Latest News

എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്‌നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!; നാട്ടുകാർക്ക് നന്ദി പറഞ്ഞും മോദിയെ അഭിനന്ദിച്ചും തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

Malayalilife
എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്‌നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!; നാട്ടുകാർക്ക് നന്ദി പറഞ്ഞും മോദിയെ അഭിനന്ദിച്ചും തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തൃശ്ശൂരിന് നന്ദി പറഞ്ഞും പ്രധാനമന്ത്രി മോദിയെ വിജയത്തിൽ അഭിനന്ദനമറിയിച്ചും തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. നാട്ടുകാരുടെ സ്‌നേഹത്തിനും പ്രവർത്തനങ്ങൾക്കു നൽകിയ ഊർജ്ജത്തിനും ഫേസേബുക്ക് പോസ്റ്റിലൂടെ നന്ദി പറഞ്ഞ സുരേഷ് ഗോപി പൂരക്കാഴ്‌ച്ച കൊഴുപ്പിച്ച ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി പറയുന്നു.

ശക്തമായ മത്സരമായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപി കാഴ്‌ച്ചവെച്ചത്. ബിജെപി വിജയപ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലത്തിൽ 293822 വോട്ടുകൾ സുരേഷ് ഗോപി നേടിയിരുന്നു. വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരിൽ പ്രചാരണ രംഗത്തുണ്ടായത്. തൃശ്ശൂരിലേക്ക് സുരേഷ് ഗോപിയെ പാർട്ടി നിയോഗിക്കുന്നത് ഏറെ വൈകിയാണ്. അപ്പോഴേക്കും ഇടത് സ്ഥാനാർത്ഥി രാജാജി മാത്യു തോമസും കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപനും പ്രചരണത്തിൽ വളരെ മുന്നിലെത്തിയിരുന്നു.

എങ്കിലും, സുരേഷ് ഗോപി സ്ഥാനാർത്ഥിയായതുമുതൽ തൃശ്ശൂരിന്റെ താരപരിവേഷം കൂടി. ശബരിമലയെപ്പറ്റി ശബ്ദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം കാറ്റിൽപറത്തി സുരേഷ് ഗോപി അയ്യന്റെ പേരിൽ വോട്ടു ചോദിച്ചു. സംഭവം വിവാദമായി. അതോടെ കലക്ടർ അനുപമ വിശദീകരണം ചോദിച്ചു. അനുപമയ്‌ക്കെതിരെ അണികളുടെ രോഷപ്രകടനം, സൈബർ ആക്രമണം, അങ്ങനെ തൃശ്ശൂരും സുരേഷ് ഗോപിയും വാർത്തയിൽ നിറഞ്ഞു നിന്നു. മറ്റൊരു ബിജെപി സ്ഥാനാർത്ഥിക്കും ലഭിക്കാത്ത അത്ര മാധ്യമ ശ്രദ്ധ.

പിന്നെ ഗർഭിണിയുടെ വയറിൽ തൊട്ടനുഗ്രഹിച്ചും, പ്രചാരണത്തിനിടെ വീട്ടിൽ കയറി ചോദിച്ച് ഭക്ഷണം വാങ്ങിക്കഴിച്ചും സുരേഷ് ഗോപി വാർത്തകൾ സൃഷ്ടിച്ചു. വളരെ വൈകി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായിട്ടും സുരേഷ് ഗോപി ഇരുമുന്നണികൾക്കൊപ്പം ഒപ്പത്തിനൊപ്പമെത്തി

അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാർത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 293822. കൃത്യമായി പറഞ്ഞാൽ 2014ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി ശ്രീശൻ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വർധനവ്. പ്രതാപനാണ് തൃശ്ശൂർ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്.

2014ൽ താരതമ്യേന ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകൽ വോട്ടുകൾ ലഭിച്ചത്. ഇവിടങ്ങളിൽ 16000 ത്തിൽ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലാണ്. അതേ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും 40000 ത്തോളം വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. 

വിജയിയായ ടിഎൻ പ്രതാപന് 415084 വോട്ടും, രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 2014ൽ എൽഡിഎഫിന് 389209 വോട്ടും യുഡിഎഫിന് 350982 വോട്ടും ബിജെപിക്ക് 102681 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടിൽ 64107 വോട്ടുകളുടെയും ബിജെപിക്ക് 191141 വോട്ടിന്റെയും വർധനവുണ്ടായപ്പോൾ എൽഡിഎഫ് വോട്ടുകളിൽ 67753 വോട്ടുകളുടെ കുറവുണ്ടായി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ...!
എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്‌നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേർത്തു പിടിച്ച 
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്‌നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ...!

suresh gopi fb post about trissur

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES