അന്തരിച്ച പ്രമുഖ വ്യവസായിയും സോന ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന സഞ്ജയ് കപൂറിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളെ ചൊല്ലി ഉടലെടുത്ത കുടുംബതര്‍ക്കം ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ ശ്രദ്ധേയമായ പോരാട്ടമായി മാറുകയാണ്. സഞ്ജയ് കപൂറിന്റെ മാതാവ് റാണി കപൂറും ഭാര്യ പ്രിയ കപൂറും തമ്മിലുള്ള ഈ നിയമയുദ്ധം പുരാണത്തിലെ മഹാഭാരത യുദ്ധത്തെപ്പോലും വെല്ലുന്നതാണെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ഈ പോരാട്ടത്തില്‍ കുടുംബത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും തര്‍ക്കം രമ്യമായി പരിഹരിക്കാനുമുള്ള സജീവ ഇടപെടലിലാണ് രാജ്യത്തെ പരമോന്നത നീതിപീഠം.
ഈ തര്‍ക്കത്തിന്റെ കാതല്‍ സഞ്ജയ് കപൂറിന്റെ പേരിലുള്ള 'റാണി കപൂര്‍ ഫാമിലി ട്രസ്റ്റി'ന്റെ നിയന്ത്രണമാണ്. 2017 ഒക്ടോബറില്‍ രൂപീകരിച്ച ഈ ട്രസ്റ്റ് വ്യാജ രേഖകള്‍ ഉപയോഗിച്ച് ചമച്ചതാണെന്നും അത് അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് 80 വയസ്സുകാരിയായ റാണി കപൂറിന്റെ പ്രധാന ആവശ്യം. താന്‍ പക്ഷാഘാതം വന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലയളവില്‍, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കുടുംബ സ്വത്തുകള്‍ ഈ ട്രസ്റ്റിലേക്ക് മാറ്റിയതെന്ന് അവര്‍ ആരോപിക്കുന്നു. മരുമകള്‍ പ്രിയ കപൂറിനെതിരെയുള്ള ഈ ഗുരുതര ആരോപണങ്ങളാണ് കേസിനെ സങ്കീര്‍ണമാക്കുന്നത്.
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനായി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ മധ്യസ്ഥനായി സുപ്രീം കോടതി നിയമിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മധ്യസ്ഥതയ്ക്കുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇരു കക്ഷികളും മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം. റാണി കപൂറിന്റെ വാര്‍ദ്ധക്യസഹജമായ അവശതകളും പ്രായവും പരിഗണിച്ച് കേസ് നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം ഒത്തുതീര്‍പ്പിലെത്തണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഈ പോരാട്ടം പൊതുജനമധ്യത്തില്‍ വിനോദമായി മാറുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കുടുംബകാര്യങ്ങള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടണമെന്നും പരസ്യപ്രസ്താവനകളോ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതികരണങ്ങളോ പാടില്ലെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍, മെയ് ഏഴിലെ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് റാണി കപൂര്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ തര്‍ക്കം പുതിയ തലത്തിലെത്തി. ഈ പുതിയ ഹരജി ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് മെയ് 14-ന് പരിഗണിക്കും.
നേരത്തെ സഞ്ജയ് കപൂറിന്റെ മുന്‍ഭാര്യയും ബോളിവുഡ് താരവുമായ കരീഷ്മ കപൂറിന്റെ മക്കള്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് ഡല്‍ഹി ഹൈകോടതി സഞ്ജയ് കപൂറിന്റെ സ്വത്തുവകകള്‍ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ പ്രിയ കപൂറിന്റെ ആസ്തികള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ സ്വത്തുവകകളില്‍ നിലവിലെ സ്ഥിതി (Status Quo) തുടരണമെന്നാണ് റാണി കപൂര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മധ്യസ്ഥനില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കേസില്‍ സുപ്രധാനമായ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഓഗസ്റ്റ് മാസത്തില്‍ കേസ് വീണ്ടും പരിഗണിക്കും. അതുവരെ കുടുംബ സ്വത്തുകളില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് കോടതിയുടെ കര്‍ശനമായ ഉത്തരവുണ്ട്. സഞ്ജയ് കപൂറിന്റെ മരണശേഷം തുടങ്ങിയ ഈ സ്വത്ത് തര്‍ക്കം ഒരു വലിയ വ്യവസായ കുടുംബത്തിന്റെ ആഭ്യന്തര കലഹമെന്നതിലുപരി, കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകളുടെ നിയമസാധുതയെ സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്നു.