Latest News

അവൻ പോക്കാന്നേ... 24 മണിക്കൂറും സിനിമാ തിയേറ്ററിലാ...അങ്ങനെ നമുക്ക് ഒരുപാട് കലാകാരന്മാരെ നഷ്ടപ്പെട്ടു; കലാകാരനായ ആരും മോശക്കാരാകില്ല; ബാലതാരമായി വന്ന കമൽഹാസൻ തന്നെ ഉദാഹരണം; കുട്ടികളുടെ ചലച്ചിത്ര മേളയിൽ താരമായി മുകേഷ്;

Malayalilife
അവൻ പോക്കാന്നേ... 24 മണിക്കൂറും സിനിമാ തിയേറ്ററിലാ...അങ്ങനെ നമുക്ക് ഒരുപാട് കലാകാരന്മാരെ നഷ്ടപ്പെട്ടു; കലാകാരനായ ആരും മോശക്കാരാകില്ല; ബാലതാരമായി വന്ന കമൽഹാസൻ തന്നെ ഉദാഹരണം;  കുട്ടികളുടെ ചലച്ചിത്ര മേളയിൽ താരമായി മുകേഷ്;

തന്റെ കുട്ടിക്കാലത്ത്, അന്നത്തെ രക്ഷിതാക്കളുടെ തെറ്റായ മനോഭാവം കാരണം സമൂഹത്തിന് ഒരുപാട് നല്ല കലാകാരന്മാരെ നഷ്ടമായ കഥ നടനും എംഎ‍ൽഎയുമായ മുകേഷ് ബാലചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കുട്ടികളുമായി പങ്കുവെച്ചു.

' എന്റെ കുട്ടിക്കാലത്ത് സിനിമ കാണാൻ പോയതിനാണ് കുട്ടികൾ ഏറ്റവും കൂടുതൽ ശിക്ഷവാങ്ങിയിട്ടുള്ളത്. അന്നൊക്കെ തിയേറ്ററിൽ പോയാൽ വീട്ടുകാരേക്കാൾ കുറ്റംപറയുന്നത് നാട്ടുകാരായിരുന്നു. അവൻ പോക്കാന്നേ... 24 മണിക്കൂറും സിനിമാ കൊട്ടക നെരങ്ങി നടക്കുകയാ. അങ്ങനെയുള്ള കാലത്ത് നിന്ന് ഇന്ന് സിനിമ കാണാൻ പറ്റുന്ന തരത്തിലേക്ക് ലോകം മാറി. അതിനൊപ്പം രക്ഷിതാക്കളും. അതുകൊണ്ടാണ് കുട്ടികളെയും കൊണ്ടവർ ചലച്ചിത്രമേള കാണാൻ വന്നിരിക്കുന്നത്'

' ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് ആരാകാണ് ആഗ്രഹമെന്ന് ചോദിച്ചാൽ, ഡോക്ടർ അല്ലെങ്കിൽ എഞ്ചിനിയർ അതിനപ്പുറം മറ്റ് ചോയ്സ് ഇല്ലായിരുന്നു. കലാകാരനാകണമെന്നോ സിനിമാക്കാരനാകണമെന്നോ ആരും പറഞ്ഞിരുന്നില്ല. അന്ന് ധാരാളം കലാകാരന്മാരും കലാകാരികളും ഉണ്ടായിരുന്നു. പക്ഷെ, അവരൊക്കെ എട്ട്, ഒൻപത് കൽസ് കഴിഞ്ഞാൽ ഈ കലാപ്രതിഭകളെല്ലാം അപ്രത്യക്ഷമാകും. ഇനി എല്ലാം പത്താംക്ലാസ് കഴിഞ്ഞ് മതി എന്ന് രക്ഷിതാക്കൾ വാശിപിടിക്കും. എന്നാൽ എസ്.എസ്.എൽ.സി കഴിഞ്ഞ് ഇവരിൽ ഭൂരിപക്ഷം പേരും കലാജീവിതത്തിലേക്ക് മടങ്ങിവന്നിട്ടില്ല.

അങ്ങനെ നമുക്ക് ഒരുപാട് കലാകാരന്മാരെ നഷ്ടപ്പെട്ടു. ഇന്ന് കുട്ടികളെ മാസ്‌ക്കമ്മ്യൂണിക്കേഷൻ അടക്കമുള്ള കോഴ്സുകൾക്ക് ഇന്ന് രക്ഷിതാക്കൾ വിടുന്നുണ്ട്. കണ്ഠം തെളിഞ്ഞാൽ കുടുംബം രക്ഷപെട്ടു എന്ന സ്ഥിതിയിലായി കാര്യങ്ങൾ. കലാകാരനായ ആരും മോശക്കാരാകില്ല. ബാലതാരമായി വന്ന കമൽഹാസൻ തന്നെ ഉദാഹരണം. അദ്ദേഹം എത്ര ഭാഷകൾ സംസാരിക്കുന്നു, എഴുതുന്നു. സിനിമയുടെ ഏതെല്ലാം മേഖലയിൽ ജോലി ചെയ്യുന്നു' മുകേഷ് പറഞ്ഞ് നിർത്തിയതും നിലയ്ക്കാത്ത കയ്യടിയായിരുന്നു തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ.

 

കുട്ടികൾക്ക് വിസ്മയമായി നീരജും ഐശ്വര്യയും

തിരുവനന്തപുരം: കുട്ടി ചലച്ചിത്രമേളയ്ക്കെത്തിയ കുരുന്നുകൾക്ക് വിസ്മയമായി വെള്ളിത്തിരയിലെ യുവതാരങ്ങളായ നീരജ് മാധവും ഐശ്വര്യാലക്ഷ്മിയും. അവർക്കൊപ്പം സെൽഫിയെടുത്തും ഷേക്ക്ഹാൻഡ് കൊടുത്തും കുറുമ്പുകൾ മേള ശരിക്കും ആഘോഷിച്ചു. കൂട്ടുകാർക്കൊപ്പം കളിച്ചും മാവിലെറിഞ്ഞും പേരയിൽ കയറിയും ചക്കപ്പഴം തിന്നും നല്ല പുസ്തകങ്ങൾ വായിച്ചും അവധിക്കാലം ആഘോഷമാക്കാൻ ഐശ്വര്യാലക്ഷ്മി കുട്ടി ഡെലിഗേറ്റ്സുകളോട് പറഞ്ഞു. എഞ്ചിനിയറിംഗിന് ഉൾപ്പെടെ ചേർന്നിട്ടും അതൊന്നുമല്ല തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞാണ് മാസ് കമ്മ്യൂണിക്കേഷന് ചേർന്നതെന്ന് നീരജ് മാധവ് പറഞ്ഞു.

കലാപരമായ കഴിവുള്ള കുട്ടികളെ ആ രീതിയിൽ പ്രോത്സാഹിപ്പിക്കണം. തന്റെ മാതാപിതാക്കൾ അങ്ങനെയായിരുന്നെന്നും നീരജ് മാധവ് പറഞ്ഞു. ക - എന്ന സിനിമയുടെ ഷൂട്ടിംഗിന് ചെങ്കൽച്ചൂളയിൽ പോയപ്പോഴാണ് റോഷൻ എന്ന കൊച്ചുകുട്ടുകാരനെ നീരജ് പരിചയപ്പെട്ടത്. റോഷൻ നല്ലൊരു ഡാൻസുകാരനാണെന്ന് നീരജ് തിരിച്ചറിഞ്ഞു. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അവനെ കണ്ട നീരജ് വേദിയിലേക്ക് ക്ഷണിച്ചുവരുത്തി ചെറിയ പെർഫോമൻസും നടത്തി. മന്ത്രിമാരായ കെ.കെ ഷൈലജയും കടകംപള്ളി സുരേന്ദ്രനും അത്ഭുതത്തോടെയാണ് റോഷൻ തലകുത്തി നിന്ന് ചെയ്ത നൃത്തം വീക്ഷിച്ചത്.

mukesh in cffk inauguration function

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES