരുന്നു മമ്മൂട്ടി. ബലിപ്പെരുന്നാൾ ദിനത്തിലാണ് നൗഷാദിനെത്തേടി മമ്മൂട്ടിയുടെ കോൾ എത്തിയത്. നൗഷാദിന്റെ മകൻ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. വിളിച്ചത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോൾ 'എന്താണിക്കാ?' എന്നാണ് നൗഷാദിന്റെ ചോദ്യം. അതിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.
'ഞാൻ മമ്മൂട്ടിയാണ് വിളിക്കുന്നെ, കയ്യീന്ന് സാധനങ്ങളൊക്കെ എടുത്തുകൊടുത്തൂന്ന് പറഞ്ഞ് കേട്ടു. നല്ല സന്തോഷമായ കാര്യമാണ്. ഏതായാലും നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങള് ചെയ്ക, അതിന് പടച്ചോൻ അനുഗ്രഹിക്കട്ടെ, എല്ലാ ബർക്കത്തും ഉണ്ടാവട്ടെ. എല്ലാം പടച്ചോൻ തരും. ഞങ്ങൾക്കാർക്കും തോന്നാത്തൊരു കാര്യമാണ്. വലിയ കാര്യമായി. നന്നായി വരട്ടെ. ഈദ് മുബാറക്ക്'
പിന്നാലെ നടൻ ജയസൂര്യയും നൗഷാദിനെ അഭിനന്ദിച്ചിരുന്നു. കുസാറ്റിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർക്ക് എറണാകുളം ബ്രോഡ്‌വേയിലെ തന്റെ വസ്ത്രവ്യാപാരശാലയിൽ നിന്ന് കൈയയച്ച് വസ്ത്രങ്ങൾ എടുത്ത് നൽകുകയായിരുന്നു നൗഷാദ്. നടൻ രാജേഷ് ശർമ്മയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നൗഷാദിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്.