അധികം ആരും അറിയാതെ പോകുന്ന സിനിമകളാണ് അവാർഡിന് അർഹമാകുന്നത്. അത് ഒരു കൊമേർഷ്യൽ സിനിമ ആകാറില്ലാ. തീയേറ്ററുകളിൽ വലിയ രീതിയിൽ കളക്ഷൻ നേടാറുമില്ല. അത്തരത്തിൽ നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധനേടിയ തി.മി.രം എന്ന ഒരു സിനിമ പ്രദർശനത്തിനെത്തുന്നു. കണ്ണിനു വരുന്ന അസുഖമായ തിമിരത്തെ പറ്റി തന്നെയാണ് സിനിമയിലും പറയുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടര്‍ജീവിത വികാസങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രം ഏപ്രില്‍ 29-ന് ഉച്ചയ്ക്ക് 2.30 മണിക്ക് നീസ്ട്രീം പ്‌ളാറ്റ്‌ഫോമിലൂടെ റിലീസാകുന്നു.
ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവും അതുതന്നെയാണ്. സുധാകരനുമായി നേരിട്ടുമല്ലാതെയും ഇടപെടുന്ന സ്ത്രീകള്‍ അയാളിലുണ്ടാക്കുന്ന ഉള്‍ക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേര്‍സാക്ഷ്യമാകുന്നു. ഇരുള്‍മൂടിയ പുറം കാഴ്ചകളെക്കാള്‍ നമ്മള്‍ ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആണ്‍മനസ്സുകളില്‍ അവശേഷിക്കുന്ന പുരുഷ മേല്‍ക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ടുതന്നെയാണ് ''കണ്ണാണ് പെണ്ണ്'' എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ചിരിക്കുന്നതും.
കെ.കെ. സുധാകരന്‍, വിശാഖ് നായര്‍, രചന നാരായണ്‍കുട്ടി, ജി. സുരേഷ് കുമാര്‍, പ്രൊഫ. അലിയാര്‍, മോഹന്‍ അയിരൂര്‍, മീരാ നായര്‍, ബേബി സുരേന്ദ്രന്‍, കാര്‍ത്തിക, ആശാനായര്‍, സ്റ്റെബിന്‍, രാജേഷ് രാജന്‍, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാല്‍, ആശാ രാജേഷ്, മാസ്റ്റര്‍ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.