Latest News

പൊലീസുകാർ സ്റ്റേജിൽ കയറിയപ്പോൾ യുവാക്കൾക്കൊപ്പം കമ്മിറ്റിക്കാർക്കും കിട്ടി പൊതിരെ തല്ല്; തഴവാ ക്ഷേത്രത്തിലെ പരിപാടിക്കിടെ സംഘർഷം കൈവിട്ടതോടെ ജീവനും കൊണ്ടോടി റിമി ടോമി

ആർ പീയൂഷ്
 പൊലീസുകാർ സ്റ്റേജിൽ കയറിയപ്പോൾ യുവാക്കൾക്കൊപ്പം കമ്മിറ്റിക്കാർക്കും കിട്ടി പൊതിരെ തല്ല്; തഴവാ ക്ഷേത്രത്തിലെ പരിപാടിക്കിടെ സംഘർഷം കൈവിട്ടതോടെ ജീവനും കൊണ്ടോടി റിമി ടോമി

ത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘർഷം. അക്രമികളിൽ നിന്നും സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് നടപടിയിലും,നിരവധി നാട്ടുകാർക്ക് പരിക്കേറ്റു. സ്റ്റേജിനുള്ളിൽ നടന്ന അക്രമത്തിൽ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങൾക്കും കേടു പറ്റി. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയിലായിരുന്നു സംഘർഷം. പ്രശസ്ത പിന്നണി ഗായികയും അഭിനേത്രിയുമായ റിമി ടോമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെതായിരുന്നു ഗാനമേള.

അതിനാൽ ദൂരദേശങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ കുടുംബസമേതവും അല്ലാതെയും പരിപാടി കാണാനെത്തിയിരുന്നു. ഗാനമേള നടക്കുന്നതിനിടെ പരിസരവാസിയായ യുവാവ് സ്റ്റേജിൽ കയറി നൃത്ത ചുവട് വച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. യുവാവ് നൃത്തം ചെയ്യുന്നത് ഗാനം ആലപിച്ചുകൊണ്ടിരുന്നയാൾ വിലക്കി. എന്നാൽ അത് മറികടന്ന് യുവാവ് നൃത്തം തുടരുകയായിരുന്നു. ഇതോടെ ഗാനമേള നിർത്തിവച്ചു. ഈ സമയം ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്റ്റേജിലേക്ക് കടന്നു വരികയും യുവാവിനെ സ്റ്റേജിൽ നിന്നും പിടിച്ചിറക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് വീണ്ടും സ്റ്റേജിലേക്ക് ചാടി കയറുകയും കമ്മിറ്റി അംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു.

കമ്മറ്റി അംഗങ്ങൾ യുവാവിനെ കൈവച്ചതോടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെക്കൂടി യുവാവ് സ്റ്റേജിലേക്ക് വിളിച്ചു കയറ്റി. പിന്നെ നടന്നത് പൂരത്തല്ലായിരുന്നു. യുവാവിനെയും സംഘത്തെയും കമ്മിറ്റിക്കാരും നാട്ടുകാരും പഞ്ഞിക്കിട്ടു. സംഘർഷം ഒരു വിധം അവസാനിച്ചപ്പോഴാണ് അതുവരെ സംഭവം കണ്ടു നിന്ന പൊലീസുകാർ സ്റ്റേജിലേക്ക് പാഞ്ഞടുത്തത്. കരുനാഗപ്പള്ളി എസ്‌ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേജിൽ കയറി നൃത്തം വച്ച യുവാവിനെയും സംഘത്തെയും അടിച്ചു നിലം പരിശാക്കി. പിന്നെ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞു പിടിച്ച് തല്ലി. ഇതോടെ ഗാനമേള കാണാനെത്തിയവർ ചിതറി ഓടി. എങ്ങും നിലവിളിയും ഒച്ചപ്പാടുമായി. പൊലീസ് പിന്നെ അവിടെ അഴിഞ്ഞാടുകയായിരുന്നു.

ശബ്ദവും വെളിച്ചവും പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന ആളുകളോട് ലൈറ്റ് ഓഫ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേജിനു സമീപത്തല്ല ക്ഷേത്രത്തിനടുത്താണ് ഓഫ് ചെയ്യാനുള്ള യുണിറ്റ് എന്ന് പറഞ്ഞു. ഓഫ് ചെയ്തില്ലെങ്കിൽ തല്ലി പൊട്ടിക്കും എന്ന് ഭീഷണി മുഴക്കിയപ്പോൾ എന്ത് വേണേലും ചെയ്‌തോ എന്നായി ഓപ്പറേറ്റർ. ലൈറ്റ് ഓഫ് ചെയ്യാത്തതിന്റെ കലിപ്പിൽ സമീപത്തുണ്ടായിരുന്ന സാധനങ്ങളൊക്കെ പൊലീസ് തകർത്തു.

പൊലീസ് ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം ഉണ്ടാക്കിയവരെ മുഴുവൻ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷമാണ് പൊലീസ് പിൻ വാങ്ങിയത്.സംഘർഷം നടക്കുന്നതിനിടെ റിമി ടോമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അക്രമത്തിൽ വാദ്യോപകരണങ്ങൾക്ക് കേടുപാടു സംഭവിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് ലഭിക്കുന്ന വിവരം. നാലു ലക്ഷം രൂപയ്ക്കായിരുന്നു ഗാനമേള നടത്തിയത്. പരിപാടി പകുതി ആകുന്നതിന് മുൻപായിരുന്നു സംഘർഷം തുടങ്ങിയത്.

rimy tomy ganamela issue in kollam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES