സംവിധായകൻ ഒമർ ലുലുവിനെതിരേ കേസെടുത്ത് എക്സൈസ്. ഇന്നു റിലീസ് ചെയ്ത 'നല്ല സമയം' എന്ന ചിത്രത്തിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം നിരവധി തവണ കാട്ടിയതിനെ തുടർന്നാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. പരാതിയിൽ എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്.
സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തെന്നു പരാതിയുയർന്നിരുന്നു. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്.നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല സമയം'. നവാഗതനായ കലന്തൂർ ചിത്രം നിർമ്മിക്കുന്നു. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദാർഥ് ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.