ആരാധകരെ ആവേശഭരിതരാക്കി തമിഴ് സൂപ്പർ താരം സൂര്യയും സായ് പല്ലവിയും ഇന്നലെ കൊച്ചിയിൽ എത്തി.വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന എൻജികെ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമാണ് താരങ്ങൾ കൊച്ചിയിലെത്തിയത്. ഇരു താരങ്ങളും കേരളത്തെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ഏറെ ആവേശത്തോടെ വിശേഷങ്ങൾ പങ്ക് വച്ചാണ് മടങ്ങിയത്.
സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയിയൽ വൈറലാവുകയാണ്. ലാൽ സാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നമുക്കൊപ്പം നിന്ന് നമ്മളെ വളരെ കംഫർട്ടഫിൾ ആക്കി നിറുത്തുമെന്നുള്ളതാണ്. വ്യക്തിപരമായി അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്. എപ്പടി സാർ ഇപ്പടി നടിക്കറീങ്കെ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അതെല്ലാം ദൈവത്തിന്റെ ഒരു അനുഗ്രഹം മാത്രമാണ് അല്ലാതെ ഞാനായിട്ട് ഒന്നും ചെയ്യുന്നില്ല എന്ന മറുപടിയായിരുന്നു അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്'.
എന്റെ തോളിൽ കൈയിട്ട് എന്നോട് സംസാരിക്കുന്നുവെന്നും മോഹൻലാലിനൊപ്പമാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നതെന്നും ഞങ്ങൾ രണ്ടുപേരും ഒരേ ഫ്രെയിമിലാണെന്നൊന്നും എനിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നും സൂര്യ പറയുന്നു.മോഹൻലാലിന്റെ മുന്നിലാണല്ലോ അഭിനയിക്കുന്നതെന്നോർത്ത് ആദ്യ ഷോട്ടിൽ അഭിനയിക്കുമ്പോൾ എനിക്ക് ചെറിയ പരിഭ്രമമായിരുന്നു. മോഹൻലാൽ അസാധ്യ വ്യക്തിയാണ്.
മോഹൻലാലിന്റെ ഗുണമെന്തെന്നാൽ അദ്ദേഹം നമ്മുടെ പ്രായത്തിലേക്ക് ഇറങ്ങിവരും. അദ്ദേഹം സംസാരിക്കുന്ന രീതി കാണുമ്പോൾ അദ്ദേഹം ഇത്രയും വലിയ നടനാണെന്നോ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ടെന്നോ ഇത്രയും അധികം സിനിമകൾ ചെയ്തിട്ടുണ്ടെന്നോ ഒക്കെ നമ്മൾ മറന്നുപോകും. അദ്ദേഹത്തിനോട് എന്തിനെക്കുറിച്ചും ചോദിക്കാം.ലൂസിഫർ സിനിമ കണ്ടുവെന്നും വളരെയധികം ഇഷ്ടമായെന്നും സൂര്യ പറഞ്ഞു. മോഹൻലാലിനെ ഇത്ര മനോഹരമായ രീതിയിൽ ഫ്രെയിമിൽ അവതരിപ്പിച്ചതിന് പൃഥ്വിരാജിനെ വിളിച്ച് അഭിനന്ദിച്ചതായും സൂര്യ പറഞ്ഞു.
മലയാളികളുടെ മനസിലേക്ക് മലർ മിസായി വന്ന് കൂടുകെട്ടിയ സായ് പല്ലവിക്ക് പറയാനുണ്ടായിരുന്നത് മലയാളികളുടെ സ്‌നേഹത്തെക്കുറിച്ചായിരുന്നു. സ്റ്റേജിലേക്ക് സായ് പല്ലവിയെ ക്ഷണിക്കുമ്പോൾ എല്ലാവരും ഉച്ചത്തിൽ വിളിച്ചു കൂവിയത് മലർ എന്നായിരുന്നു. ആ സ്‌നേഹത്തെക്കുറിച്ചായിരുന്നു സായ് പല്ലവിയുടെ വാക്കുകൾ. പ്രേമം റിലീസായിട്ട് ഇന്നു നാലു വർഷം തികയുന്നു. ഈ ദിവസം തന്നെ കേരളത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാലു വർഷം കഴിഞ്ഞിട്ടും മലർ മിസിനെ മലയാളികൾ മറന്നിട്ടില്ല. ഇപ്പോഴും അവർ എന്നെ സ്‌നേഹിക്കുന്നു. അതിന് എല്ലാവരോടും നന്ദി പറയുന്നു ായ് പല്ലവി പറഞ്ഞു.
എൻജികെ സിനിമയെക്കുറിച്ചും സൂര്യയും സായ് പല്ലവിയും സംസാരിച്ചു.
സൂര്യയുടെ വലിയൊരു ആരാധികയായ തനിക്ക് എൻജികെ വളരെ സ്പെഷ്യലായ സിനിമയാണെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. ഈ സിനിമയിലൂട ഒരുപാട് കാര്യങ്ങൾ പഠിച്ചു. സംവിധായകൻ സെൽവരാഘവനും നടൻ സൂര്യയും ആക്ടിങ്ങിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ആത്മവിശ്വാസം തനിക്ക് ഇപ്പോൾ കൂടിയെന്നും മലയാളികളുടെ മലർ മിസ് പറഞ്ഞു.
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ലാലിന്റെ അംഗരക്ഷകന്റെ റോളിലാണ് സൂര്യ എത്തുക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ. ചെന്നൈ, ഡൽഹി, കുളുമണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജില്ലക്കു ശേഷം മോഹൻലാൽ കോളിവുഡിൽ എത്തുന്നത്.