നടൻ വിനായകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മൃദുലദേവി ശശിധരന് പിന്തുണയുമായി അഭിനേത്രിയും വിമൻ കലക്ടീവ് അംഗവുമായ സജിത മഠത്തിൽ. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് സജിത മഠത്തിൽ പിന്തുണ അറിയിച്ചത്. പല പുരുഷന്മാർക്കും സ്ത്രീകളോടു ഇടപെടേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് സജിത മഠത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
'ഇതാണ് പ്രധാനപ്പെട്ട കാര്യം... ഇതൊക്കെയാണ് നമ്മൾ കാണുന്നത്. സ്ത്രീകളോടു ഇടപെടേണ്ടി വരുമ്പോൾ പല പുരുഷന്മാർക്കും വിവരമോ, സംവേദനക്ഷമതയോ, രാഷ്ട്രീയമോ ഉണ്ടാകില്ല. ഒപ്പമുണ്ട്,' സജിത മഠത്തിൽ കുറിച്ചു. മൃദുലദേവിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് സജിത മഠത്തിൽ നിലപാടു വ്യക്തമാക്കിയത്.
വിനായകൻ കേന്ദ്രകഥാപാത്രമായെത്തുന്ന തോട്ടപ്പൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയൊണ് താരത്തിനെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. വിഷയത്തിൽ വിമൻ കലക്ടീവ് ഇൻ സിനിമ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടൻ സിദ്ദിഖിനെതിരെ യുവനടി ലൈംഗിക ആരോപണം ഉന്നയിച്ചപ്പോൾ ഡബ്ല്യൂസിസി പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
നടനും സംസ്ഥാന പുരസ്‌കാര ജേതാവുമായ വിനായകൻ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണവുമായി ദലിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ മൃദുലദേവി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ഒരു പരിപാടിക്കു ക്ഷണിക്കുന്നതിനായി വിനായകനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായത്. 'പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ' എന്നു വിനായകൻ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുലദേവി ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ജാതീയമായി വിനായകനെ അധിക്ഷേപിക്കുന്നതിനെ യുവതി അപലപിച്ചു. 'ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല. ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം,'. യുവതി പറയുന്നു.
'നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു.
അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ' എന്നായിരുന്നു മൃദുലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.